
മലയാളത്തിന്റെ പ്രിയ താരമാണ് നൻ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ സപരിയയിൽ അദ്ദേഹം അവതരിപ്പിച്ച് തീർത്ത കഥാപാത്രങ്ങൾ നിരവധിയാണ്. കാലമെത്ര കഴിഞ്ഞാലും മോഹൻലാലിന്റെ സിനിമകൾ പോലെ തന്നെ അദ്ദേഹത്തോടുള്ള ഇഷ്ടവും മലയാളികൾക്ക് കൂടി കൂടി വരികയാണെന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചൊരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മോഹൻലാലിനെ സ്വപ്നം കണ്ടതിനെ കുറിച്ചാണ് ശാരദക്കുട്ടി പറയുന്നത്. പണ്ട് നടക്കാതെ പോയ അഭിമുഖം സ്വപ്നത്തിലൂടെ നടന്നുവെന്നും അവർ പറയുന്നു.
ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ
വർഷങ്ങൾക്കു മുൻപ് ഒരു മുഖ്യവാരികയുടെ ഓണപ്പതിപ്പിലേക്ക് മോഹൻലാലിനെ അഭിമുഖം ചെയ്യാമോ എന്ന് പത്രാധിപർ ചോദിച്ചു. അയ്യോ ഞാനില്ല എന്ന് പറഞ്ഞൊഴിഞ്ഞു. അദ്ദേഹത്തെ നേരിൽ കാണാനും കുറെ നേരം മുഖത്തു നോക്കി സംസാരിച്ചിരിക്കാനുമുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല. എത്ര നിർബന്ധിച്ചിട്ടും അയ്യോ ഞാനില്ല എന്നു മാത്രമേ പറയാൻ തോന്നിയുള്ളു.
ഇന്നലെ സ്വപ്നത്തിൽ ആ ആഗ്രഹം സാധിച്ചു. നേരം വെളുക്കുന്നതു വരെ മോഹൻലാലുമായി എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ കുറിച്ചു സംസാരിച്ചു. പഞ്ചാഗ്നിയിലെ റഷീദിനെ കുറിച്ചു പറഞ്ഞപ്പോഴുള്ള എൻ്റെ ആവേശം കണ്ട് അദ്ദേഹം നാണം കലർന്ന പതിവ് ചിരിയിൽ തലയൊന്ന് ചെറുതായി ചലിപ്പിച്ചു.
നമ്മൾ ഒരേ വർഷം ജനിച്ചവരാണെന്നും തലേന്നും പിറ്റേന്നുമായിട്ടായിരുന്നു നമ്മുടെ വിവഹമെന്നും ഞാൻ പറഞ്ഞപ്പോൾ ഒരു കൗതുകവാർത്ത കേട്ടതു മാതിരി അദ്ദേഹമൊന്ന് കൺവിടർത്തി.
വാനപ്രസ്ഥവും താഴ്‌വാരവും സദയവും ഒക്കെ പറഞ്ഞിരുന്നപ്പോഴാണ് എനിക്ക് കോളജിൽ നിന്ന് ഒപ്പിടുവാൻ ഒരു വിളി വന്നത്. എൻ്റെ തിരുനക്കരയിലെ വീടിൻ്റെ വരാന്തയിലെ തൂണിനോട് ചേർന്ന് ആ വെറും തറയിൽ മലയളത്തിൻ്റെ ആ മഹാനടൻ ഇരുന്നു. ഇപ്പോഴും ഇരിക്കുന്നുണ്ട്. ഞാൻ വരുന്നതു വരെ അദ്ദേഹം അവിടെ ഇരിക്കും.
നാണം കലർന്ന ചെറുചിരി ചുണ്ടിൻ കോണിൽ. ആരാധികയോടുള്ള കരുതലും വാത്സല്യവും കൺകോണുകളിൽ . സ്‌ത്രൈണഭംഗിയുള്ള നീണ്ട വിരലുകളുയർത്തി പോയി വാ എന്നോ മറ്റോ ഒരടയാളം. ഞാൻ എന്നാലാകുന്നത്ര അഴകോടെ മുന്നിലൂടെ സുമലതയോ പൂർണിമാ ജയറാമോ ഗീതയോ സുഹാസിനിയോ എന്ന മട്ടിൽ ഒഴുകിയൊഴുകി നടന്നു പോയി.
അവസരം കിട്ടിയിട്ടും ഫോട്ടോ എടുക്കാൻ ഓടിക്കൂടിയവർക്കൊപ്പം ഞാനുണ്ടായിരുന്നില്ല. എന്നിട്ടും കരുണയാലാകെത്തളർന്നൊരാ ദിവൃസ്മിതമെനിക്കായി നീണ്ടുവന്നു. നീയറിയുമോ എന്നെ ? നീയറിയുമോ എന്നെ !! എന്ന് സ്വന്തം ആരാധനകളിൽ തീരെ ലജ്ജയില്ലാത്തൊരുവൾ.