74 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ നഷ്ടങ്ങളുടെ ചരിത്രം തിരുത്തി നീരജ് ചോപ്ര

By Web TeamFirst Published Aug 7, 2021, 10:15 PM IST
Highlights

ട്രാക്കിലും ഫീല്‍ഡിലും മികവ് പ്രകടിപ്പിച്ചിട്ടും  നേരിയ വ്യത്യാസത്തിന്  മെഡല്‍ നഷ്ടപ്പെട്ട ചരിത്രമായിരുന്നു ഇതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ റോമിലും ലോസ് ഏഞ്ചല്‍സിലും ഏതന്‍സിലും എല്ലാം കണ്ടതും അത് തന്നെ. അത്ലറ്റിക്സില്‍ ഒരു മെഡലെന്ന ഇന്ത്യന്‍ സ്വപ്നം ഏറ്റവും അടുത്തെതിയത് ലോസ് ഏഞ്ചല്‍സിലായിരുന്നു.

ടോക്യോ: ഒളിംപിക്സ് അത് ലറ്റിക്സില്‍ പലതവണ മെ‍ഡലിന് അടുത്തെത്തിയ ഇന്ത്യക്ക് ഒടുവില്‍  സ്വര്‍ണ്ണത്തോടെ തന്നെ ആ നേട്ടവും സ്വന്തം. ഏഴുപത്തിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നേടിയ ഈ മെഡല്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ  നാഴികക്കല്ലാണ്.

ട്രാക്കിലും ഫീല്‍ഡിലും മികവ് പ്രകടിപ്പിച്ചിട്ടും  നേരിയ വ്യത്യാസത്തിന്  മെഡല്‍ നഷ്ടപ്പെട്ട ചരിത്രമായിരുന്നു ഇതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ റോമിലും ലോസ് ഏഞ്ചല്‍സിലും ഏതന്‍സിലും എല്ലാം കണ്ടതും അത് തന്നെ. അത്ലറ്റിക്സില്‍ ഒരു മെഡലെന്ന ഇന്ത്യന്‍ സ്വപ്നം ഏറ്റവും അടുത്തെതിയത് ലോസ് ഏഞ്ചല്‍സിലായിരുന്നു.

മലയാളി താരം പി ടി ഉഷക്ക് അന്ന് മെഡല്‍ നഷ്ടമായത് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന്.  പി ടി ഉഷയുടെ മെഡല്‍ നഷ്ടത്തിന്‍റെ 33-ാം വാര്‍ഷികമാണ് നാളെ. 1984ലെ ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ ഓഗസ്റ്റ് എട്ടിനായിരുന്നു പി ടി ഉഷക്ക് സെക്കന്‍ഡിന്‍റെ നൂറിലൊരംശം സമയത്തിന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായത്.

1960 ലെ റോം ഒളിംപിക്സിലും ഇന്ത്യക്ക് ട്രാക്കില്‍ നിരാശയായിരുന്നു. 400 മീറ്ററില്‍ മത്സരിച്ച മില്‍ഖ സിംഗിനും മെഡല്‍ നഷ്ടം. മത്സരത്തിന്‍റെ 200 മീറ്റര്‍വരെ മുന്നിട്ടുനിന്ന മീല്‍ഖ ഓട്ടത്തിന്‍റെ വേഗം കുറച്ചത് വിനയായി.മെഡല്‍ നഷ്ടപ്പെട്ടത്  സെക്കന്‍‍ഡിന്‍റെ പത്തിലൊരംശത്തിന്.

2004 ഏതന്‍സ് ആണ് ഇന്ത്യ പിന്നീട് അത്ലറ്റിക്സില്‍ ഏറെ പ്രതീക്ഷവെച്ച ഒളിപിംക്സ്. അന്ന് ഫീല്‍ഡിലായിരുന്നു ഇന്ത്യ ഉറ്റുനോക്കിയത്. ലോങ്ങ് ജംപില്‍ മലയാളി  താരം അ‍ഞ്ജു ബോബി ജോര്‍ജ്ജ് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി. അ‍ഞ്ജുവിനു പക്ഷെ അ‍ഞ്ചാം സ്ഥാനത്തേ എത്താനായുള്ളൂ. 2012 ലണ്ടന്‍ ഒളിംപിക്സില്‍  ഡിസ്ക്കസില്‍ മികച്ച പ്രകടനത്തോടെ കൃഷ്ണ പുനിയ ഫൈനല്‍ ഉറപ്പിച്ചെങ്കിലും മെഡലിലേക്ക് എത്താനായില്ല.

1976 ലെ മോണ്‍ട്രിയാലില്‍ എണ്ണൂറ് മീറ്ററില്‍ ശ്രീരാം സിങ്ങും 1964  ടോക്കിയോവില്‍ 110 മീറ്റര്‍ ഹര്‍ഡിലില്‍ ഗുരുചരന്‍ രണ്‍ധാവേയും ഫൈനലില്‍ പ്രതീക്ഷയായിരുന്നു. അന്നും നിര്‍ഭാഗ്യം  മെഡല്‍ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിച്ചില്ല. ഇത്തവണ ടോക്കിയോവില്‍ മെഡല്‍ പ്രതീക്ഷിച്ച കമല്‍പ്രീതിനും ഡിസ്കസ് താരം കമല്‍പ്രീതിനും ലക്ഷ്യത്തിലെത്താനായില്ല.

നഷ്ടങ്ങളുടെ ചരിത്രം  നീരജ്  തിരുത്തി. 74 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫീല്‍ഡില്‍ നിന്ന് ഇനി ട്രാക്കില്‍ നിന്നുകൂടി ഒരു ഒളിംപിക് മെഡല്‍. 139 കോടി ജനതയുടെ ആ സ്വപ്നത്ത നേട്ടത്തിനായി കാത്തിരിക്കാം.

click me!