കാത്തിരിപ്പിന് വിരാമം.. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.
10:10 AM (IST) Mar 19
സുനിത വില്യംസിനും സംഘത്തിനും കേരള നിയമസഭയുടെ അഭിനന്ദനം. ധൈര്യത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകമായ ധീരവനിതയാണ് സുനിത വില്യംസ് എന്ന് സ്പീക്കർ പറഞ്ഞു. ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും യുവജനങ്ങൾക്കും പ്രചോദനമാണെന്നും സ്പീക്കർ പറഞ്ഞു.
10:08 AM (IST) Mar 19
സുനിതയ്ക്ക് ആശംസയുമായി ഇസ്രൊ. നാസയുടെയും സ്‌പേസ് എക്സിന്റെയും അർപ്പണബോധത്തിന്റെ സാക്ഷ്യമാണ് ദൗത്യമെന്ന് ഇസ്രൊ കുറിച്ചു. സുനിതയുടെ പ്രതിസന്ധികളെ മറികടക്കാൻ ഉള്ള കഴിവ് പ്രചോദനം നൽകുന്നു. സുനിതയുടെ വൈദഗ്ധ്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇസ്രൊ മേധാവി വി നാരായണൻ പറഞ്ഞു.
10:06 AM (IST) Mar 19
ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ സുനിത വില്യംസിനെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ പുത്രി സുനിത ചരിത്രം തിരുത്തിയെന്ന് രാജ്നാഥ് സിംഗ് പ്രശംസിച്ചു. സുനിതയുടെ തിരിച്ചുവരവിൽ ഇന്ത്യയിലാകെ ആഘോഷം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രശംസ.
05:29 AM (IST) Mar 19
ബഹിരാകാശത്തുനിന്നും ഭൂമിയിലെത്തിയ യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും, മെഡിക്കൽ നിരീക്ഷണവും നൽകും.
ഭൂമിയിലെ ഗ്രാവിറ്റിയുമായി ശരീരത്തിന് പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് നടത്തുക. നിലവിൽ നാലുപേർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.
05:14 AM (IST) Mar 19
സുനിത വില്യംസിനേയും സംഘത്തേയും തിരികെ എത്തിച്ചതിൽ നാസയെ അഭിനന്ദിച്ച് ഇലോണ്‍ മസ്ക്. ഡൊണാള്‍ഡ് ട്രംപിന് നന്ദിയെന്നും മസ്ക് എക്സിൽ കുറിച്ചു. ഇവരെ തിരിച്ചെത്തിക്കുന്നതിന് പരിഗണന നൽകിയതിന് നന്ദിയെന്നും ഇലോണ്‍ മസ്ക്.
05:09 AM (IST) Mar 19
ഒമ്പത് മാസത്തിന് ശേഷം ബഹിരാകാശത്ത് നിന്നും സുനിത വില്യംസ് തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിൽ പടക്കംപൊട്ടിച്ചായിരുന്നു ആഘോഷം. നിരവധി പേരാണ് ആഘോഷത്തിൽ പങ്കാളികളായത്. തിരിച്ചെത്തിയാൽ ഇന്ത്യയിലേക്ക് വരണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിന് കത്തെഴുതിയിരുന്നു.
05:06 AM (IST) Mar 19
സുനിത വില്യംസിൻ്റേയും സംഘത്തിൻ്റേയും മടങ്ങി വരവിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് നടത്തിയെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
05:01 AM (IST) Mar 19
സുനിത വില്യംസിൻ്റേയും സംഘത്തിൻ്റേയും മടങ്ങി വരവിൽ പ്രതികരിച്ച് നാസ രംഗത്തെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മാസങ്ങൾ നീണ്ട അന്താരാഷ്ട്ര, ഗവേഷണ, സാങ്കേതിക ദൗത്യത്തിനു ശേഷം തിരിച്ചെത്തിയ സുനി, ബച്ച്, നിക്ക്, അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയതിൽ ഞങ്ങൾ അത്യന്തം സന്തോഷവാന്മാരാണെന്ന് നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജയ്നറ്റ് പെട്രോ പറഞ്ഞു.
04:44 AM (IST) Mar 19
കൈവീശി കൊണ്ടാണ് പേടകത്തിൽ നിന്നും നാലുപേരും പുറത്തിറങ്ങിയത്. പേടകത്തിലെ നാലു പേരും ആരോഗ്യവാൻമാരാണ്. ഇവിടെ വൈദ്യ പരിശോധനയ്ക്കായി മാറ്റുകയും ചെയ്തു.
04:27 AM (IST) Mar 19
പേടകത്തിൽ നിന്ന് സുനിത വില്യംസിനെ പുറത്തിറക്കി. മൂന്നാമതായാണ് സുനിത വില്യംസ് പുറത്തിറങ്ങിയത്. ആദ്യം നിക്ക് ഹേഗിനെയാണ് പുറത്തിറക്കിയത്. രണ്ടാമതായി അലക്സാണ്ടർ ഗോർബനോവിനേയും പുറത്തിറക്കി. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി ആദ്യം
മാറ്റി.
04:25 AM (IST) Mar 19
കപ്പലിലക്ക് മാറ്റിയ പേടകത്തിൻ്റെ വാതിൽ തുറന്നു. 4 യാത്രികരും പുറത്തേക്ക്. ആദ്യം പുറത്തിറക്കിയത് നിക്ക് ഹേഗിനെ.
03:59 AM (IST) Mar 19
ഒൻപത് മാസത്തെ കാത്തിരിപ്പിന് ശേഷം സുനിതാ വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം 3.27ഓടു കൂടിയാണ് ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തത്. യാത്രികരെ കപ്പലിലേക്ക് മാറ്റുന്ന നടപടികൾ തുടങ്ങി. തുടർന്ന് അടിയന്തര പരിശോധനകൾ നടത്തും.