
അബുദാബി: മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പ്രത്യേകിച്ച് റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ വീടിന് പുറത്തിറങ്ങുമ്പോള്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഴ മുന്നറിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ രാവിലെ 12.30 മുതല്‍ രാത്രി 8 മണി വരെ മേഘാവൃതമായ അന്തരീക്ഷമാണെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. വരും ദിവസങ്ങളില്‍ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി.
ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചു. ദുബൈയുടെ ചില ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു. പര്‍വ്വത പ്രദേശങ്ങളിലും ദൈദ് മേഖലയിലും കനത്ത മഴ രേഖപ്പെടുത്തി. മലനിരകളോടുചേര്‍ന്ന താഴ്വാരങ്ങളില് മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അസ്ഥിര കാലാവസ്ഥ പരിഗണിച്ച് റാസല്‍ഖൈമയിലെ വിദ്യാലയങ്ങളെല്ലാം ഉച്ചക്ക് 12 മണിയോടെ അധ്യയനം അവസാനിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam