മരണത്തിലേക്കുള്ള വാതിൽ, അങ്ങനെയൊന്നുണ്ട് ഭൂമിയിൽ; 50 വർഷത്തിലേറെയായി കത്തുന്ന മഹാത്ഭുതം

By Web TeamFirst Published Mar 31, 2020, 1:51 PM IST
Highlights

 230 അടി വ്യാസമാണ് ഈ ഗര്‍ത്തത്തിനുള്ളത്. 66 അടി ആഴവും ഈ ഗര്‍ത്തത്തിനുള്ളത്. അമ്പതിലേറെ വര്‍ഷങ്ങളായി കെടാത്ത തീയുമായി മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഗര്‍ത്തത്തിന് നരകത്തിലേക്കുള്ള വാതില്‍ എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്. 

തുര്‍ക്മെനിസ്ഥാന്‍: നോക്കെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമിയില്‍ അണയാത്ത തീയുമായി ഒരു ഗര്‍ത്തം. നരകത്തിലേക്കുള്ള വാതില്‍ എന്നാണ് ഈ സ്ഥലം വിശേഷിക്കപ്പെടുന്നത്. ഇതിന് കാരണമായി പറയുന്നത് അമ്പതിലേറെ വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന ഈ ഗര്‍ത്തമാണ്. മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്മെനിസ്ഥാനിലാണ് ദര്‍വാസ വാതക ഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. 

ഖസാക്കിസ്ഥാന്‍, ഉസ്ബെസ്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നീ രാജ്യങ്ങളും കാസ്പിയന്‍ കടലുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന ചെറിയ രാജ്യമാണ് തുര്‍ക്മെനിസ്ഥാന്‍. തുര്‍ക്മെനിസ്ഥാനിലെ കാരാകും മരുഭൂമിയിലാണ് അന്‍പതിലേറം വര്‍ഷങ്ങളായി തീപിടിച്ച നിലയില്‍ ഈ ഗര്‍ത്തമുള്ളത്. തുര്‍മെനിസ്ഥാന്‍റെ തലസ്ഥാനത്ത് നിന്ന് 260 കിലോമീറ്ററാണ്  ഈ ഗര്‍ത്തത്തിലേക്കുള്ളത്. സോവിയറ്റ് എന്‍ജിനിയര്‍മാര്‍ 1971 ലാണ് ഇവിടെ എണ്ണ ഖനനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. ഡ്രില്ലിംഗ് റിഗ് സ്ഥാപിച്ച് ഖനനപ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തു.

പ്രാഥമിക സര്‍വ്വേയില്‍ വലിയ തോതില്‍ പ്രകൃതി വാതകങ്ങളുടെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഖനന ക്യംപായി സജ്ജീകരിച്ച ഇടം തകരുകയും ഇവിടെ വലിയൊരു ഗര്‍ത്തം രൂപ്പെടുകയുമായിരുന്നു. ഇതില്‍ നിന്ന് വലിയ തോതില്‍ വിഷ വാതകങ്ങള്‍ ഉയരാന്‍ തുടങ്ങിയതിന് ശമനമുണ്ടാകാനായി തീയിട്ടതോടെയാണ് ഗര്‍ത്തം കത്താന്‍ തുടങ്ങിയത്. ഇതോടെ സദാസമയവും ഓറഞ്ച് നിറത്തിലുള്ള അഗ്നി നിറയുന്ന ഒരു തീകുണ്ഡമായി ഈ ഗര്‍ത്തം മാറി. 

ഏതാനും ആഴ്ചകള്‍ കത്തിയ ശേഷം തീ അടങ്ങുമെന്ന് കരുതിയ ഗവേഷകരെ അമ്പരപ്പിക്കുന്നതായിരുന്നു 50ലേറെ വര്‍ഷങ്ങളായി അണയാതിരിക്കുന്ന ഈ അഗ്നിബാധ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക സാന്നിധ്യമായാണ് ഇവിടം വിലയിരുത്തുന്നത്. ആദ്യകാലങ്ങളില്‍ ആളുകളെ നിരന്തരമായി ഭയപ്പെടുത്തിയിരുന്ന ഇവിടം 2012 തുര്‍ക്മെനിസ്ഥാന്‍ പ്രസിഡന്‍റ് സന്ദര്‍ശിക്കുകയും 2013ല്‍  ഗര്‍ത്തമടങ്ങുന്ന മരുഭൂമി പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ സാഹസിക പ്രിയരായ നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. കത്തിക്കൊണ്ടിരിക്കുന്ന തീ ഗര്‍ത്തത്തിന് ചുവന്ന നിറം കൂടി നല്‍കി. 230അടി വ്യാസമാണ് ഈ ഗര്‍ത്തത്തിനുള്ളത്. 66 അടി ആഴവും ഈ ഗര്‍ത്തത്തിനുള്ളത്. അമ്പതിലേറെ വര്‍ഷങ്ങളായി കെടാത്ത തീയുമായി മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഗര്‍ത്തത്തിന് നരകത്തിലേക്കുള്ള വാതില്‍ എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്. 
 

click me!