
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥകൃത്തും സംവിധായകനുമാണ് രഞ്ജന്‍ പ്രമോദ്. മലയാളത്തില്‍ മീശമാധവന്‍, അച്ചുവിന്‍റെ അമ്മ, നരന്‍ പോലുള്ള വന്‍ഹിറ്റുകളുടെ തിരക്കഥകൃത്തായ രഞ്ജന്‍ പ്രമോദിന്‍റെ ഒ ബേബി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സമകാലികമായി മലയാള സിനിമ രംഗത്തുണ്ടായ ചില കാര്യങ്ങളില്‍ രഞ്ജന്‍ പ്രമോദ് പ്രതികരിച്ചത്.
ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ നിസഹകരണം സിനിമ സംഘടനകള്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഇത് ഒരു കലാകാരന്‍ എന്ന നിലയില്‍ നല്ലതായി തോന്നുന്നുണ്ടോ എന്നതിനോടാണ് രഞ്ജന്‍ പ്രമോദ് പ്രതികരിച്ചത്.
നമ്മള്‍ വളരെ അത്യാവശ്യമുണ്ടെങ്കിലാണ് ഒരാളെ സമീപിക്കുക. അയാളുടെ ലൈഫ് സ്റ്റെല്‍ നമ്മുക്ക് അറിയാം. അതിനാല്‍ ആവശ്യമുണ്ടെങ്കില്‍ അയാളെ ഉപയോഗിക്കാം. അതിന് നിസഹകരണം എന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട ആവശ്യമൊന്നും ഇല്ല. സിനിമ എടുക്കാന്‍ കോടികള്‍ മുടക്കുന്ന വ്യക്തി അയാളുടെ സിനിമയില്‍ അഭിനയിക്കുന്നയാള്‍ കൃത്യസമയത്ത് വരുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാത്തത് തെറ്റാണ്. അവിടെ കോമണ്‍ സെന്‍സ് ഉപയോഗിക്കണമായിരുന്നു -രഞ്ജന്‍ പ്രമോദ് പറയുന്നു.
ലഹരി ഉപയോഗം നടക്കുന്നതിനാല്‍ മകനെ സിനിമയില്‍ വിടില്ലെന്ന ടിനി ടോമിന്‍റെ പരാമര്‍ശം അടക്കം എടുത്ത് സിനിമയിലെ ലഹരി ഉപയോഗം എന്ന ചര്‍ച്ചയിലും അഭിമുഖത്തില്‍ രഞ്ജന്‍ പ്രമോദ് പ്രതികരിച്ചു.
ലഹരി പേടിച്ച് സിനിമയില്‍ മാത്രമല്ല സ്കൂളിലും അയക്കാന്‍ പറ്റില്ല. മകനെ ടിനി ടോം വീട്ടില്‍ റൂമില്‍ അടച്ചിടേണ്ടിവരും പുറത്തേക്ക് വിട്ടാല്‍ ലഹരിയാണ്. എവിടെ പോയാലും ലഹരിയാണ്. മകനെ പറഞ്ഞ് മനസിലാക്കണം ഇത് ചെയ്യാന്‍ പാടില്ലെന്ന്. ഒപ്പം മകനില്‍ അല്‍പ്പം വിശ്വാസം അര്‍പ്പിക്കണം. ആരെങ്കിലും എന്തെങ്കിലും വായിലിട്ടാല്‍ കഴിക്കുന്ന പൊട്ടനല്ല മകന്‍ എന്ന് അംഗീകരിക്കണം. അവന് വെളിവുണ്ടെന്നും. അവന്‍ പശുവല്ല കയറിട്ട് വലിക്കാന്‍ എന്നും ടിനി ടോം മനസിലാക്കുക എന്നതെ ഇതില്‍ പറയാനുള്ളൂ - പോപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒ ബേബി. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
വേറെ വധുവിനെ കിട്ടിയാല്‍ കത്രീനയെ ഡിവോഴ്‌സ് ചെയ്യുമോ?; ചോദ്യത്തിന് വിക്കി കൗശലിന്‍റെ മറുപടി
'ഞാനടക്കമുള്ള കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യ സ്നേഹി': പി കെ ആർ പിള്ളയെ കുറിച്ച് മോഹൻലാൽ