ചൊവ്വയിലെ പൊടിപടലങ്ങൾ മിന്നൽപ്പിണരുകൾക്ക് കാരണമാകാം, റോവറുകൾക്ക് അപകട ഭീഷണി- മുന്നറിയിപ്പ് നല്‍കി പഠനം

Published : Jul 04, 2025, 01:19 PM ISTUpdated : Jul 04, 2025, 01:22 PM IST
 Mars

Synopsis

ഇത്തരം ചുഴലിക്കാറ്റുകൾ ചൊവ്വയിലേക്ക് അയയ്ക്കുന്ന ലാൻഡറുകൾക്കും റോവറുകൾക്കും ഭീഷണിയാകുമെന്ന് ആശങ്ക

ചൊവ്വയിലെ പൊടിപടലങ്ങൾ ഊര്‍ജ പ്രവാഹങ്ങൾ കൊണ്ട് മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുമെന്ന് സൂചന നൽകി ഒരു പുതിയ കമ്പ്യൂട്ടർ മോഡലിംഗ് പഠനം. അത്തരം ചാർജുകള്‍ സൃഷ്ടിക്കപ്പെടുന്നത് ചൊവ്വയുടെ ഉപരിതലത്തിൽ കറങ്ങുന്ന റോവറുകൾക്ക് അപകടകരമാണ് എന്നതിനാൽ ശാസ്ത്രലോകം ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയൻസ് വിഭാഗം മേധാവി വരുൺ ഷീലിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ചൊവ്വയുടെ വരണ്ട അന്തരീക്ഷവും ഘർഷണപരമായ ഡസ്റ്റ് കോളീഷനുകളും മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുന്നതായി കണ്ടെത്തിയത്. ചൊവ്വയിലെ പൊടിപടലം വൈദ്യുത ചാർജുകൾ എങ്ങനെ വിതരണം ചെയ്യാമെന്ന് തെളിയിക്കാൻ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ചായിരുന്നു ഇവരുടെ പഠനം. ഈ ഫീൽഡുകൾ വളരെ ശക്തമായി വളരുമെന്നും മിന്നൽ പോലുള്ള ചെറിയ ഡിസ്ചാർജുകൾ ഉണ്ടാകാമെന്നും അവർ കണ്ടെത്തി. ഇത്തരത്തിൽ ചാർജ്ജാകുന്ന പൊടിപടലങ്ങൾ റോവർ വീലുകളിലും സോളാർ പാനലുകളിലും ആന്‍റിനകളിലും പറ്റിപ്പിടിച്ച് സൂര്യപ്രകാശം തടയുകയും ആശയവിനിമയത്തിൽ ഇടപെടുകയും ചെയ്യും എന്നതിനാൽ ചൊവ്വയുടെ ഉപരിതലത്തിലെ മനുഷ്യന്‍റെ ദൗത്യങ്ങൾക്ക് ഈ വൈദ്യുതീകരണം ഒരു ആശങ്കയാണ്.

സൂര്യൻ ചൊവ്വയുടെ ഉപരിതലത്തെ ചൂടാക്കുമ്പോൾ ഈ പൊടിപടലങ്ങൾ രൂപം കൊള്ളുന്നുവെന്ന് പഠനം പറയുന്നു. ഇത് ചൂടുവായു ഉയർന്ന് ചുഴലിക്കാറ്റുകളായി കറങ്ങാൻ കാരണമാകുന്നു. ചൂടുള്ള വായുവിന്‍റെ പോക്കറ്റുകൾ തണുത്ത വായുവിലൂടെ ഉയർന്ന് വേഗത്തിൽ മുകളിലേക്ക് ഒരു പ്രവാഹം സൃഷ്‍ടിക്കുന്നു. അങ്ങനെ പൊടി ആകാശത്തേക്ക് ഉയരുന്നു. ഇതൊരു ചുഴി പോലെ ഡെസ്റ്റ് ഡെവിളിനെ സൃഷ്‍ടിക്കുന്നു. ചൊവ്വയ്ക്ക് ഗുരുത്വാകർഷണം കുറവും ഭൂമിയേക്കാൾ നേർത്ത അന്തരീക്ഷവും ആണുളളത്. അതുകൊണ്ടുതന്നെ ഭൂമിയിലെ കൊടുങ്കാറ്റുകളേക്കാൾ മൂന്നിരട്ടി ഉയരത്തിൽ പൊടിപടലങ്ങൾ ഉയർത്താൻ ഇത് കാറ്റിനെ അനുവദിക്കുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഡെസ്റ്റ് ഡെവിളിന് കാരണമാകും.

നേരത്തെ, നാസയുടെ വൈക്കിംഗ് ദൗത്യം ചൊവ്വയിലെ പൊടിപടലങ്ങളെ കണ്ടെത്തിയിരുന്നു. ചൊവ്വയിലെ പൊടിപടലങ്ങൾ റിപ്പോർട്ട് ചെയ്ത ആദ്യത്തെ ബഹിരാകാശ പേടകമായിരുന്നു നാസയുടെ വൈക്കിംഗ്. പിന്നീട് ക്യൂരിയോസിറ്റി, പെർസെവറൻസ് പോലുള്ള റോവറുകളും ചൊവ്വയിലെ പൊടി നിറഞ്ഞ സമതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇത്തരം ചുഴലിക്കാറ്റുകൾ ചൊവ്വയിലേക്ക് അയയ്ക്കുന്ന ലാൻഡറുകൾക്കും റോവറുകൾക്കും ഭീഷണിയാണ്. എന്നാൽ ചില റോവറുകൾ ഈ പൊടിപടലങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുമുണ്ട് എന്നതും ശ്രദ്ധേയമാണ്. 2005 ൽ, ചൊവ്വയിൽ വീശിയടിച്ച ഒരു ചുഴലിക്കാറ്റ് സ്‍പിരിറ്റ് റോവറിന്റെ സോളാർ പാനലുകളിൽ നിന്ന് പൊടി പറത്തി അതിനെ ക്ലീൻ ചെയ്ത് വൃത്തിയാക്കിയത് ഇതിനൊരു ഉദാഹരണമാണ്. അങ്ങനെ സ്‍പിരിറ്റ് റോവറിന്‍റെ പവർ ലെവലുകൾ വർധിച്ചിരുന്നു.

അതേസമയം, ചൊവ്വയിലെ ചുഴലിക്കാറ്റുകളിലെ പൊടിപടലങ്ങൾ കൂട്ടിയിടികളിലൂടെ ട്രൈബോഇലക്ട്രിക് പ്രഭാവം പോലെ ചാർജ്ജാകുമെന്നും ഈ ചാർജ് ഒരു ഡസ്റ്റ് ഡെവിളിനുള്ളിൽ ശക്തമായ വൈദ്യുത പ്രവാഹം സൃഷ്‍ടിക്കുമെന്നുമാണ് വരുൺ ഷീലിന്‍റെ പുതിയ മോഡലുകൾ പ്രവചിക്കുന്നത്. ഈ വൈദ്യുത മണ്ഡലങ്ങൾ മിന്നൽപ്പിണർ സൃഷ്‍ടിക്കാൻ പര്യാപ്‍തമാണ്. ഒരു ഡസ്റ്റ് ഡെവിള്‍ മുകളിലൂടെ കടന്നുപോകുമ്പോൾ ഒരു ചെറിയ ട്രൈബോ-ഇലക്ട്രിക് ഡിസ്ചാർജ് പോലെ തോന്നുന്നതായി നാസയുടെ പെർസെവറൻസ് റോവർ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ