
രേണു സുധിയും കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയായി മാറിയിരിക്കുകയാണ്. 'അപ്പോൾ പോകാൻ തീരുമാനിച്ചു. വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ', എന്ന് പറഞ്ഞുള്ള കിച്ചുവിന്റെ വീഡിയോക്ക് റിയാക്ഷൻ ചെയ്ത മുനാസിർ ഖാൻ എന്ന ക്രിയേറ്റർക്ക് നൽകിയ മറുപടിയാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. രേണുവിന്റെ ഒരു സബ്സ്ക്രിപ്ഷൻ വീഡിയോ അടക്കം കാണിച്ച് മറുപടി പറഞ്ഞ കിച്ചു, അമ്മയ്ക്ക് വേഗം അസുഖമെല്ലാം മാറട്ടെ എന്നും പറഞ്ഞിരുന്നു. ഒപ്പം ചില ചാറ്റും പുറത്തുവിട്ടു.
ഇതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി. ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതല്ലെന്നും തന്റെ സാഹചര്യ കൊണ്ട് പറഞ്ഞ് പോയതാണെന്നും കിച്ചു പറയുന്നു. വെളിപ്പെടുത്തൽ വീഡിയോയ്ക്ക് താഴെ കമന്റിൽ ആയിരുന്നു കിച്ചുവിന്റെ മറുപടി. "ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ഒന്നും ഞാൻ വിചാരിച്ചത് അല്ല. എന്റെ അവസ്ഥ കൊണ്ട് പറഞ്ഞതാ..ഞാൻ ആരെയും കുറ്റപ്പെടുത്താൻ ഇട്ടത് അല്ല", എന്നായിരുന്നു കിച്ചുവിന്റെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് കിച്ചുവിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയത്. "ഉചിതമായ മറുപടി കൊടുത്തു, നീ അനുഭവിച്ച ജീവിതം നിനക്കെ അറിയൂ. ഈ കിടന്നു കുരയ്ക്കുന്നവർക്ക് അറിയില്ല, അവനു മാത്രമാണ് അറിയു എന്താണ് സഹിച്ചത് എന്ന്, അവനെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചപ്പോ സമാധാനം ആയി കാണും. നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ, ഈ കുഞ്ഞിനെ വെറുതെ എന്തിന് കുത്തിനോവിക്കുന്നു? അത്രമാത്രം നാണക്കേട് അവൻ സഹിച്ചിട്ടുണ്ടാവും.." എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, കിച്ചു പറയുന്നതിലും കാര്യമുണ്ടെന്നും പക്ഷേ രേണുവിന്റെ ഈ അവസ്ഥയിൽ ഇത് വേണമായിരുന്നോ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കിച്ചുവിന്റെ വീഡിയോയ്ക്ക് പിന്നാലെ രേണു സുധി പ്രതികരണവുമായി രംഗത്ത് എത്തിയരുന്നു. തന്നെ ഇനിയെങ്കിലും വെറുതെ വിടണമെന്ന് പറഞ്ഞ രേണു സുധി, കിച്ചു എന്ന രാഹുൽ ദാസിനെ പറ്റി ചിങ്ങവനം അടക്കമുള്ള പൊലീസ് സ്റ്റേഷനിൽ ചോദിച്ചാൽ അറിയാമെന്നടക്കം ആരോപണം ഉന്നയിച്ചു. ഭാവിയെ വരെ ബാധിക്കുന്ന കാര്യങ്ങൾ തനിക്ക് അറിയാമെന്നും താൻ മരിച്ചാൽ പോലും കിച്ചു കാണാൻ വരരുതെന്നും രേണു ആക്രോശത്തോടെ പറഞ്ഞിരുന്നു.