സൗദിയില്‍ പരിശോധന ശക്തം; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

By Web TeamFirst Published Oct 2, 2018, 10:31 PM IST
Highlights

തുണിത്തരങ്ങള്‍, പാത്രങ്ങള്‍ ,വാഹനങ്ങള്‍  വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണിച്ചറുകൾ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിൽ സെപ്റ്റംബർ 11 മുതലാണ് സ്വദേശി വത്കരണം പ്രാബല്യത്തിൽ വന്നത്. 

റിയാദ്: കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതോടെ സൗദിയില്‍ അധികൃതര്‍ വ്യാപക പരിശോധന തുടങ്ങി. സെപ്തംബര്‍ 11 മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന റെഡിമെയ്ഡ് കടകളിലാണ് ഇപ്പോള്‍ ശക്തമായ പരിശോധന നടക്കുന്നത്. രണ്ടായിരത്തിലധികം സ്ഥാപനങ്ങളില്‍ ഇതിനോടകം പരിശോധന നടത്തിയെന്നാണ് തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.

തുണിത്തരങ്ങള്‍, പാത്രങ്ങള്‍ ,വാഹനങ്ങള്‍  വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണിച്ചറുകൾ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിൽ സെപ്റ്റംബർ 11 മുതലാണ് സ്വദേശി വത്കരണം പ്രാബല്യത്തിൽ വന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം മുതല്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം നടപ്പായി. കൂടാതെ ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, കോഫി സെന്ററുകള്‍, തുടങ്ങിയ മേഖലകളില്‍ സ്വദേശികൾക്കു പ്രത്യേക പരിശീലനം നല്‍കാനുള്ള പദ്ധതികള്‍ക്കും തുടക്കമായി. കഴിഞ്ഞ മാസം സ്വദേശിവത്കരണം നടപ്പായ മേഖലയിലെ പല സ്ഥാപനങ്ങളും പരിശോധന ഭയന്ന് നേരത്തെ അടച്ചിട്ട നിലയിലായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിയമം ലംഘിച്ച 207 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 449 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. എന്നാല്‍ ഇതിനോടകം തന്നെ 1586 സ്ഥാപനങ്ങൾ സ്വദേശികൾക്ക് നിയമനം നൽകിയതായും കണ്ടെത്തി. നിയമനടപടി സ്വീകരിച്ചവയിൽ 178 എണ്ണം സ്വദേശികൾക്ക് പകരം വിദേശികളെ നിയമിച്ച കുറ്റത്തിനാണ്. സ്വദേശിവത്കരണം പ്രാബല്യത്തിൽവന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

click me!