ബ്രഹ്‌മോസിന്‍റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

By Web TeamFirst Published Sep 30, 2020, 8:19 PM IST
Highlights

ഡി.ആര്‍.ഡി.ഒയുടെ പിജെ-10 പദ്ധതിക്ക് കീഴിലാണ് പരീക്ഷണം നടത്തിയത്. ഒരു തദ്ദേശീയ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഒഡീഷയിലെ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്. 

ദില്ലി: 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യം തകര്‍ക്കാര്‍ പ്രാപ്തമായ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്‍റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 'തദ്ദേശീയമായ വികസനത്തിന്‍റെ ഒരു പ്രധാനപടിയാണിത്' വിജയകരമായ പരീക്ഷണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞര്‍ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ.ജി.സതീഷ് റെഡ്ഡിയും അഭിനന്ദനം അറിയിച്ചു.

ഡി.ആര്‍.ഡി.ഒയുടെ പിജെ-10 പദ്ധതിക്ക് കീഴിലാണ് പരീക്ഷണം നടത്തിയത്. ഒരു തദ്ദേശീയ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഒഡീഷയിലെ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്. വിമാനവാഹിനികള്‍ പോലുള്ള സുപ്രധാന യുദ്ധകപ്പലുകള്‍ തകര്‍ക്കാനും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകൾ.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയര്‍ഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണിത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 

അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ ഒപ്പം കരയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ഒരു റാംജെറ്റ്‌ സൂപ്പര്‍സോണിക് മിസൈലാണ് ബ്രഹ്‌മോസ്. റഷ്യയിലെ എന്‍.പി.ഒ.എമ്മിന്‍റെയും ഡിആര്‍ഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് മിസൈല്‍ വികസപ്പിച്ചെടുത്തത്.

click me!