പ്രൈം വോളിബോള്‍ ലീഗ്: ഡല്‍ഹി തൂഫാന്‍സിനെ തൂക്കി ഗോവ ഗാര്‍ഡിയന്‍സ്

Published : Oct 19, 2025, 09:36 PM IST
Prime  Volleyball League

Synopsis

പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ഡല്‍ഹി തൂഫാന്‍സിനെതിരെ ഗോവ ഗാര്‍ഡിയന്‍സ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി. 

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ മനോഹരമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി ഗോവ ഗാര്‍ഡിയന്‍സ്. രണ്ട് സെറ്റിന് പിന്നിട്ടുനിന്ന ശേഷം ഡല്‍ഹി തൂഫാന്‍സിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ജയം. സ്‌കോര്‍: 14-16, 11-15, 15-11, 16-13, 15-11. ജയത്തോടെ പത്തു പോയിന്റുമായി ഗോവ നാലാമതെത്തി. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. ഹെസ്യൂസ് ചൗറിയോയയും മുഹമ്മദ് ജാസിമും ഡല്‍ഹിക്കായി മികച്ച തുടക്കം നല്‍കി. പിന്നാലെ ദുഷ്യന്ത് സിങ് സൂപ്പര്‍ സെര്‍വിലൂടെ ഗോവയെ മുന്നിലെത്തിച്ചു. മെന്‍സെലും തിളങ്ങി.

പക്ഷേ, അനു ജയിംസും ചൗറിയോയും കരുത്തുകാട്ടി ഡല്‍ഹിക്ക് 16-14ന് ആദ്യ സെറ്റ് നല്‍കി. രണ്ടാം സെറ്റിലും ഡല്‍ഹി കുതിപ്പ് തുടര്‍ന്നു. കാര്‍ലോസ് ബാരിയോസ് തൊടുത്ത സ്പൈക്കുകളിലായിരുന്നു മുന്നേറ്റം. സഖ്ലെയ്ന്‍ താരിഖ് അവസരമൊരുക്കിയപ്പോള്‍ ചൗറിയോയയും ബെരിയോസും ചേര്‍ന്ന് 15-11ന് രണ്ടാം സെറ്റും ഡല്‍ഹിക്ക് നല്‍കി. മൂന്നാം സെറ്റിലായിരുന്നു ഗോവയുടെ തിരിച്ചടി. നതാനിയേല്‍ അറ്റാക്കിങ്ങില്‍ എത്തിയതോടെ കളി മാറി. ചിരാഗ് യാദവിന്റെ സെര്‍വുകളും ഡല്‍ഹിയെ വിറപ്പിച്ചു. പ്രിന്‍സിന്റെ മികച്ച ബ്ലോക്കും കൂടിയായപ്പോള്‍ ഗോവ താളം കണ്ടെത്തുകയായിരുന്നു.

നാലാം സെറ്റില്‍ ചൗറിയോയും ബെറിയോസും വേഗത്തില്‍ കളി തീര്‍ക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, മെന്‍സെലിന്റെ സ്പൈക്കുകളും പ്രിന്‍സിന്റെ ബ്ലോക്കുകളും കാര്യങ്ങള്‍ ഗോവയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. പ്രിന്‍സിന്റെ സൂപ്പര്‍ സെര്‍വിലൂടെ സെറ്റ് ഗോവ 16-13ന് സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അരവിന്ദനിലൂടെ ഗോവ കളം പിടിച്ചു. പ്രിന്‍സ് നെറ്റിന് മുന്നില്‍ വീണ്ടും തിളങ്ങി. ഡല്‍ഹിക്കായി അനു ജയിംസ് ആഞ്ഞുശ്രമിച്ചെങ്കിലും ചിരാഗ് യാദവിന്റെ കരുത്തുറ്റ സ്പൈക്കില്‍ സൂപ്പര്‍ പോയിന്റ് നേടി ഗോവ 3-2ന് കളി പിടിച്ചു.

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ തൂക്കിയ 'പിള്ളേര്‍'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം