
നാല് വർഷത്തിനപ്പുറം ലോകകപ്പിലെ തന്റെ ഐതിഹാസികത്വം ആരും മറികടക്കില്ലെന്ന് ഉറപ്പിക്കാനായി കാത്തിരിക്കുകയാണ് കിലിയൻ എംബാപെ. ഇതിഹാസങ്ങളൊഴിഞ്ഞ മൈതാനങ്ങളില്‍ ലമീൻ യമാലിന്റെയും ജൂഡ് ബെല്ലിങ്ഹാമിന്റെയുമൊക്കെ കരിയറിന്റെ പീക്ക് കാണാം, ഒപ്പം എര്‍ളിങ് ഹാളണ്ടെന്ന ഒറ്റയാള്‍ പോരാളി. ഇതൊന്നുമില്ലാതൊരു ലോകകപ്പ് സങ്കല്‍പ്പിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്ക് കഴിയുമോ. സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലൻഡ്‌സ്...എന്നീ കരുത്തരായ സംഘങ്ങളുടെ അഭാവത്തില്‍ ലോകകപ്പിന് എത്രത്തോളം സ്വീകാര്യതയുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറില്‍ അനിശ്ചിതത്വങ്ങളുടേയും പ്രതിഷേധങ്ങളുടേയും വിമർശനങ്ങളുടേയും പേമാരിയിലായിരുന്നു ഇൻഫന്റീനോ. എല്ലാത്തിന്റേയും കാരണം, ഫിഫ ഫോർവേഡ് എന്റർപ്രൈസ് അഥവ എഫ്എഫ്ഇ എന്ന ഫിഫയ്ക്ക് കീഴിലെ ഉപസ്ഥാപനവും, അതിന്റെ ഓഹരി സ്വകാര്യ നിക്ഷേപക കൂട്ടായ്മയ്ക്ക് വില്‍ക്കാനുള്ള തീരുമാനവുമായിരുന്നു. ഇത് സംഭവിച്ചാല്‍ ഫിഫയുടെ എല്ലാ ടൂർണമെന്റുകളും ബഹിഷ്കരിക്കുമെന്ന യൂറോപ്യൻ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയുടെ മുന്നറിയിപ്പ് പദ്ധതിയിലൂടെയുള്ള വാണിജ്യ സാധ്യതകള്‍ക്ക് മുന്നില്‍ റെഡ് കാര്‍ഡ് ഉയർത്തി.
യുവേഫയ്ക്കൊപ്പം വിയോജിപ്പുമായി കോണ്‍കാഫും ഏഷ്യൻ ഫുട്ബോള്‍ ഫെഡറേഷനും കൂടി കളത്തിലിറങ്ങിയതോടെ മുന്നോട്ട് പോക്കുതന്നെ ദുഷ്കരവുമായി. ഇവിടെ ഇൻഫന്റിനോയുടെ യു ടേണ്‍ സംഭവിക്കുകയാണ്. കാരണം, വിവിധ കോണ്‍ഫെഡറേഷനുളിലായി 211 രാജ്യങ്ങളാണ് ഫിഫയ്ക്ക് കീഴിലുള്ളത്. ഭൂരിപക്ഷ പിന്തുണ ലഭിച്ചാല്‍ മാത്രമെ ഇൻഫന്റീനോയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുകയുള്ളു. യുവേഫ, കോണ്‍കാഫ്, എഎഫ്‌സി എന്നിവയ്ക്ക് കീഴിലായി 143 രാജ്യങ്ങളാണുള്ളത്, യുടേണ്‍ അടിക്കാതെ ഇൻഫന്റീനോയ്ക്ക് നിർവാഹമില്ലെന്ന് ചുരുക്കം.
ഇൻഫന്റീനോ തിരുത്തപ്പെടേണ്ടത് ഫുട്ബോളിന് അനിവാര്യമായിരുന്നു. അമേരിക്ക, കാനഡ, മെക്‌സിക്കൊ തുടങ്ങിയ രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നിന്ന് 15 ബില്യണ്‍ യുഎസ് ഡോളറിന്റെ, അതായത് പതിനാലായിരം കോടി രൂപയുടെ റവന്യു സൃഷ്ടിച്ചുവെന്ന അവകാശവാദത്തിന്റെ പൊലിമയിലാണ് ഇൻഫന്റീനൊ എഫ്എഫ്ഇയുമായി എത്തിയത്. പക്ഷേ, പദ്ധതിക്ക് പിന്നില്‍ ഒളിപ്പിച്ചുവെച്ച ചിലതിനൊക്കെ ഫുട്ബോളിന്റെ മഹത്തായ പാരമ്പര്യത്തേയും സുതാര്യതയേയും തകർക്കാൻ കെല്‍പ്പുള്ളതായിരുന്നു.
അത് ഇൻഫന്റീനോയുടെ ഉപദേശകൻ കാർലോസ് കോര്‍ഡെയ്‌റോ തന്നെ അയാള്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഫിഫയുടെ മെമ്പര്‍ അസോസിയേഷനുകള്‍ക്കും ഫുട്ബോളിനും ഗെയിമിന്റെ ഭാവിക്കുമൊന്നും ഗുണം ചെയ്യുന്നതല്ല പുതിയ നീക്കമെന്നായിരുന്നു കാർലോസിന്റെ നിലപാട്. ഫിഫയുടെ തന്നെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ കെവിൻ ലമോറും ഇൻഫന്റീനോയെ അതിരൂക്ഷമായാണ് വിമർശിച്ചത്. ഇതെല്ലാം നയിക്കുന്നത് ഒരു സംശയത്തിലേക്കാണ്. ഫിഫയ്ക്കുള്ളില്‍ തന്നെ കൃത്യമായ ആശയവിനിമയം നടത്താതെയാണോ ഇൻഫന്റിനോ ഓഹരി സംബന്ധിച്ച തീരുമാനമെടുത്തതെന്ന്.
എന്തിനായിരുന്നു ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനത്തിലേക്ക് ഇൻഫന്റീനോ എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടിയാണോയെന്നതാണ് ചോദ്യം. ലോകകപ്പുകള്‍പ്പെടെയുള്ള സുപ്രധാന ടൂർണമെന്റുകളുടേയും ഇവന്റുകളുടേയും നടത്തിപ്പിനായാണ് എഫ്എഫ്ഇ എന്ന ഉപസ്ഥാപനം ആരംഭിക്കാൻ ഫിഫ തീരുമാനിക്കുന്നത്. വാണിജ്യപരമായ അവകാശങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കാനുള്ള അധികാരം എഫ്എഫ്‌ഇയ്ക്കായിരിക്കും നല്‍കുക. അതായത് ടിക്കറ്റിങ്, ബ്രോഡ്‌കാസ്റ്റിങ്, സ്പോണ്‍സർഷിപ്പ്, ലൈസൻസിങ് തുടങ്ങിയവയുടെ. ആരിലേക്കൊക്കെ മേല്‍പ്പറഞ്ഞവയുടെ നിയന്ത്രണമെത്തണമെന്ന് എഫ്എഫ്ഇ പറയുമെന്ന് ചുരുക്കം.
പദ്ധതിയുടെ സാമ്പത്തിക ഘടന മെച്ചപ്പെടുത്തുന്നതിനും മൂല്യം വര്‍ധിപ്പിക്കുന്നതിനുമായി ഇൻഫന്റീനോ കണ്ടുപിടിച്ച വഴിയായിരുന്നു ഓഹരി പങ്കാളിത്തം. ഓഹരി നല്‍കാൻ ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത് ഇൻവെസ്റ്റര്‍ ഗ്രൂപ്പായ ത്രൈവ് എറ്റേണലെന്ന നിക്ഷേപക കൂട്ടായ്മയെയാണ്. ജോഷുവ കുഷ്നറാണ് ഗ്രൂപ്പിന്റെ സ്ഥാപകൻ. ആരാണ് ഈ ജോഷുവ. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരഡ് കുഷ്നറുടെ സഹോദരനാണ്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ എങ്ങനെയാണ് ലോകകപ്പിന്റെ നടത്തിപ്പെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. താരങ്ങള്‍ക്കും ഫിഫ ഒഫീഷ്യലുകള്‍ക്കും പോലും വിവേചനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഇവയെല്ലാം മുന്നില്‍ നില്‍ക്കെ ട്രംപിന്റെ അനുയായികള്‍ക്ക് തന്നെ ഓഹരി നല്‍കുന്നത് ടൂർണമെന്റുകളുടെ നടത്തിപ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇൻഫന്റീനോ മുന്നോട്ടുവെച്ച വലിയ സാമ്പത്തിക സഹായത്തെ തന്നെ നിരസിച്ചുകൊണ്ടാണ് പദ്ധതിയോട് ഫെഡറേഷനുകള്‍ വിയോജിപ്പ് പ്രഖ്യാപിച്ചത്. കാരണം, വാണിജ്യപരമായ താത്പര്യങ്ങള്‍ക്ക് മുകളിലാണ് ഫുട്ബോളെന്ന് തെളിയിക്കാൻ. അല്ലെങ്കില്‍ പണമല്ല ഗെയിമിനെ ഡിഫൈൻ ചെയ്യുന്ന ഘടകമെന്ന് വ്യക്തമാക്കാൻ. ബാഹ്യമായ ഇടപെടലുകള്‍ സംഭവിച്ചാല്‍ ഫുട്ബോളിന്റെ ലെഗസി തന്നെ ഇല്ലാതാക്കിയേക്കാമെന്ന അപകടവും മുന്നിലുണ്ട്.