ഐപിഎല്‍ 2026: ഓള്‍ റൗണ്ടര്‍മാരെ വേണ്ട! ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിന് അനിവാര്യമാണോ?

Published : Mar 26, 2026, 03:56 PM IST
Impact Player Rule

Synopsis

2026 എഡിഷന് ടോസ് വീഴാൻ ദിവസങ്ങള്‍ മാത്രം ബാക്കില്‍ നില്‍ക്കെ ഒരിക്കല്‍ക്കൂടി ഇംപാക്റ്റ് പ്ലെയര്‍ നിയമം ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവമാകുകയാണ്

ഞാൻ ഇംപാക്റ്റ് പ്ലെയര്‍ നിയമത്തിന്റെ വലിയ ആരാധകനല്ല. ഓള്‍ റൗണ്ടര്‍മാരുടെ വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്ന ഒന്നാണത്. ക്രിക്കറ്റ് 11 പേരുടെ ഗെയിമാണ്, 12 പേരുടേതല്ലായെന്ന് ഓര്‍ക്കണം. ആരാധകര്‍ക്ക് വിനോദം ഒരുക്കുന്നതിനായി ഗെയിമില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എടുത്ത് മാറ്റുന്നു - ഐപിഎല്ലില്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമം അവതരിപ്പിച്ച ആദ്യ സീസണിന് ശേഷം 2024ല്‍ ഇന്ത്യൻ ഇതിഹാസവും മുംബൈ ഇന്ത്യൻസ് താരവുമായ രോഹിത് ശര്‍മ നടത്തിയ വിമര്‍ശനമാണിത്.

2026 എഡിഷന് ടോസ് വീഴാൻ ദിവസങ്ങള്‍ മാത്രം ബാക്കില്‍ നില്‍ക്കെ ഒരിക്കല്‍ക്കൂടി ഇംപാക്റ്റ് പ്ലെയര്‍ നിയമം ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവമാകുകയാണ്. രണ്ട് വര്‍ഷം പിന്നിട്ടിട്ടും രോഹിതിന്റെ വാക്കുകളോട് ഇന്നും യോജിക്കുകയാണ് നായകന്മാര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ അക്സര്‍ തന്റെ അഭിപ്രായ വ്യത്യാസം മറച്ചുവെക്കാനും തയാറായില്ല. ഇംപാക്റ്റ് പ്ലെയര്‍ നിയമം ഓള്‍ റൗണ്ടര്‍മാരുടെ പ്രാധാന്യം കുറയ്ക്കുന്നുണ്ടോ?

എന്താണ് ഇംപാക്റ്റ് പ്ലെയർ റൂളെന്ന് ആദ്യമൊന്ന് നോക്കാം. നിയമപ്രകാരം മത്സരത്തിനിടെ പ്ലെയിങ് ഇലവനിലെ ഒരു താരത്തിന് പകരം മറ്റൊരു താരത്തെ കളത്തിലെത്തിക്കാനാകും. കളിയാരംഭിക്കുന്നതിന് മുൻപ് ഇരുടീമുകളും അ‍ഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകളുടെ പട്ടിക നല്‍കണം, ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാത്രമെ പകരക്കാരായി ഉപയോഗിക്കാനാകു. മത്സരസാഹചര്യത്തിന് അനുസരിച്ച് ബൗളറെയോ ബാറ്ററെയോ മൈതാനത്ത് ഇറക്കാം. 14-ാം ഓവര്‍ വരെയാണ് നിയമം ഉപയോഗിക്കാനുള്ള അവസരമുള്ളത്.

നിയമം കൊണ്ടുള്ള ഏറ്റവും വലിയ മുൻതൂക്കമെന്തെന്നാല്‍ ടീം ബാലൻസിനെയോര്‍ത്ത് പരിശീലക സംഘങ്ങള്‍ക്ക് തല പുകയ്ക്കേണ്ട എന്നുള്ളതാണ്. എതിരാളികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ക്കും ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഒരു പെര്‍ഫെക്റ്റ് ഇലവനെ അത്ര എളുപ്പമുള്ള ഒന്നല്ല. പ്രത്യേകിച്ചും കരുത്തുറ്റ ഒരു ടീം ഡഗൗട്ടില്‍ ഇല്ലെങ്കില്‍. ഇവിടെ ഇംപാക്റ്റ് പ്ലെയറായി ഒരു സ്പെഷ്യലിസ്റ്റ് ബൗളറെയോ ബാറ്ററെയോ ഉപയോഗിച്ച് ടീമിനെ കൂടുതല്‍ സന്തുലിതമാക്കാൻ കഴിയും. ഇവിടെ പാര്‍ട്ട് ടൈം ബൗളര്‍മാരെ ഉപയോഗിക്കേണ്ട സ്ഥിതി ടീമുകള്‍ക്ക് ഉണ്ടാകുന്നില്ല, ബാറ്റിങ് ലൈനപ്പിലെ ഡെപ്തും വര്‍ധിപ്പിക്കാൻ സാധിക്കും.

വിവിധ ഫോര്‍മാറ്റുകള്‍ പരിശോധിച്ചാല്‍ ബാറ്റര്‍മാര്‍ കൂടുതല്‍ അഗ്രസീവ് സമീപനമാണ് നിലവില്‍ സ്വീകരിക്കുന്നത്. ടെസ്റ്റില്‍പ്പോലും ഇത് സംഭവിക്കുന്നു. ട്വന്റി 20യുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പവര്‍പ്ലേയില്‍ തന്നെ കളി സ്വന്തമാക്കാൻ ബാറ്റര്‍മാര്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ട് ടൈം ബൗളര്‍മാരെ ഉപയോഗിക്കുക നായകന്മാരെ സംബന്ധിച്ച് ആത്മഹത്യപരമായ തീരുമാനമായിരിക്കും. അതുകൊണ്ട് റണ്ണൊഴുക്ക് തടയാനായി ഒരു പ്രോപ്പര്‍ ബൗളറെ എത്തിക്കുക തന്നെയായിരിക്കും സുരക്ഷിതമായ ഒന്ന്.

ബാറ്റര്‍മാരുടെ കാര്യത്തിലും ഇത് പ്രായോഗികമാണ്. ടീം ഒരു ബാറ്റിങ് തകര്‍ച്ച നേരിടുമ്പോഴോ അല്ലെങ്കില്‍ വലിയ ഒരു സ്കോര്‍ പിന്തുടരുമ്പോഴോ സ്പെഷ്യലിസ്റ്റ് ബാറ്റര്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തുന്നത് ടീമിന് ഗുണകരമായി കണക്കാക്കാനാകും. അന്തിമ ഇലവനില്‍ നാല് വിദേശ താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ ഇന്ത്യൻ താരത്തെയെ ഇംപാക്റ്റ് പ്ലെയറായി ഉപയോഗിക്കാനാകു. ഇതിലൂടെ കൂടുതല്‍ ഇന്ത്യൻ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ അവസരം ലഭിക്കുകയും ചെയ്യും.

ഇനി രോഹിത് ശര്‍മയും അക്സര്‍ പട്ടേലുമൊക്കെ ഉയര്‍ത്തിയ വിമര്‍ശനത്തിലേക്ക് വരാം. ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യം ഇല്ലാതാക്കുന്നുവെന്നത്. 2023ല്‍ ഇംപാക്റ്റ് പ്ലെയര്‍ അവതരിപ്പിച്ചതിന് ശേഷമുള്ള സീസണുകള്‍ പരിശോധിക്കാം. ഇന്ത്യൻ ടീമില്‍ ഓള്‍ റൗണ്ടര്‍മാരെന്ന് ഖ്യാതി നേടിയവര്‍ക്ക് അപ്പുറം പുതിയ എത്ര ഓള്‍ റൗണ്ടര്‍മാര്‍ ഉയര്‍ന്ന് വന്നിട്ടുണ്ട് എന്നത് ചോദ്യമായി മുന്നിലുണ്ട്. അക്സര്‍ പട്ടേല്‍, ഹാര്‍ദിക്ക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരാണ് ഇന്ത്യയുടെ ടി20 ലൈനപ്പിലെ പ്രധാന ഓള്‍ റൗണ്ടര്‍മാര്‍. സുന്ദര്‍ ഒഴികെയുള്ളവര്‍ ടീമിലെ സ്ഥിരസാന്നിധ്യമാണ്.

അക്സര്‍ പട്ടേല്‍ കഴിഞ്ഞ സീസണില്‍ ആകെ എറിഞ്ഞത് 34 ഓവറുകളാണ്, അതായത് ഒരു മത്സരത്തില്‍ 2.8 ഓവര്‍. ഹാര്‍ദിക്ക് പാണ്ഡ്യയാകട്ടെ 15 മത്സരങ്ങളില്‍ നിന്ന് 35 ഓവറുകള്‍. ശരാശരി ഒരു മത്സരത്തില്‍ 2.3 ഓവര്‍. വാഷിങ്ടണ്‍ സുന്ദര്‍ ആറ് കളികളില്‍ നിന്ന് 10.5 ഓവര്‍ മാത്രമാണ് 2025ല്‍ എറിഞ്ഞത്. ശിവം ദുബെയാകട്ടെ 14 മത്സരങ്ങളില്‍ മൈതാനത്ത് ഇറങ്ങി. പന്തെടുത്തത് രണ്ട് ഓവറുകളില്‍ മാത്രം. ദുബയെ ഇംപാക്റ്റ് പ്ലെയറായി പലപ്പോഴും ഉപയോഗിക്കുകയും ചെയ്തു ചെന്നൈ.

ഇംപാക്റ്റ് പ്ലെയര്‍ നിയമം ഇല്ലായിരുന്നെങ്കിലും നാല് പേരും എറിഞ്ഞ പന്തുകളുടെ എണ്ണം വര്‍ധിക്കുമായിരുന്നുവെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ പ്രീമിയം ഓള്‍ റൗണ്ടര്‍മാരുടെ ഐപിഎല്ലിലെ അവസ്ഥയാണിത്, അപ്പോള്‍ മറ്റുള്ളവരുടെ കാര്യമോ.

അടുത്ത തലമുറയിലെ പ്രധാന ഓള്‍ റൗണ്ടറായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. ഇംപാക്റ്റ് പ്ലെയര്‍ നിയമം അവതരിപ്പിച്ച വര്‍ഷമാണ് നിതീഷിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2024 മുതലാണ് നിതീഷ് ടീമിലെ സ്ഥിരസാന്നിധ്യമാകുന്നത്. 2024 സീസണില്‍ ഒരു മത്സരത്തില്‍ ശരാശരി ഒരു ഓവര്‍ മാത്രമാണ് നിതീഷ് എറിഞ്ഞിട്ടുള്ളത്. 2025ലേക്ക് എത്തിയാല്‍ വീണ്ടും താഴേക്ക് പോയി കണക്കുകള്‍, ശരാശരി എടുത്താല്‍ ഒരു മത്സരത്തില്‍ രണ്ട് പന്തുകള്‍ എന്നാണ് കണക്ക്. ഓള്‍ റൗണ്ടര്‍മാരുടെ റോള്‍ കുറയുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള എൻട്രി പോയിന്റാണ് ഐപിഎല്‍. പ്രീമിയം ഓള്‍ റൗണ്ടര്‍മാര്‍ക്ക് പോലും പന്തെറിയാൻ അവസരം ലഭിക്കുന്നില്ല എന്നത് മേല്‍പ്പറഞ്ഞ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഒരുവശത്ത് എൻടര്‍ടെയിൻമെന്റ് സാധ്യതകള്‍ ഉയരുമ്പോള്‍ മറുവശത്ത് പലതാരങ്ങളുടേയും സാധ്യതകള്‍ അടയുകയാണ്. എങ്ങനെ, അടുത്തൊരു തലമുറ ഓള്‍റൗണ്ടര്‍മാരെ ഒരുക്കുമെന്നത് ചോദ്യമായി നില്‍ക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: പതനം, ശേഷം പശ്ചാത്താപം! ഐപിഎല്ലിലൂടെ കരിയര്‍ തിരിച്ചുപിടിക്കുമോ പൃഥ്വി ഷാ?
ഐപിഎല്‍ 2026: ദൗ‍ര്‍ബല്യങ്ങളെ തരണം ചെയ്യാൻ അഭിഷേക്; തിരിച്ചുവരവ് നടത്തുമോ സൂപ്പർസ്റ്റാർ