ബാറ്ററി മരിച്ചു, ബന്ധം നഷ്ടപ്പെട്ടു; ഇന്ത്യയുടെ അഭിമാനം 'മംഗൾയാൻ' വിട പറയുന്നു

By Web TeamFirst Published Oct 3, 2022, 8:30 AM IST
Highlights

"ഇപ്പോൾ മംഗള്‍യാന്‍ പേടകത്തില്‍  ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണ്ണമായും തീർന്നു, ഇതോടെ ഇതുമായുള്ള ബന്ധം പൂര്‍ണ്ണമായി നഷ്ടമായി" ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. 

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്.  'മംഗൾയാൻ' പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇന്‍റര്‍ പ്ലാനറ്ററി മിഷനായ 'മംഗൾയാൻ' ഒടുവിൽ എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടവാങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എല്‍വി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ( MOM) ബഹിരാകാശ പേടകം അതിന്‍റെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന് വിജയകരമായി പ്രവേശിക്കുകയായിരുന്നു.

"ഇപ്പോൾ മംഗള്‍യാന്‍ പേടകത്തില്‍  ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണ്ണമായും തീർന്നു, ഇതോടെ ഇതുമായുള്ള ബന്ധം പൂര്‍ണ്ണമായി നഷ്ടമായി" ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. 

എന്നാല്‍ ഐഎസ്ആര്‍ഒ ദൌത്യം പൂര്‍ണ്ണമായും നഷ്ടമായോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാർസ് ഓർബിറ്റർ ക്രാഫ്റ്റ്   ആറ് മാസത്തെ രൂപകൽപ്പന ചെയ്ത ദൗത്യമായിരുന്നു, എന്നാല്‍ അത് ഏകദേശം എട്ട് വർഷത്തോളം പ്രവർത്തിച്ചതായി ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 

മോം ( MOM) ഒരു സാങ്കേതിക പ്രദർശന സംരംഭമായിരുന്നു എന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങള്‍, ഉപരിതല താപനില, അറ്റ്മോസ്ഫിയര്‍ എസ്കേപ് പ്രൊസസ്സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാന്‍ ആകെ 15 കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് ഇത് വഹിച്ചിരുന്നത്.

ഒപ്പം മാർസ് കളർ ക്യാമറ (എംസിസി), തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ (ടിഐഎസ്), മീഥെയ്ൻ സെൻസർ ഫോർ മാർസ് (എംഎസ്എം), മാർസ് എക്സോസ്ഫെറിക് ന്യൂട്രൽ കോമ്പോസിഷൻ അനലൈസർ (എംഇഎൻസിഎ), ലൈമാൻ ആൽഫ ഫോട്ടോമീറ്റർ (എൽഎപി) എന്നീ അഞ്ച് ഉപകരണങ്ങളും ഇതില്‍ ഉണ്ടായിരുന്നു. 

ജയമോ പരാജയമോ?; എസ്എസ്എൽവിക്ക് ശരിക്കും എന്താണ് പറ്റിയത്
 

click me!