ഘാനയിലെ വെള്ളച്ചാട്ടത്തിനരികിൽ മസാജ് ചെയ്തതിന് സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിട്ട ബാക്ക്പാക്കർ അരുണിമ മറുപടിയുമായി രംഗത്ത്. യാത്രകൾ കേവലം സ്ഥലങ്ങൾ കാണലല്ല, മറിച്ച് സംസ്കാരങ്ങളെ തൊട്ടറിയാനാണെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് ബാക്ക് പാക്കർ അരുണിമ. പല രാജ്യങ്ങളിലും നമ്മൾ കണ്ടിട്ടില്ലാത്ത സംസ്കാരം പരിചയപ്പെടുത്തി യാത്രയുടെ ലോകത്ത് കഴിയുന്ന അരുണിമയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തേത് ഘാനയിലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള മസാജ് ആയിരുന്നു. ഇതിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് അരുണിമയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി അരുണിമ തന്നെ രംഗത്ത് എത്തിയിരിക്കുയാണ്.
യാത്ര എന്നത് ഹോട്ടലിൽ താമസിച്ച്, സ്ഥലങ്ങൾ കാണാൻ പോകുന്നതല്ലെന്ന് പറഞ്ഞ അരുണിമ, കമന്റുകളിൽ വരുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും തന്റെ ലക്ഷ്യത്തെ മാറ്റില്ലെന്ന് പറയുന്നു. താൻ മരണം വരെ സഞ്ചരിച്ച് കൊണ്ടേയിരിക്കുമെന്നും യാത്രയോട് അത്രയ്ക്കും പ്രണയമാണെന്നും അരുണിമ വ്യക്തമാക്കുന്നു.
അരുണിമയുടെ മറുപടി ചുവടെ
എന്റെ യാത്രകൾ എപ്പോഴും ആളുകളുടെ മനസ്സിൽ ചോദ്യം ഉയർത്തും. ചിലർക്ക് പ്രചോദനമാകും ചിലർക്ക് വിമർശനം ആകാം. ഞാൻ ghanaയിലെ ഒരു വെള്ളച്ചാട്ടത്തിൽ മസാജ് ചെയ്യാൻ പോയ ഒരു അനുഭവം പങ്കുവെച്ചു. അതൊരു സംസ്കാരത്തെ തൊട്ടറിയാനുള്ള ശ്രമമായിരുന്നു. എന്റെ യാത്രയെ കൂടുതൽ എനർജറ്റിക് ആക്കാനുള്ളതും. കമന്റുകളിൽ വരുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും എന്റെ ലക്ഷ്യത്തെ മാറ്റില്ല. ഞാൻ കാണുന്നതും പഠിക്കുന്നതും അനുഭവിക്കുന്നതും ലോകത്തെ തൊട്ടറിയുന്നതാണ്. യാത്ര എന്നത് ഹോട്ടലുകളിൽ പോയി താമസിക്കുക, അവിടത്തെ സ്ഥലങ്ങൾ കാണുക എന്നത് മാത്രമല്ല. ഈ ലോകം വിശാലമാണ് അത് കാണണം അനുഭവിക്കണം തൊട്ടറിയണം. എനിക്കിഷ്ടമുള്ള വഴികളിലൂടെ ഞാൻ പോകും. എന്റെ ജീവിതം എന്റെ യാത്ര എന്റെ തിരഞ്ഞെടുപ്പ്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടിരിക്കും ഞാൻ അതിനു പുറകെ പോയാൽ ഞാൻ എവിടെയും എത്തില്ല. അതുകൊണ്ട് ഞാൻ സഞ്ചാരത്തിന്റെ പാതയിലാണ്. ഞാൻ യാത്രയുടെ പാതയിലാണ്. അങ്ങനെ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും എന്റെ മരണംവരെ. ഇനി അത് എന്തൊക്കെ സംഭവിച്ചാലും ഞാൻ തുടർന്നുകൊണ്ടിരിക്കും. കാരണം ഞാൻ അത്രമേൽ പ്രണയത്തിലാണ് യാത്രയോട്.



