'കുടുംബവിളക്കിലെ ശീതളായി ഇനി സ്‌ക്രീനിലുണ്ടാവില്ല'; കാരണം പറഞ്ഞ് അമൃത

By Web TeamFirst Published Sep 7, 2021, 6:02 PM IST
Highlights

പാര്‍വതി വിജയ്‍ക്ക് പകരക്കാരിയായാണ് അമൃത പരമ്പരയിലേക്ക് എത്തിയത്

ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ്. ശ്രദ്ധേയമായ താരനിരയാണ് പരമ്പരയിലുള്ളത്. പരമ്പരയില്‍ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഇളയ മകള്‍ ശീതളായെത്തുന്നത് മിനിസ്‌ക്രീനിലൂടെതന്നെ മലയാളിക്ക് സുപരിചിതയായ അമൃത നായരാണ്. എന്നാല്‍ ഇനി പരമ്പരയിലേക്കില്ലെന്നാണ് കഴിഞ്ഞദിവസം ലൈവിലെത്തിയ അമൃത വ്യക്തമാക്കിയത്.

പരമ്പരയില്‍ ആദ്യം ശീതളായെത്തിയിരുന്നത് പാര്‍വതി വിജയ് ആയിരുന്നു. പാര്‍വതിയുടെ പിന്മാറ്റത്തോടെയായിരുന്നു അമൃത പരമ്പരയിലേക്ക് എത്തിയത്. അമൃതയാണ് ശീതള്‍ എന്ന കഥാപാത്രത്തെ ജനപ്രിയമാക്കിയതെന്നുവേണം പറയാന്‍. പകരക്കാരായി എത്തുന്ന താരങ്ങളെ സ്വീകരിക്കാന്‍ പൊതുവേ പ്രേക്ഷകര്‍ക്ക് മടിയാണെങ്കിലും അമൃതയെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ അമൃത പരമ്പരയില്‍നിന്നും പിന്മാറുകയാണെന്ന വാര്‍ത്തയെ വളരെ വൈകാരികമായാണ് ആരാധകര്‍ എടുത്തിരിക്കുന്നത്.

എന്താണ് പരമ്പരയില്‍നിന്നും പിന്മാറാനുള്ള കാരണമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അമൃതയോട് ചോദിക്കുന്നത്. സെറ്റിലെ എന്തെങ്കിലും പ്രശ്‌നമാണോ, ആരെങ്കിലുമായുള്ള പ്രശ്‌നമാണോ പിന്മാറാനുള്ള കാരണമെന്നെല്ലാമാണ് ആളുകളുടെ സംശയം. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് അമൃത വ്യക്തമാക്കുന്നത്. എന്നാല്‍ എന്താണ് കാരണമെന്ന് താരം ഇതുവരെയും തുറന്ന് പറഞ്ഞിട്ടില്ല. പിന്മാറുന്നതില്‍ നല്ല സങ്കടമുണ്ടെന്നും എന്നാല്‍ ഒന്ന് നഷ്ടപ്പെടുത്തിയാലേ മറ്റൊന്ന് നേടാനാകുകയുള്ളുവെന്നും, കുടുംബവിളക്ക് ടീമിനെ വളരെയധികം മിസ് ചെയ്യുമെന്നും താരം പറയുന്നുണ്ട്. ലൈവിലെത്തിയ താരത്തോട് പോകരുതെന്ന് പറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് മെസേജ് ചെയ്തിരിക്കുന്നത്. കൂടാതെ ഇത് വലിയൊരു തീരുമാനം ആയിരുന്നെന്നും, അത് കൃത്യമായി എടുത്തെന്ന് വിശ്വസിക്കുന്നുവെന്നും അമൃത പറയുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!