സംസ്കൃതം കപ്യൂട്ടര്‍ ലംഗ്വേജിന് യോജിച്ച ഭാഷ: ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

By Web TeamFirst Published May 25, 2023, 5:01 PM IST
Highlights

മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാഋഷി പാണിനി സംസ്കൃത വേദ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എസ്.സോമനാഥ്.

ഉജ്ജയിനി: ഇന്ത്യയിലുണ്ടായ ചിന്തകള്‍ അറബ് സഞ്ചാരികള്‍ വഴി യൂറോപ്പിലെത്തി പിന്നീട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം പാശ്ചാത്യലോകത്തെ വലിയ ശാസ്ത്രകാരന്മാരുടെ കണ്ടുപിടുത്തങ്ങളായി തിരിച്ചെത്തിയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. 

മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാഋഷി പാണിനി സംസ്കൃത വേദ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എസ്.സോമനാഥ്. സംസ്കൃതത്തിന്‍റെ പ്രധാന്യവും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എടുത്തു പറഞ്ഞു. "പുരാതന കാലത്ത് ഇന്ത്യയിലെ ശാസ്ത്രകാരന്മാര്‍ ഉപയോഗിച്ചിരുന്ന ഭാഷ സംസ്കൃതം ആയിരുന്നു. എന്നാല്‍ അന്ന് അതിന് ലിപിയുണ്ടായിരുന്നില്ല. വായ്മൊഴിയിലൂടെ ഓര്‍മ്മയില്‍ സൂക്ഷിച്ചാണ് അറിവുകള്‍ കൈമാറിയത്. ഇത് തന്നെയാണ് ഭാഷയെ നിലനിര്‍ത്തിയതും. 

വേഗത്തില്‍ കേട്ട് മനസിലാക്കി പഠിക്കാന്‍ കഴിയുന്ന ഭാഷയാണ് സംസ്കൃതം മറ്റ് പല ഭാഷകള്‍ക്കും അതില്ല. ഇന്ന് എന്നാല്‍ നമ്മുക്ക് എഴുതി പഠിക്കാം. ഇന്ന് ശ്രുതി (കേട്ട് പഠിക്കുന്ന രീതി) ആവശ്യമില്ല. എന്നാല്‍ ഈ ഭാഷയുടെ സൌന്ദര്യം അതാണ്. റോള്‍ അടിസ്ഥാനമാക്കി, ഫോര്‍മുല അടിസ്ഥാനമാക്കിയുള്ള ലോജിക്കലായ വാക്യഘടന അതിനുണ്ട്. 

ഞങ്ങളെ പോലെയുള്ള എഞ്ചിനീയര്‍മാരും, ശാസ്ത്രകാരന്മാരും ഇത് ഇഷ്ടപ്പെടുന്നു. എല്ലാ ഭാഷയ്ക്കും ഒരോ റോളുണ്ട്. സംസ്കൃതത്തിന്‍റെ വാക്യഘടന ഒരു കപ്യൂട്ടര്‍ ലംഗ്വേജിന് യോജ്യമാണ്. കപ്യൂട്ടറുമായി ബന്ധപ്പെട്ടവര്‍ പ്രത്യേകിച്ച് എഐ, മെഷീന്‍ ലേണിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ സംസ്കൃതം ഇഷ്ടപ്പെടുന്നുണ്ട്. കപ്യൂട്ടേഷനില്‍ എങ്ങനെ സംസ്കൃതം ഉപയോഗിക്കാം എന്ന ഗവേഷണങ്ങളും നടക്കുന്നുണ്ട്. 

സംസ്കൃതത്തില്‍ ഞാന്‍ ആദ്യമായി വായിച്ച എന്‍റെ മേഖലയുമായി ബന്ധപ്പെട്ട പുസ്തകം സൂര്യ സിദ്ധാന്തമാണ്. സൗരയൂഥത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും ഭൂമിയുടെ വലുപ്പത്തെക്കുറിച്ചും ചുറ്റളവുകളെക്കുറിച്ചും സംസാരിക്കുന്നു ഈ പുസ്തകം അന്ന് ഇവിടെയുണ്ടായ ചിന്തകളാണ് ഈ പുസ്തകത്തില്‍ പറയുന്നത് - എസ് സോമനാഥ് പറഞ്ഞു. 

click me!