ഫ്രഞ്ച് താരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള അപ്പീൽ ഫിഫ നിരസിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഒലീസെയ്ക്ക്, മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടറിൽ വീണ്ടും കാർഡ് ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമാകും.
ന്യൂയോർക്ക്: ഫ്രഞ്ച് സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള ഫ്രഞ്ച് ഫുട്‍ബോൾ ഫെഡറേഷന്റെ അപ്പീൽ തള്ളി ഫിഫ. പരാഗ്വയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൈക്കിൾ ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. മത്സരത്തിൽ വളരെയധികം പരുക്കൻ കളിപുറത്തെടുക്കുകയും പതിമൂന്ന് ഫയലുകൾ ചെയ്യുകയും ചെയ്ത പരാഗ്വായ്‌ക്കെതിരെ ഒരു മഞ്ഞക്കാർഡ് പോലും നൽകാത്ത റഫറിയുടെ തീരുമാനത്തെനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. കൂടാതെ ബോസ്നിയക്കെതിരെ യുഎസ് താരം ബലോഗന് ലഭിച്ച റെഡ് കാർഡ് യുഎസ്- ബെൽജിയം പ്രീ ക്വാർട്ടറിന് മുൻപ് പിൻവലിക്കുകയും ബലോഗന് ആ മത്സരത്തിൽ കളിക്കാൻ അവസരം നൽകുകയും ചെയ്ത ഫിഫയുടെയും അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെയും നടപടി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരിരുന്നു.
"ഞങ്ങൾ ഫിഫക്ക് നൽകിയ അപ്പീലിന് മറുപടി ലഭിച്ചു. മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയിരുന്നു. ഇതേ ടൂർണമെന്റിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചതിന്റെ നിയമം ഞങ്ങൾക്ക് മനസിലായില്ല." ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് പറഞ്ഞു. മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൈക്കിൾ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരത്തിൽ താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്നാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്.
ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് എംബാപെയും ഡംബെലെയും പ്രശംസിക്കപ്പെടുമ്പോൾ അധികം ആഘോഷിക്കപ്പെടാതെ പോകുന്ന താരമാണ് മൈക്കിൾ ഒലീസെ. സ്വീഡനുമായുള്ള ഫ്രാൻസിന്റെ നോക്കൗട്ട് മത്സരത്തിൽ രണ്ട് അസിസ്റ്റുകളാണ് താരം നൽകിയത്. 5 അസിസ്റ്റുകളുമായി ഇതുവരെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും മൈക്കിൾ ഒലീസെ തന്നെയാണ്. ആരാധകർക്കിടയിൽ മിസ്റ്റർ നോൺഷാലന്റ് എന്നറിയപ്പെടുന്ന ഒലീസെ ഇത്തവണ ലോകകപ്പിന്റെ താരമായി മാറുമെന്നും ആരാധകർക്കിടയിൽ ചർച്ചകൾ രൂപപ്പെടുന്നുണ്ട്. ബുണ്ടസ് ലീഗിൽ കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി 32 കളികളിൽ നിന്നും പതിനഞ്ച് ഗോളുകളും 19 അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. കൂടാതെ പതിമൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
അതേസമയം പാരഗ്വായ്‌യുടെ പരുക്കൻ കളിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് എത്തിയത്. ഇതുടർച്ചയായി രണ്ടാം തവണയാണ് മൊറോക്കോ ക്വാർട്ടർ യോഗ്യത നേടുന്നത്. കഴിഞ്ഞ തവണ സെമിയിൽ ഫ്രാൻസിനോടേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ കൂടിയാണ് ഇത്തവണ ഹക്കിമിയും സംഘവുമ എത്തുന്നത്. നാളെ പുലർച്ചെ 1.30 നാണ് മത്സരം.



