ബ്രാഡ് പിറ്റ് നടത്തിയ അധിക്ഷേപത്തേക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിശദമാക്കി ആഞ്‍ജലീന ജോളി

By Web TeamFirst Published Oct 5, 2022, 4:44 AM IST
Highlights

2016ല്‍ വിവാഹ മോചനക്കേസില്‍ ബ്രാഡ് പിറ്റ് അധിക്ഷേപിച്ചുവെന്ന് ഒറ്റവാക്കില്‍ കോടതിയെ അറിയിച്ച വിവരങ്ങളാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിശദമാക്കിയത്. ഹോളിവുഡിലെ മാതൃകാ ദമ്പതികളായിരുന്നു ഇവരുടെ വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഞ്ജലീന തനിക്കും കുട്ടികള്‍ക്കും നേരെ നടന്ന അതിക്രമങ്ങളേക്കുറിച്ച് സംസാരിക്കുന്നത്.  

ബ്രാഡ് പിറ്റിനെതിരെ കോടതിയില്‍ അധിക്ഷേപകരമായ പെരുമാറ്റമെന്ന രണ്ടുവാക്കില്‍ നടത്തിയ ആരോപണം വിശദീകരിച്ച് ആഞ്‍ജലീന ജോളി. 2016ല്‍ വിവാഹ മോചനക്കേസില്‍ ബ്രാഡ് പിറ്റ് അധിക്ഷേപിച്ചുവെന്ന് മാത്രമായിരുന്നു കോടതിയെ അറിയിച്ചിരുന്നത്. ഈ അധിക്ഷേപത്തേക്കുറിച്ചുള്ള വിശദ വിവരങ്ങളാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത്. ഹോളിവുഡിലെ മാതൃകാ ദമ്പതികളായിരുന്നു ഇവരുടെ വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഞ്ജലീന തനിക്കും കുട്ടികള്‍ക്കും നേരെ നടന്ന അതിക്രമങ്ങളേക്കുറിച്ച് സംസാരിക്കുന്നത്.  

ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് തനിക്കും കുട്ടികള്‍ക്കും ബ്രാഡ് പിറ്റില്‍ നിന്നുണ്ടായ അധിക്ഷേപത്തേക്കുറിച്ച് ആഞ്ജലീന ജോളി വിശദമാക്കിയത്. 2016ല്‍ ഒരു സ്വകാര്യ വിമാനത്തിലെ യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങളായിരുന്നു താരദമ്പതികളുടെ വിവാഹമോചനത്തിലേക്ക് നയിച്ചത്. ബിസിനസിലെ തന്‍റെ ഷെയര്‍ വില്‍ക്കണമെങ്കില്‍ കോടതിക്ക് പുറത്ത് ഒന്നും സംസാരിക്കരുതെന്ന് ബ്രാഡ് പിറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനായി രേഖയില്‍ ഒപ്പ് വച്ചിരുന്നുവെന്നും ആഞ്ജലീന പറയുന്നു. ഇതിനാലാണ് ബ്രാഡ് പിറ്റില്‍ നിന്ന് തനിക്കും കുട്ടികള്‍ക്കുമുണ്ടായ ദുരനുഭവങ്ങളേക്കുറിച്ച് സംസാരിക്കാതിരുന്നത്. 

ശാരീരികവും മാനസികവുമായി കുട്ടികള്‍ക്കും തനിക്കും അധിക്ഷേപം നേരിട്ടുവെന്നാണ് ആഞ്ജലീനയുടെ ആരോപണം. 2016 സെപ്തംബറില്‍ ഫ്രാന്‍സില്‍ നിന്ന് കാലിഫോര്‍ണിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ അധിക്ഷേപങ്ങളാണ് കോടതിയില്‍ ആഞ്ജലീന വിശദമാക്കിയത്. താരദമ്പതികളുടെ ആറ് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു ബ്രാഡ് പിറ്റിന്‍റെ അധിക്ഷേപം. കുട്ടികളിലൊരാളെ ബ്രാഡ് ശ്വാസം മുട്ടിച്ചുവെന്നും മറ്റൊരാളുടെ മുഖത്തിടിച്ചുവെന്നും ആഞ്ജലീന പറയുന്നു. തന്‍റെ തലയിലൂടെ കടന്ന് പിടിച്ച് ഉലച്ചുവെന്നും ആഞ്ജലീന വിശദമാക്കുന്നു. ഒരു ഘട്ടത്തില്‍ തന്‍റെ ശരീരത്തില്‍ ബിയര്‍ ഒഴിച്ചെന്നും കുട്ടികളുടെ മേല്‍ ബിയറും റെഡ് വൈനും ഒഴിച്ചുവെന്നും കോടതിയില്‍ ആഞ്ജലീന പറയുന്നു. 

വിമാനങ്ങളുടെ അധികാരമുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചന്നും ആഞ്ജലീന ആരോപിക്കുന്നു. ഈ വിമാന യാത്രയ്ക്ക് പിന്നാലെയാണ് ആഞ്ജലീന വിവാഹ മോചനത്തിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ ആഞ്ജലീനയുടെ ആരോപണങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ ബ്രാഡ് പിറ്റിന്‍റെ അഭിഭാഷകര്‍ തയ്യാറായിട്ടില്ല. 

click me!