
ദുബായ്: സന്ദര്‍ശക വിസയിലെത്തിയ യുവാവിനെ താമസ സ്ഥലത്തുകൊണ്ടുപോയി പണം കൊള്ളയടിച്ച സംഭവത്തില്‍ പ്രതിയായ യുവതിക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചു. നാഇഫില്‍ വെച്ചു പരിചയപ്പെട്ട യുവാവിനെയാണ് ഉഗാണ്ടന്‍ പൗരയായ പ്രതി തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി 32,300 ദിര്‍ഹം കവര്‍ന്നത്. യുവതിയുടെ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ഇത്.
മോഷണം, വേശ്യാവൃത്തി തുടങ്ങിയ കുറ്റങ്ങളിന്മേലാണ് യുവതിക്കെതിരെ അബുദാബി കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചശേഷം ഇവരെ നാടുകടത്തും. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇരുവര്‍ക്കുമെതിരെ കേസ് നടപടികള്‍ തുടരാനും കോടതി ഉത്തരവിട്ടു.
29കാരനായ യുവാവ് ചില ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങാനാണ് നാഇഫിലെത്തിയത്. എന്നാല്‍ സാധനങ്ങള്‍ ലഭിക്കാന്‍ രണ്ട് മണിക്കൂര്‍ കാത്തിരിക്കണമെന്ന് കടയുടമ അറിയിച്ചു. തുടര്‍ന്ന് പരിസരത്ത് കറങ്ങിനടക്കുകയായിരുന്ന ഇയാളെ സമീപിച്ച് മസാജ് ചെയ്ത് നല്‍കാമെന്ന് യുവതി അറിയിക്കുകയായിരുന്നു. 10 ദിര്‍ഹം നല്‍കിയാല്‍ മതിയെന്നും ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് പണം നല്‍കിയ ശേഷം യുവതിയുടെ ഫ്ലാറ്റിലേക്ക് പോയി. വസ്ത്രം മാറ്റാന്‍ പറഞ്ഞതോടെ കര്‍ട്ടന് പിന്നില്‍ നിന്ന് രണ്ട് സ്ത്രീകള്‍ കൂടി അവിടേക്ക് വന്നു. മൂവരും ചേര്‍ന്ന് തന്നെ പിടിച്ചുവെച്ചെന്നും ഇതിനിടെ പോക്കറ്റുകളിലുണ്ടായിരുന്ന പണം മുഴുവന്‍ ഇവര്‍ കൈക്കലാക്കിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
പണം കിട്ടിയതോടെ യുവാവിനെ ഉപേക്ഷിച്ച് ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ഇവരെ ഇയാള്‍ പിന്തുടര്‍ന്നു. പരിസരത്തുണ്ടായിരുന്നവരുടെ സഹായത്തോടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെ കീഴ്പ്പെടുത്തി. കൊള്ളയടിച്ച പണം ഇവര്‍ മറ്റൊരു പുരുഷന് കൈമാറുന്നത് കണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയും പണം പിടിച്ചെടുക്കുകയും ചെയ്തു. രാത്രി 10.40ന് യുവാവ് ഒരു സ്ത്രീയുടെ പിന്നാലെ ഓടുന്നത് കണ്ടുവെന്ന് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രോസിക്യൂഷനോട് പറഞ്ഞു.
യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ പിന്നീട് പൊലീസ് പിടികൂടി. ഇവരുടെ ഫ്ലാറ്റിലും പൊലീസ് പരിശോധന നടത്തി. ഒറ്റമുറി മാത്രമുണ്ടായിരുന്ന ഫ്ലാറ്റ് കര്‍ട്ടന്‍ ഉപയോഗിച്ച് മൂന്ന് കട്ടിലുകള്‍ ഉള്‍പ്പെടുന്ന ചെറിയ ഭാഗങ്ങളായി വേര്‍തിരിച്ചിരുന്നു. ഇവിടെ വേശ്യാവൃത്തി നടന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ പിടിയിലായ യുവാവും യുവതിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നോയെന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് പരിശോധനയും നടത്തി. തുടര്‍ന്നാണ് ചൊവ്വാഴ്ച കേസില്‍ വിധി പറഞ്ഞത്. 15 ദിവസത്തിനകം വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാനാവും.
കടപ്പാട്: ഖലീജ് ടൈംസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam