
ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്കുളള ആർട്ടിമിസ് വിക്ഷേപണം മാറ്റിവെച്ച് നാസ. വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പാണ് കൗണ്ട് ഡൗൺ നിർത്തിവെച്ചത്. റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുളള ദൗത്യത്തിന്‍റെ ആദ്യഘട്ടമാണ് ഇപ്പോര്‍ താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നത്.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂര്‍ത്തിയാകുമ്പോഴാണ് ആർട്ടിമിസ് I ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നത്. മനുഷ്യനെ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആർട്ടിമിസ് I. മനുഷ്യനെ വഹിച്ച് 2024ലാണ് നാസയുടെ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മൂന്ന് ഡമ്മികൾ മാത്രമാണ് ഉള്ളത്. കാംപോസും ഹെൽഗയും സോഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോയെന്ന് ഉറപ്പിക്കും.
42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് പേടകത്തിന്‍റെ യാത്ര. ചെറിയ സാങ്കേതിക പ്രശ്നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതർ പറഞ്ഞിരുന്നു. ഇന്ന് വിക്ഷേപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സെപ്റ്റംബർ രണ്ടിനായിരിക്കും വിക്ഷേപണം നടത്താന്‍ സാധ്യത. അടുത്ത ദൗത്യമായ ആർട്ടിമിസ് 2, ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും.
നാസയുടെ ആർട്ടിമിസ്; ഒന്ന് അടുത്ത് പരിചയപ്പെടാം...