ദുബായിലെ വീട്ടില്‍ കഞ്ചാവ് കൃഷി നടത്തി ഇന്ത്യക്കാരന്‍; പിടിയിലായപ്പോള്‍ വിചിത്ര ന്യായം

By Web TeamFirst Published Oct 2, 2018, 11:05 PM IST
Highlights

പ്രോസിക്യൂഷന്‍ വിഭാഗത്തില്‍ നിന്ന് സെര്‍ച്ച് വാറണ്ട് ലഭിച്ച ശേഷമാണ് ദുബായ് പൊലീസിലെ ആന്റി നര്‍കോട്ടിക് വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്തശേഷം ഇയാളുടെ രക്ത പരിശോധന നടത്തിയപ്പോഴും ഹാഷിഷിന്റെ അംശമുണ്ടായിരുന്നു. 

ദുബായ്: ദുബായിലെ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഇന്ത്യക്കാരന് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജബല്‍ അലിയില്‍ താമസിച്ചിരുന്ന 32 വയസുകാരന്റെ വീട്ടില്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പല രൂപത്തിലുള്ള കഞ്ചാവ് ശേഖരം ഇവിടെ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

പ്രോസിക്യൂഷന്‍ വിഭാഗത്തില്‍ നിന്ന് സെര്‍ച്ച് വാറണ്ട് ലഭിച്ച ശേഷമാണ് ദുബായ് പൊലീസിലെ ആന്റി നര്‍കോട്ടിക് വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്തശേഷം ഇയാളുടെ രക്ത പരിശോധന നടത്തിയപ്പോഴും ഹാഷിഷിന്റെ അംശമുണ്ടായിരുന്നു. ഇതിന് പുറമെയാണ് 0.51 ഗ്രാം ക‍ഞ്ചാവ് വിത്തുകള്‍ മുളപ്പിച്ച് കൃഷി ചെയ്തതും വിവിധ രൂപത്തിലായി 24 ഗ്രാം കഞ്ചാവ് അല്ലാതെയും കണ്ടെടുത്തത്. തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതായിരുന്നു ഇവയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും കഞ്ചാവ് കൃഷി നടത്തിയിട്ടില്ലെന്നും പ്രതി വാദിച്ചു. ഇവ തക്കാളി വിത്തുകളാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും കൃഷി ചെയ്ത് വിളവെടുക്കാമെന്ന് കരുതിയാണ് സൂക്ഷിച്ചിരുന്നതും. തക്കാളി അല്ലെന്ന് മനസിലായതോടെ പിന്നെ കൃഷി ചെയ്തിരുന്നില്ലെന്നും വാദിച്ചു. എന്നാല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്തകാര്യം പ്രതി സമ്മതിച്ചു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്തും.

click me!