ഫ്ലവര്‍ സഹോദരര്‍ മുതല്‍ ഹെന്‍റി ഒലോംഗ വരെ; ഇന്ത്യയെ വിറപ്പിച്ച സിംബാബ്‌വെയുടെ ഭൂതകാലം

Published : Aug 20, 2022, 10:51 PM ISTUpdated : Aug 20, 2022, 11:32 PM IST
 ഫ്ലവര്‍ സഹോദരര്‍ മുതല്‍ ഹെന്‍റി ഒലോംഗ വരെ; ഇന്ത്യയെ വിറപ്പിച്ച സിംബാബ്‌വെയുടെ ഭൂതകാലം

Synopsis

ഡഗ്ലസ് മരിലിയിയറിന്‍റെ സ്കൂപ്പ് ഷോട്ടുകളിലൊന്നില്‍ നിന്നു അന്തംവിട്ട് പോകുന്നൊരു പന്ത് പോലെ 2022 ല്‍ നിന്നൊരു ടെലിവിഷന്‍ കാഴ്ച തൊണ്ണൂറുകളുടെ അവസാനഘട്ടത്തിലേക്ക് പതുക്കെ ഉരുണ്ട് പോകുന്നു. അക്കാലത്തു സച്ചിന്റെ വാഴ്ത്തുപാട്ടുപുസ്തകത്തില്‍ ഒതുങ്ങിപ്പോയൊരു കറുത്തമനുഷ്യന്‍ ഇറങ്ങിവരുന്നു.  

ഹരാരെ: സിംബാബ്‌വെ,ഹരാരെ എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്നും തോറ്റുപോയൊരു ഇടയ്ക്കിടെ അസാധാരണമായ ചെറുത്തു നില്‍പ്പു നടത്തിയൊരു തലമുറ ഓര്‍മ്മയുടെ പവലിയനില്‍ നിരന്നു നില്‍ക്കുന്നുണ്ട്. ഹീത്ത് സ്ട്രീക്ക്, ഹെന്‍റി ഒലോംഗ, ഫ്ലവര്‍ സഹോദരന്‍മാര്‍, നീല്‍ ജോണ്‍സണ്‍, അലിസ്റ്റര്‍ കാംപെല്‍, ഗേ വിറ്റാല്‍, ക്രെയ്ഗ് വിഷാര്‍ട്ട്...ഡഗ്ലസ് മരിലിയറിന്‍റെ സ്കൂപ്പ് ഷോട്ടുകളിലൊന്നില്‍ നിന്നു അന്തംവിട്ട് പോകുന്നൊരു പന്ത് പോലെ 2022 ല്‍ നിന്നൊരു ടെലിവിഷന്‍ കാഴ്ച തൊണ്ണൂറുകളുടെ അവസാനഘട്ടത്തിലേക്ക് പതുക്കെ ഉരുണ്ട് പോകുന്നു.

അക്കാലത്തു സച്ചിന്റെ വാഴ്ത്തുപാട്ടുപുസ്തകത്തില്‍ ഒതുങ്ങിപ്പോയൊരു കറുത്തമനുഷ്യന്‍ ഇറങ്ങിവരുന്നു. 1998 ല്‍ ഷാര്‍ജയില്‍ ദ്രാവിഡിനെയും ഗാംഗുലിയെയും അജയ് ജഡേജയെയും ഒരു ക്വിക്ക് ബൗണ്‍സറില്‍ സച്ചിനെയും ഞെട്ടിച്ചൊരു ഓവര്‍.

1999 ലോകകപ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ നാല്‍പ്പത്തിനാലാമത്തെ ഓവര്‍.പാക്കിസ്ഥാന്‍ പരമ്പരയിലെ തീ തുപ്പിയ സ്പെല്ലുകള്‍.1997-2003 കാലയളവില്‍ സിംബാബ്‌വെ നടത്തിയ ഗംഭീര പ്രകടനങ്ങളിലെല്ലാം ഒലോംഗയുടെ കയ്യാപ്പുണ്ടായിരുന്നു.പിന്നെ ക്രിക്കറ്റിന് അത്രയൊന്നും പരിചിതമല്ലാത്തൊരു അന്യമായൊരു  ചരിത്രത്തിലേക്കാണ് ഒലോംഗ നടന്നുപോയത്.

രാജ്യത്തെ ഏകാധിപത്യത്തിനെതിരെ ധീരമായൊരു രാഷ്ട്രീയ നിലപാടും പ്രഖ്യാപിച്ച്.പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയുടെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ 2003 ലോകകപ്പില്‍ കയ്യിൽ  കറുത്ത ആം ബാന്‍ഡ് അണിഞ്ഞായിരുന്നു ആന്‍ഡി ഫ്ലവറിനൊപ്പം ഒലോംഗയുടെ പ്രതിഷേധം.ആ ധീര നിലപാടിന്‍റെ പേരില്‍ ഒലോംഗയ്ക്ക് രാജ്യത്തെ പൗരത്വം തന്നെ നഷ്ടമായി. പലായനം ചെയ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികളോട് പടവെട്ടി. സംഗീതത്തിലേക്ക് ചേക്കേറി.

ചരിത്രവും രാഷ്ട്രീയവും കളിയും പറയുന്ന  ആത്മകഥയെഴുതി. ഷാര്‍ജയിലെ പ്രതികാരക്കഥയിലെ വീരേതിഹാസം സച്ചിൻ തെൻഡുൽക്കർ രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തില്‍ ഒലോംഗയുടെ ഏഴയലത്ത് പോലും എത്തിയില്ലെന്ന് കാലം തെളിയിച്ചു. രാജ്യസഭയിലെത്തിയ സച്ചിൻ ടെൻഡുൽക്കർ അസാന്നിധ്യം കൊണ്ടും ചോദ്യങ്ങള്‍ ചോദിക്കാതെയും ആറുവര്‍ഷം പൂര്‍ത്തിയാക്കി വന്നപോലെ മടങ്ങി. നേരിട്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്ന് ഹെന്‍ററി ഒലോംഗയോട് ചേദിച്ചാല്‍ ഉത്തരം ശ്രീലങ്കയുടെ മാര്‍വന്‍ അട്ടപ്പട്ടു എന്നാണ്. ബ്രയാൻ ലാറയും കഴിഞ്ഞ് മൂന്നോ നാലോ സ്ഥാനത്താണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍...രാഷ്ട്രീയ ഇടപെടല്‍, വര്‍ണ്ണ വിവേചനം, സാമ്പത്തിക പ്രതിസന്ധി. കെടുകാര്യസ്ഥത ഇതെല്ലാം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സിംബാബ്‌വെയുടെ സുവര്‍ണ്ണതലമുറ ക്രിക്കറ്റ് മൈതാനത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യപ്പെട്ടു.

മുഗാബെ സ്ഥാനം ഒഴിയപ്പെട്ടിട്ടും കാര്യമുണ്ടായില്ല. 2019 തില്‍ ഐസിസി സിംബാബ്വെയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയപ്പോള്‍ താരങ്ങളിലൊരാളായ  സിക്കന്തര്‍ റാസ ട്വിറ്ററില്‍ കുറിച്ചതിങ്ങനെയായിരുന്നു.

"How one decision has made a team, strangers, How one decision has made so many people unemployed ,
 How one decision affects so many families  How one decision has ended so many careers  
Certainly not how I wanted to say goodbye to internationalcricket.

വിലക്ക് നീങ്ങി സിംബാബ്‌വെ വീണ്ടും കളിക്കുകയാണ്. താരനിര കൊണ്ട് വീർപ്പു മുട്ടുന്ന  ഇന്ത്യയ്ക്കൊപ്പമല്ല, കണ്ടാൽ ദുർബലരെന്ന് തോന്നുന്ന തിരിച്ചു വരാൻ ശേഷിയുള്ള സിംബാബ്വവെക്കൊപ്പമാണ്. ചുവന്ന നക്ഷത്രത്തില്‍ പക്ഷിയിരിക്കുന്ന ഏഴ് ഹൊറിസോണ്ടല്‍ സ്ട്രിപ്പുകളുള്ള പതാക വീണ്ടും ടെലിവിഷനില്‍ കാണുമ്പോള്‍ വീണ്ടും വീണ്ടും സന്തോഷം.

PREV
click me!

Recommended Stories

ഐപിഎല്‍ മിനിലേലം: പണമെറിയാൻ കൊല്‍ക്കത്തയും ചെന്നൈയും; ടീമുകള്‍ക്ക് വേണ്ടത് എന്തെല്ലാം?
മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?