'ആ യുഎഫ്ഒ ഒറിജിനല്‍.!': ആകാശത്ത് കണ്ട അജ്ഞാതവസ്തുക്കള്‍ യഥാര്‍ത്ഥമാണെന്ന് ഇതാദ്യമായി യുഎസ്

By Web TeamFirst Published Apr 20, 2021, 5:56 PM IST
Highlights

ത്രികോണാകൃതിയിലുള്ള വസ്തുക്കള്‍ മിന്നുന്നതും മേഘങ്ങളിലൂടെ സഞ്ചരിക്കുന്നതുമായ ഫോട്ടോകളും വീഡിയോകളും നേവി ഉദ്യോഗസ്ഥര്‍ എടുത്തതാണെന്ന് പെന്റഗണ്‍ വക്താവ് സ്യൂ ഗോഗ് പ്രസ്താവനയില്‍ പറഞ്ഞു. 

കാശത്ത് കണ്ട അജ്ഞാതവസ്തുക്കള്‍ പറക്കുംതളികയോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും അത് യഥാര്‍ത്ഥത്തിലുള്ളത് തന്നെയാണെന്ന് യുഎസ് പ്രതിരോധമന്ത്രാലയം ഇതാദ്യമായി സ്ഥിരീകരിച്ചു. ഇത് അന്യഗ്രഹജീവികളുടെ വാഹനമോ, മറ്റ് എന്തെങ്കിലും പ്രതിഭാസമോ ആണെന്നു വ്യക്തമല്ലെങ്കിലും ഇത് ശരിക്കും നടന്നതാണത്രേ. 2019 ല്‍ യുഎസ് നാവികസേന എടുത്ത 'അജ്ഞാത ആകാശ പ്രതിഭാസങ്ങളുടെ' ചോര്‍ന്ന ഫോട്ടോകളും വീഡിയോയും യഥാര്‍ത്ഥത്തില്‍, വിശദീകരിക്കാന്‍ കഴിയാത്ത വസ്തുക്കളുടെ ചിത്രങ്ങളാണെന്നാണ് ഇപ്പോള്‍ പെന്റഗണ്‍ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണം അന്നു മുതല്‍ തുടരുന്നുണ്ടെങ്കിലും കാര്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. 

ത്രികോണാകൃതിയിലുള്ള വസ്തുക്കള്‍ മിന്നുന്നതും മേഘങ്ങളിലൂടെ സഞ്ചരിക്കുന്നതുമായ ഫോട്ടോകളും വീഡിയോകളും നേവി ഉദ്യോഗസ്ഥര്‍ എടുത്തതാണെന്ന് പെന്റഗണ്‍ വക്താവ് സ്യൂ ഗോഗ് പ്രസ്താവനയില്‍ പറഞ്ഞു. അജ്ഞാതമായ മൂന്ന് പറക്കുന്ന വസ്തുക്കളില്‍ ഒന്നിനു 'സ്ഫിയര്‍' ആകൃതി, മറ്റൊന്നിന് 'അക്കോണ്‍' ആകൃതിയിലുള്ളതും ഇനിയൊന്ന് 'മെറ്റാലിക് ബ്ലിംപ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ വിധത്തിലുള്ളതുമായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ഈ ഫോട്ടോകള്‍ നേവി ഉേദ്യാഗസ്ഥര്‍ എടുത്തതാണെന്നും ഇതില്‍ വാസ്തവമുണ്ടെന്നും അവര്‍ സ്ഥിരീകരിച്ചു.

ഇത്തരം അജ്ഞാത വസ്തുക്കളെ സംബന്ധിച്ച് അമേരിക്കന്‍ നേവിയും എയര്‍ഫോഴ്‌സും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ, ഇത് ശത്രുരാജ്യങ്ങളുടെ നിരീക്ഷണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. ഇതു മുന്‍നിര്‍ത്തി ഇക്കാര്യം പുറത്തു വിടാതിരിക്കാനായിരുന്നു ആദ്യം അമേരിക്ക ശ്രമിച്ചിരുന്നത്. ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിക്കുകയും ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നതിനായി കൂടുതല്‍ അന്വേഷണത്തിനായി അധിക ഫണ്ടിനായി അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംഭവം പുറത്താവുന്നത്. ഈ കടന്നുകയറ്റങ്ങളെ തുടക്കത്തില്‍ യുഎപി (Unidentified Aerial Phenomena) എന്നാണ് നാമകരണം ചെയ്തിരുന്നത്. സൈന്യം നിരീക്ഷിച്ച യുഎഫ്ഒ കാഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ ഓഗസ്റ്റില്‍ സൃഷ്ടിച്ച അജ്ഞാത ഏരിയല്‍ പ്രതിഭാസ ടാസ്‌ക് ഫോഴ്‌സ് (Unidentified Aerial Phenomena Task Force,) ഈ സംഭവങ്ങളെ അവരുടെ നിലവിലുള്ള പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് സ്യൂ പറഞ്ഞു.

നാവികസേനയുടെ ഫോട്ടോകളും വീഡിയോകളും മിസ്റ്ററി വയര്‍, എക്‌സ്ട്രാ ഓര്‍ഡനറി ബിലീഫ് എന്നീ വെബ്‌സൈറ്റുകളില്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് വ്യാപകമായി ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഈ അജ്ഞാത പേടകങ്ങള്‍ അഥവാ പറക്കും തളികകള്‍ സൈനിക നിയന്ത്രണത്തിലുള്ള വിവിധ ശ്രേണികളിലേക്കും നിയുക്ത എയര്‍ സ്‌പെയ്‌സുകളിലേക്കും സമീപകാലത്ത് പ്രവേശിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്ന് യുഎസ് നാവികസേന 2019 ല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പെന്റഗണ്‍ 'അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍' കാണിക്കുന്ന മൂന്ന് വീഡിയോകള്‍ പുറത്തിറക്കി. എന്തായാലും, യുഎപിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ജൂണില്‍ നല്‍കാന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

click me!