അമേരിക്കയോട് ഒരു യുദ്ധത്തിന് ഇറാന്‍ എത്ര തയ്യാറാണ്?; നേരിട്ടുള്ള ഏറ്റുമുട്ടലില്‍ എന്ത് സംഭവിക്കാം; അവലോകനം

By Web TeamFirst Published Jan 8, 2020, 1:19 PM IST
Highlights

അമേരിക്കന്‍ പക്ഷത്ത് കാര്യമായ കൂടിയാലോചനകള്‍ എങ്ങനെ ഇറാന് തിരിച്ചടി നല്‍കാം എന്നതില്‍ നടക്കുന്നു എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അവസരത്തിലാണ് ഇരു രാജ്യങ്ങളുടെ സൈനിക ശക്തി പരിശോധിക്കുന്ന നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്. ഇറാന്‍റെയും അമേരിക്കയുടെ സൈനിക ശക്തി എന്താണ്, ദൗര്‍ബല്യങ്ങള്‍ എന്താണ് എന്ന് പരിശോധിക്കാം.

ടെഹ്രാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നടത്തിയ ആക്രണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്‍തു. 15 മിസൈലുകള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചെന്നാണ് ഇറാന്‍ പ്രസ് ടിവി വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാനിയന്‍ ജനറല്‍ കസ്സിം സൊലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്.ഇതിലൊന്നുപോലും അമേരിക്കയ്ക്ക് തടുക്കാനായില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇറാന്‍റെ ആക്രമണത്തില്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് അമേരിക്കയുടെ മറുപടി. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നെന്നും അമേരിക്ക വാദിക്കുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങളാണ് ഇറാന്‍ ഇന്ന് പുലര്‍ച്ചെ ആക്രമിച്ചത്. എന്തായാലും മേഖലയില്‍ യുദ്ധഭീതി പടരുന്നു എന്ന് തന്നെ പറയേണ്ടി വരും. 

അമേരിക്കന്‍ പക്ഷത്ത് കാര്യമായ കൂടിയാലോചനകള്‍ എങ്ങനെ ഇറാന് തിരിച്ചടി നല്‍കാം എന്നതില്‍ നടക്കുന്നു എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അവസരത്തിലാണ് ഇരു രാജ്യങ്ങളുടെ സൈനിക ശക്തി പരിശോധിക്കുന്ന നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്. ഇറാന്‍റെയും അമേരിക്കയുടെ സൈനിക ശക്തി എന്താണ്, ദൗര്‍ബല്യങ്ങള്‍ എന്താണ് എന്ന് പരിശോധിക്കാം.

സൈനിക ശക്തികളെ റാങ്ക് ചെയ്യുന്ന ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍റക്സ് പ്രകാരം ലോകത്ത് സൈനിക ശേഷിയുള്ള 137 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്എയുടെ സ്ഥാനം. രണ്ടാം സ്ഥാനത്ത് റഷ്യയും പിന്നെ ചൈനയുമാണ്. എന്നാല്‍ ഈ ലിസ്റ്റില്‍ 14മത്തെ സ്ഥാനത്താണ് ഇറാന്‍. 2018 ലെ കണക്ക് പ്രകാരം ഇറാന്‍ തങ്ങളുടെ സൈനിക ശക്തിക്കായി ആ വര്‍ഷം ചിലവഴിച്ച തുക 18.9 ശതകോടി അമേരിക്കന്‍ ഡോളറാണ്. അതേ സമയം അമേരിക്ക ചിലവാക്കിയ തുക 648.8 ശതകോടി അമേരിക്കന്‍ ഡോളറാണ്. സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിനെ ഉദ്ധരിച്ചാണ് ഈ കണക്ക്.

6,0000 ലക്ഷം സജീവ അംഗങ്ങള്‍ ഉള്ള സൈന്യമാണ് ഇറാന് ഉള്ളത് എന്നാണ് അമേരിക്കന്‍ രഹസ്യന്വേഷണ വിവരങ്ങള്‍ പറയുന്നത്. ഒപ്പം 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ റിസര്‍വ് സൈന്യത്തെയും അമേരിക്ക പ്രതീക്ഷിക്കുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യത്തില്‍ 1.3 ദശലക്ഷം സജീവ അംഗങ്ങളും. 8ലക്ഷം റിസര്‍വ് അംഗങ്ങളുമാണ് ഉള്ളത്. ഇറാനില്‍ 18 വയസുള്ള അണുങ്ങള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്.  അതിനാല്‍ തന്നെ ഇറാനില്‍ മികച്ച റിസര്‍വ് സൈനികര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇറാനിയന്‍ സൈന്യം പൊതുവായി രണ്ട് വിഭാഗങ്ങളാണ്. സാധാരണ സൈന്യം - ആര്‍ട്ടിഷ് എന്ന് ഇവര്‍ അറിയപ്പെടും. രണ്ടാം വിഭാഗം ഇസ്ലാമിക്ക് റവല്യൂഷണറി ഗാര്‍ഡ്. ഇറാന്‍റെ 1979 ലെ ഭരണഘടന പറയുന്നത് പ്രകാരം ഇറാനിയന്‍ സൈന്യം 'പ്രത്യയശാസ്‌ത്ര സേന' എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കാക്കുവാന്‍ മാത്രമല്ല. 'ദൈവത്തിന്‍റെ നിയമം' ലോകത്തെമ്പാടും നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം ഈ സൈന്യത്തിനുണ്ട്.

ഇതിനാല്‍ തന്നെ  ഇസ്ലാമിക്ക് റവല്യൂഷണറി ഗാര്‍ഡിന് പ്രത്യേക അധികാരങ്ങളും സ്വദീനവും ഉണ്ട്. ഇറാനിലെ സിവിലിയന്‍ ജീവിതത്തിലും, ഇറാന് പുറത്ത് ഇറാന്‍റെ സ്വദീനം വര്‍ദ്ധിപ്പിക്കാനും ഇസ്ലാമിക്ക് റവല്യൂഷണറി ഗാര്‍ഡിന് ശേഷിയുണ്ട്. ഇതിന്‍റെ രഹസ്യന്വേഷണ വിഭാഗത്തിന്‍റെ തലവനായിരുന്നു അമേരിക്ക കൊലപ്പെടുത്തി ജനറല്‍ കാസ്സിം  സൊലൈമാനി. 

അമേരിക്കയുടെ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റര്‍ജിക്ക് അന്‍റ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വൈവിദ്ധ്യവും ശേഷിയും ഉള്ള മിസൈലുകള്‍ കൈവശമുള്ള രാജ്യമാണ് ഇറാന്‍. യുഎസ് ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ വിന്‍സന്‍റ് ആര്‍ സ്റ്റുവര്‍ട്ടിന്‍റെ അഭിപ്രായ പ്രകാരം അമേരിക്ക നേരിടുന്ന പ്രധാന അഞ്ച് സൈനിക വെല്ലുവിളികളില്‍ പ്രധാനപ്പെട്ടതാണ് ഇറാന്‍റെ മിസൈല്‍ ശേഷി. ഇത്തരം ഒരു മിസൈല്‍ ആക്രമണം തന്നെയാണ് ബുധനാഴ്ച ബാഗ്ദാദില്‍ ഉണ്ടായത് എന്നും ഇതിനോട് കൂട്ടി വായിക്കണം. ഇറാന്‍റെ കയ്യിലുള്ള ബാലസ്റ്റിക്ക് ക്രൂയിസ് മിസൈലുകള്‍ 2,000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ളവയാണ്. ഇതിനാല്‍ തന്നെ ദക്ഷിണ കിഴക്കന്‍ യൂറോപ്പ്, ഇസ്രയേല്‍ എന്നിവയ്ക്കൊക്കെ ഇറാന്‍ മിസൈലുകള്‍ ഭീഷണിയായേക്കും.

കഴിഞ്ഞ സമീപ വര്‍ഷങഅങളില്‍ ഐഎസ് അടക്കമുള്ളവര്‍ക്കെതിരെ നീക്കത്തിന്‍റെ ഭാഗമായി ഇറാന്‍ ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് മിസൈല്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ പേര്‍ഷ്യന്‍ കടലിടുക്കില്‍ എണ്ണടാങ്കറുകള്‍ തകര്‍ത്തതും വാര്‍ത്തകളില്‍ വന്നിരുന്നു.  എന്നാല്‍ അമേരിക്കന്‍ സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഇറാന് ഈ ശേഷി പോരെന്നാണ് പ്രതിരോധ വിദഗ്ധരുടെ പക്ഷം. ഇതിനായുള്ള സാമ്പത്തിക സൈനിക ശേഷി ഇറാന് ഇപ്പോഴില്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഇറാന്‍ അതിന്‍റെ കഴിവ് കാണിക്കുന്നത് തങ്ങളുടെ സൈനിക നയതന്ത്ര ശേഷി മേഖലയിലെ നിഴല്‍ യുദ്ധങ്ങളിലും വിമത പോരാട്ടങ്ങളിലും ഇടപെടല്‍ നടത്തിയാണ്. അമേരിക്ക, ഇസ്രയേല്‍, സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്ക് എതിരായ മേഖലയിലെ വിമതരെ ഇറാനാണ് സംരക്ഷിക്കുന്നത് എന്നാണ് പ്രധാന ആരോപണം. ഇതിന്‍റെ ഒരു തലച്ചോറായിരുന്നു കൊല്ലപ്പെട്ട ജനറല്‍ കാസ്സിം സൊലൈമാനി. ലെബനിലേ ഹിസ്ബുള്ള, യെമനിലെ ഹൂത്തി വിമതര്‍, സിറിയയിലെ ബഷര്‍ അല്‍ അസാദിന്‍റെ അനുകൂലികള്‍ തുടങ്ങിയവരെല്ലാം ഇറാന്‍റെ ആയുധങ്ങള്‍ കൈപറ്റുന്നു എന്ന ആരോപണമുണ്ട്.

2015 ല്‍ ഒപ്പിട്ട് അമേരിക്കന്‍ ആണവ കരാറിന് ശേഷം അന്താരാഷ്ട്ര ഉപരോധങ്ങളില്‍ വന്ന ഇളവ് ഉപയോഗപ്പെടുത്തി വളരെ വേഗം ഇറാന്‍ തങ്ങളുടെ സൈന്യത്തില്‍ വലിയ തോതില്‍ നവീകരണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ അടുത്തിടെ ഇറാന്‍ ആളുകളില്ലാത്ത ആത്മഹത്യ ഡ്രോണുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവയെ പ്രതിരോധ വിദഗ്ധര്‍ വലിയ നാശത്തിന്‍റെ ആയുധങ്ങള്‍ എന്നാണ് വിശേപ്പിക്കുന്നത്. 

അതേ സമയം ഇറാനെതിരെ ഒരു നടപടി ആലോചിക്കുമ്പോള്‍ അമേരിക്കയ്ക്ക് കരുത്താകുന്നത് ഇറാന് ചുറ്റും ഉള്ള അവരുടെ സഖ്യശക്തികളെയാണ്. അതില്‍ പ്രധാനപ്പെട്ടത് ഇസ്രയേലാണ്. ഏതാണ്ട് 80-90 ആണവ പോര്‍മുനകള്‍ കയ്യിലുള്ള രാജ്യമാണ് ഇസ്രയേല്‍. അതിനൊപ്പം തന്നെ മേഖലയില്‍ യുഎഇ, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പിന്തുണയും അവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും പോര്‍  വിമാനങ്ങള്‍ അയക്കാനുള്ള ശേഷിയും അമേരിക്കയ്ക്ക് ഉണ്ട്. അതിനാല്‍ തന്നെ കൃത്യമായ സൈനിക മേല്‍ക്കൈ ഇത് അമേരിക്കയ്ക്ക് നല്‍കുന്നു.

അതേ സമയം അമേരിക്കന്‍ ആകാശ ആക്രമണത്തെ നേരിടാന്‍ കഴിയുന്ന രീതിയില്‍ അധുനിക വിമാനങ്ങള്‍ വളരെക്കാലം നീണ്ട നിരോധനങ്ങളാല്‍ ഫ്രാന്‍സില്‍ നിന്നോ റഷ്യയില്‍ നിന്നോ വാങ്ങുവാന്‍ ഇറാന് സാധിച്ചില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചുറ്റുമുള്ള പല രാജ്യങ്ങളും ശത്രുക്കളാകുമ്പോഴും ഇറാന്‍റെ ഇപ്പോഴത്തെ ഏക ഉറച്ച പങ്കാളി സിറിയയിലെ ബാഷര്‍ ഭരണകൂടം മാത്രമാണ്. മിസൈല്‍ സുരക്ഷ ഒരു പരിധിവരെ അമേരിക്കന്‍ വ്യോമക്രമണങ്ങളെ തടുക്കാന്‍ ചിലപ്പോള്‍ ഇറാന് തുണയായേക്കാം. എന്നാല്‍ അമേരിക്കന്‍ ആധുനിക വിമാനങ്ങളോട് പൊരുതി നില്‍ക്കാന്‍ പോന്ന പോര്‍വിമാനങ്ങള്‍ ഇറാനില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആണവ ആയുധ ശേഷി ഇറാന്‍ ഇപ്പോഴും കൈവരിച്ചിട്ടില്ല എന്നത് തന്നെയാണ് ലോകത്തിന്‍റെ അനുമാനം. അത്തരത്തില്‍ ഒരു അവകാശവാദം ഇന്നുവരെ ഇറാന്‍ ഉന്നയിച്ചിട്ടുമില്ല. 2010ല്‍ അമേരിക്കന്‍ ഇസ്രയേല്‍ കമ്പ്യൂട്ടര്‍ വൈറസ് സ്റ്റുക്സ് നെറ്റിന്‍റെ ആക്രമണത്തില്‍ ഇറാന്‍റെ രാജ്യത്തെ 1000 ത്തോളം ന്യൂക്ലിയര്‍ സെന്‍ട്രഫ്യൂഗലുകള്‍ നിശ്ചലമായിരുന്നു. 

ഇതില്‍ നിന്നെല്ലാം ഇറാന്‍ അമേരിക്കയുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുമോ എന്ന കാര്യം സംശയത്തിലാക്കുന്നു. 1990 ല്‍ ഇറാന്‍റെ അയല്‍ രാജ്യമായി ഇറാഖ് കുവൈത്ത് ആക്രമിക്കുന്ന സമയത്ത് ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായിരുന്നു. അതിന് ശേഷം ഇറാഖിന് സംഭവിച്ചത് എന്താണെന്ന് ലോകത്തിന് മുന്നിലുള്ള ഉദാഹരണമാണ്. എന്നാല്‍ അമേരിക്കന്‍ സൈനിക ക്യാമ്പുകളെ ആക്രമിച്ചതോടെ ചിത്രം മാറ്റിയിരിക്കുകയാണ് ഇറാന്‍.
 

click me!