'എന്‍റെ കല്യാണത്തിനാണ് അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടത്, ഇപ്പോള്‍ എന്നോടും അവര്‍ പിണങ്ങി'; ആദര്‍ശ്

Published : Dec 28, 2025, 08:39 PM IST
adarsh shenai and varsha

Synopsis

10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായി വിവാഹിതരായിരിക്കുകയാണ് ആദര്‍ശും വര്‍ഷയും. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം. 

യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാം റീലിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരാണ് ആദര്‍ശും വര്‍ഷയും. ഇപ്പോഴിതാ 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായി വിവാഹിതരായിരിക്കുകയാണ് ഇരുവരും. വിവാഹ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

10 വര്‍ഷത്തെ പ്രണയം

പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് ഞങ്ങള്‍ പഠിച്ചത്. ഞങ്ങള്‍ രണ്ടു പേരും പാട്ടു പഠിക്കാനും ഒരുമിച്ചായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു കലോത്സവത്തില്‍ വെച്ചാണ് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാകുന്നത്. പിന്നീട് ഫേസ്ബുക്ക് വഴി സൗഹൃദം തുടര്‍ന്നു. അങ്ങനെ 2015ലാണ് പ്രണയത്തിലായതെന്ന് ആദര്‍ശ് പറയുന്നു. ശേഷം കോളേജിലും ഒരുമിച്ചാണ് പഠിച്ചത്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇപ്പോള്‍ വിവാഹവും കഴിഞ്ഞു.

കണ്ടെന്‍റ് ക്രിയേഷന്‍

ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിൽ നിന്നാണ് താന്‍ തുടങ്ങിയതെന്ന് ആദര്‍ശ് പറയുന്നു. പിന്നെ ടിക് ടോക്കിലും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായിരുന്നു. 2022ലാണ് യൂട്യൂബില്‍ കാര്യമായി കണ്ടെന്‍റുകള്‍ ചെയ്യാന്‍ തുടങ്ങിയത്. ഇടയ്ക്ക് തമിഴില്‍ 'റെജീന' എന്നൊരു സിനിമയിലും ചെറിയ വേഷം ചെയ്തിരുന്നു. എനിക്ക് അഭിനയത്തോട് ചെറുപ്പത്തിലെ താല്‍പര്യം ഉണ്ടായിരുന്നു. ഡിഗ്രിക്ക് ശേഷം ഒരു വർഷം ഞാൻ ആക്ടിങ് പഠിക്കാൻ പോയിരുന്നു. വര്‍ഷ എന്‍റെയൊപ്പം വീഡിയോ ചെയ്ത് ഇതിലേയ്ക്ക് എത്തിയതാണ്.

പൂർണിമ വരുന്നത്

ഞങ്ങൾ ആദ്യമൊരു ടീമ്മിന്‍റെയൊപ്പം വീഡിയോകള്‍ ചെയ്യുകയായിരുന്നു. പൂര്‍ണിമ മറ്റൊരു ടീമിന്‍റെയൊപ്പവും. പിന്നീട് ഒരു സമയത്ത് ഞങ്ങള്‍ മൂന്നുപേരും കണക്ട് ആയി. അങ്ങനെയാണ് പൂര്‍ണമായും ഞാനും വര്‍ഷയും കൂടി ചേര്‍ന്ന് കണ്ടെന്‍റുകള്‍ ചെയ്യാന്‍ തുടങ്ങിയത്.

നീയിതെന്തര് പറയണത്?

എല്ലാവരും വിചാരിക്കുന്നത് പൂര്‍ണിമ കണ്ടെന്‍റിന് വേണ്ടിയാണ് തിരുവനന്തപുരം ഭാഷ പിടിച്ചതെന്ന്. ശരിക്കും അത് അങ്ങനെയല്ല. പൂർണിമ കാട്ടാക്കട സ്വദേശിനിയാണ്. അവള്‍ക്ക് ശരിക്കും നമ്മുടെ തിരുവനനതപുരം സ്ലാങ് തന്നെയാണ്. അങ്ങനെയാണ് നമ്മുക്ക് ഈ ട്രിവാൻഡ്രം സ്ലാങ് വെച്ച് തന്നെ എന്തുകൊണ്ട് റീൽ ചെയ്തുകൂടാ എന്നുള്ള ഒരു ഐഡിയ വരുന്നതും അത് ശരിക്കും വര്‍ക്ക് ആകുന്നതും. കണ്ടെന്‍റ് കിട്ടുന്നത് മൂന്ന് പേരും എന്തെങ്കിലും ഒരു പ്ലോട്ട് കൊണ്ടുവരും. അത് നമ്മള്‍ ഡെവലപ്പ് ചെയ്ത് ഷൂട്ട് ചെയ്യും. മൂന്ന് പേർക്കും യൂട്യൂബ് ചാനലുണ്ട്. ഒരാള് കൊണ്ടുവരുന്ന കണ്ടെന്റ് അയാളുടെ ചാനലിലിടും. അതുപോലെ ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊക്കെ പല ദിവസങ്ങളിലായി എല്ലാവരും ഷെയര്‍ ചെയ്യും. ഞങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് പലപ്പോഴും കണ്ടെന്‍റ് ആകുന്നത്. ഞാന്‍ സ്ത്രീവേഷം കെട്ടുന്നതൊക്കെ ആളുകള്‍ക്ക് ഇഷ്ടമാകാറുണ്ട്. അതിഥി തൊഴിലാളിയായി ചെയ്യുന്നതും, കിൻ്റർ ഗാർഡന്‍ ടൈപ്പ് വീഡിയോകളുമൊക്കെ നല്ല റീച്ച് കിട്ടാറുണ്ട്. പൂർണിമയുടെ തേപ്പ് കണ്ടെന്‍റും വൈറലാകാറുണ്ട്.

യുകെജിയില്‍ പഠിക്കുമ്പോള്‍ അച്ഛനും അമ്മയും വേർപിരിഞ്ഞു

ഞാന്‍ യുകെജിയില്‍ പഠിക്കുന്ന സമയത്താണ് അച്ഛനും അമ്മയും തമ്മിൽ വേർപിരിയുന്നത്. വേർപിരിഞ്ഞ ഉടനെ തന്നെ അമ്മ വേറെ വിവാഹം ചെയ്തു. അതില്‍ ഒരു അനിയത്തി ഉണ്ട്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനും വെറെ ഒരു വിവാഹം ചെയ്തു. ഞാനും ചേട്ടനും അമ്മുമ്മയോടൊപ്പമാണ് കഴിഞ്ഞത്. ഇടയ്ക്ക് അച്ഛനെ കാണാന്‍ പോകാറുണ്ടായിരുന്നു. അമ്മയോടും ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളര്‍ന്നതിന്‍റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഏറെ ഉണ്ടായിരുന്നു. മുതിര്‍ന്നപ്പോള്‍ അതൊക്കെ ഞങ്ങളും മറന്നു. അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ ഞങ്ങള്‍ ഇടപെടാറുമില്ല. വീഡിയോകള്‍ ചെയ്യുന്നതിലൊന്നും അവര്‍ക്കും എതിര്‍പ്പില്ലായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം എന്‍റെ കല്യാണത്തിനാണ് അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടത്. അതില്‍ ഏറെ സന്തോഷമുണ്ടായിരുന്നു. പക്ഷേ അച്ഛനും അമ്മയും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് എന്‍റെ വിവാഹ ശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ട്. ആ അഭിമുഖത്തിന് താഴെ വന്ന കമന്‍റുകളും അവരെ കുറ്റപ്പെടുത്തിയുള്ള മറ്റ് യൂട്യൂബ് വീഡിയോകളും അവര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി. രണ്ടു പേരും എന്നോടും ചേട്ടനോടും ഇപ്പോള്‍ മിണ്ടാതായി. ഏറ്റവും വിഷമം തോന്നിയത് എനിക്ക് അച്ഛൻ പിണങ്ങിയിരിക്കുമ്പോഴാണ്. കാരണം ഞാനും അച്ഛനും തമ്മിൽ അത്രയും നല്ല ബോണ്ടാണ്.

ബോഡി ഷെയ്മിംഗ്

മുമ്പും പല വീഡിയോകളുടെയും താഴെ വരുന്ന കമന്‍റുകള്‍ ആദര്‍ശിനെ വേദനിപ്പിച്ചിട്ടുണ്ടെന്ന് വര്‍ഷ പറയുന്നു. മീശ ഇല്ലെന്നും, സ്ത്രീകളുടെ മുഖം പോലെയുണ്ടെന്നുമൊക്കെയുള്ള ഒരപാട് നെഗറ്റീവ് കമന്‍റുകള്‍ വരാറുണ്ടായിരുന്നു. ആദ്യമൊക്കെ ആദര്‍ശന് നല്ല വിഷമം തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ പറയുമായിരുന്നു പബ്ലിക് പ്ലാറ്റ്ഫോമിൽ ഒരു വീഡിയോ ഇടുമ്പോൾ ഒരു പബ്ലിക് ഒപ്പീനിയൻ ഏറ്റെടുക്കാൻ തയ്യാറാകണം എന്ന്. എല്ലാത്തിനും ഒരു നെഗറ്റീവ് സൈഡും പോസിറ്റീവ് സൈഡും ഉണ്ടാകും. നെഗറ്റീവിനെ അവഗണിക്കുക, പോസിറ്റീവ് മാത്രം എടുക്കുക എന്ന് പറയാറുണ്ടെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം സിനിമ റിലീസ്

സിനിമ ഒരു സ്വപ്നമാണെന്ന് ആദര്‍ശ്. താന്‍ അഭിനയിച്ച 'ഈ തനിനിറം' എന്ന അനൂപ് മേനോന്റെ പുതിയ സിനിമ അടുത്ത മാസം ജനുവരി 16-ന് തിയേറ്ററുകളിലെത്തുന്ന സന്തോഷവും ആദര്‍ശ് അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

'ഇങ്ങനെ നടന്നാൽ മതിയോ, കുട്ടികൾ വേണ്ടേ?'; ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാറുണ്ടെന്ന് ജിജിനും ദൃശ്യയും
'മകളെ പറയുന്നത് വേദനിപ്പിക്കാറുണ്ട്'; പ്രിയയും പ്രമോദും