
അബുദാബി: 42,000 ദിര്‍ഹം വിലമതിക്കുന്ന ടോയ്‍ലറ്റ് ടിഷ്യൂ പേപ്പറുകള്‍ മോഷ്ടിച്ച കുറ്റത്തിന് രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ. അബുദാബിയിലെ ഒരു ഗോഡൗണില്‍ നിന്ന് സ്റ്റോര്‍ കീപ്പറും ക്രെയിന്‍ ഓപ്പറേറ്ററുമാണ് മോഷണം നടത്തിയത്. ഇരുവര്‍ക്കും ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.
ഒരു പേപ്പര്‍ നിര്‍മാണ കമ്പനിയുടെ ഗോഡൗണില്‍ നിന്നായിരുന്നു മോഷണം. ഇവിടെ ജോലി ചെയ്തിരുന്ന പ്രതികള്‍ നിരവധി ബോക്സ് പേപ്പറുകള്‍ വാഹനത്തില്‍ നിറച്ച ശേഷം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ കടത്തുകയായിരുന്നു. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള രേഖകള്‍ ക്യാഷ്യറില്‍ നിന്നോ ഓഫീസില്‍ നിന്നോ വാങ്ങാതെയായിരുന്നു സാധനങ്ങള്‍ കൊണ്ടുപോയത്.
കമ്പനിയിലെ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് രണ്ട് ജീവനക്കാരും ചേര്‍ന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഇരുവര്‍ക്കുമെതിരെ ചാര്‍ജ് ഷീറ്റ് നല്‍കി. നേരത്തെ കേസ് പരിഗണിച്ച കീഴ്‍കോടതി രണ്ട് പ്രതികള്‍ക്കും ആറ് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. കോടതി ചിലവും ഇവരില്‍ നിന്ന് ഈടാക്കിയ ശേഷം നാടുകടത്താനായിരുന്നു വിധി. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയെങ്കിലും മേല്‍കോടതിയും ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam