
മലയാളികളുടെ പ്രിയതാരം കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. നടനായും ഗായകനായും തിളങ്ങി ഓരോ പ്രേക്ഷക മനസ്സിലും ഇടം നേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. മണിയുടെ അസാന്നിധ്യത്തിലും അദേഹത്തിന്റെ ഓർമ്മകൾ ഇന്നും മലയാളികൾ ജീവിക്കുന്നു. ഈ അവസരത്തിൽ കലാഭവൻ മണിയുടെ സഹായം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത രേവത് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ കാണാൻ ആഗ്രഹിച്ച് മണിച്ചേട്ടൻ വിളിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് എന്നെ മണിച്ചേട്ടൻ ക്ഷണിച്ചു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു. മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്. വീട്ടിലേക്ക് കറന്റ് കിട്ടാൻ കാരണവും മണിച്ചേട്ടനാണ്. ഞാൻ കഷ്ടപ്പെടുന്നത് കണ്ട് മണിച്ചേട്ടൻ എനിക്കൊരു ഓട്ടോറിക്ഷ വാങ്ങിത്തന്നിരുന്നു. പക്ഷെ പിന്നീട് മണിച്ചേട്ടന്റെ വീട്ടുകാർ അത് എന്നിൽ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായി. ഒരിക്കൽ ഉത്സവപറമ്പിൽ കാസറ്റ് വിൽപ്പന നടത്തികൊണ്ടിരിക്കവെയാണ് പൊലീസുകാർ വന്ന് മണിച്ചേട്ടൻ മരിച്ചുവെന്ന് പറഞ്ഞത്. അതെനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ബോധം കെട്ട് വീണു. ഇന്നും ഞാൻ വിശ്വസിക്കുന്നത് മണിച്ചേട്ടൻ തിരിച്ചുവരും എന്നാണ്', രേവത് പറയുന്നു. ബിഹൈൻവുഡ്സിനോട് ആയിരുന്നു യുവാവിന്റെ പ്രതികരണം.
സഹായം അഭ്യർഥിക്കുന്നവർക്ക് തന്നാൽ കഴിയും വിധമുള്ള സഹായങ്ങളും രേവത് ചെയ്യുന്നുണ്ട്. മണിച്ചേട്ടൻ ചെയ്യാൻ ബാക്കി വെച്ച് പോയ കുറെ കാര്യങ്ങളുണ്ട് അവ മണിച്ചേട്ടന് വേണ്ടി താൻ ചെയ്യുകയാണെന്നും രേവത് പറയുന്നു.
'ഓട്ടോ ഓടിച്ച് നിർധനരായവരെ സഹായിക്കുന്ന വിവരമൊക്കെ അറിഞ്ഞ് പല കോണില്‍ നിന്നും ആളുകൾ ചികിത്സ സഹായവും മറ്റും ചോദിച്ച് എന്നെ വിളിക്കാറുണ്ട്. പക്ഷെ അവരെ സാമ്പത്തികമായി സഹായിക്കാനുള്ള വരുമാനം എനിക്കില്ല. അക്കാര്യം ഞാൻ അവർ വിളിക്കുമ്പോൾ തന്നെ പറയും. ഞാനും കഷ്ടപ്പെടുന്നയാളാണ്. ചില സമയങ്ങളിൽ ഒരു നേരം വീട്ടിൽ ഭക്ഷണം വയ്ക്കാനുള്ള പൈസ പോലും കയ്യിൽ കാണില്ല. ആ സമയത്തും ഞാൻ സൗജന്യമായി കാൻസർ രോഗികളുമായി തിരുവനന്തപുരം ആർസിസിയിലേക്ക് ഓട്ടം പോകാറുണ്ട്. മണിച്ചേട്ടൻ ചെയ്യാതെ പോയെ കുറെ കാര്യങ്ങളുണ്ട് ഇവിടെ. അതുകൊണ്ടാണ് നിർധനരായിട്ടള്ളവർ അവരുടെ കഥ പറയുമ്പോൾ ഞാൻ അവരെ സഹായിക്കുന്നത്. എനിക്ക് സ്വന്തമായി വീടില്ല. മാമനൊപ്പമാണ് താമസിക്കുന്നത്. അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ച് പോയി. എന്നെ കുറിച്ച് വന്നൊരു ഫീച്ചർ കണ്ടിട്ടാണ് മണിച്ചേട്ടൻ എന്നെ സഹായിക്കാനെത്തിയത്', എന്നും രേവത് പറയുന്നു.
‘മേലേ പടിഞ്ഞാറ് സൂര്യന്‍..താനെ മറയുന്ന സൂര്യന്‍..’; ഓര്‍മയിൽ ഒളിമങ്ങാതെ കലാഭവന്‍ മണി