അറ്റിലയ്ക്ക് ഡ്രസിങ് റൂമിലെന്താ കാര്യം!

By Web TeamFirst Published Oct 28, 2019, 5:59 PM IST
Highlights

ഫ്രാങ്ക്ഫര്‍ട്ട് എവിടെ പന്തുകളിച്ചാലും ഭാഗ്യമുദ്രയായ അറ്റിലയും ഒപ്പമുണ്ടാകും. ഈഗിള്‍സ് എന്നുതന്നെയാണ് ഫ്രാങ്ക്ഫര്‍ട്ട് ടീമും അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കണ്ടവര്‍ക്കറിയാം. ഫെബ്രുവരിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോരാടിയത് രണ്ട് കഴുകന്‍ ടീമുകളായിരുന്നു.

സി.കെ.ആര്‍

ണ്ടൊക്കെ വലിയ കായിക സംഭവങ്ങള്‍ക്ക് ജീവനുള്ള ഭാഗ്യചിഹ്നങ്ങള്‍ നിര്‍ബന്ധമായിരുന്നു. ഡല്‍ഹി ഏഷ്യാഡ് ഓര്‍ക്കുന്നില്ലേ? ഏഷ്യയുടെ മഹാ കായികമേളയുടെ ഭാഗ്യചിഹ്നം അപ്പു എന്ന ആനയായിരുന്നു. അപ്പുവിനെ തെരഞ്ഞെടുത്തതാകട്ടെ, കേരളത്തില്‍നിന്നും. കേവലം 13 വയസ് പ്രായമുള്ള ആന അന്നത്തെ പ്രധാനമന്ത്രിക്കുപോലും കൗതുകമായിരുന്നു. സ്വന്തം കുട്ടിയെപ്പോലെ അപ്പുവിനെ കായികപ്രേമികള്‍ സ്‌നേഹിച്ചു. ലോകത്ത് അത്തരത്തില്‍ പല ഭാഗ്യചിഹ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഏറെ വാര്‍ത്താപ്രധാന്യം നേടിയ ജീവനുള്ള ഭാഗ്യചിഹ്നമാണ് അറ്റില എന്ന കഴുകന്‍. ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ഫ്രാങ്ക്ഫര്‍ട്ട് കളിക്കുന്നത് നേരിട്ടോ ടെലിവിഷനിലോ കാണുന്നവര്‍ക്ക് അവരുടെ കളിക്കാരെപ്പോലെ തന്നെ പരിചിതനാണ് അറ്റിലയും.

ഫ്രാങ്ക്ഫര്‍ട്ട് എവിടെ പന്തുകളിച്ചാലും ഭാഗ്യമുദ്രയായ അറ്റിലയും ഒപ്പമുണ്ടാകും. ഈഗിള്‍സ് എന്നുതന്നെയാണ് ഫ്രാങ്ക്ഫര്‍ട്ട് ടീമും അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കണ്ടവര്‍ക്കറിയാം. ഫെബ്രുവരിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോരാടിയത് രണ്ട് കഴുകന്‍ ടീമുകളായിരുന്നു. ഒന്ന്, ബെന്‍ഫിക്കയും രണ്ടാമത്തേത് ഫ്രാങ്ക്ഫര്‍ട്ടും. ഇരുടീമിന്റെയും ഭാഗ്യമുദ്ര കഴുകനുമായിരുന്നു. കഴുകന്മാരുടെ പോരാട്ടം എന്നായിരുന്നു മത്സരത്തിന്റെ വിശേഷണവും.  ആദ്യപാദത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് 2-0നു വിജയിച്ചെങ്കിലും രണ്ടാം പാദത്തില്‍ 0-4നുപരാജയപ്പെട്ട് ഫ്രാങ്ക്ഫര്‍ട്ട് നിരാശരായി മടങ്ങി, ഒപ്പം അറ്റിലയെന്ന കഴുകനും.

ജീവനുള്ള ഭാഗ്യമുദ്രകളാണ് ജര്‍മന്‍ ലീഗായ ബുണ്ടസ് ലിഗയുടെ പ്രത്യേകത. കൊളോണ്‍ ക്ലബ്ബിന്റെ ഹെന്നസ് എന്ന മുട്ടനാടും ജര്‍മന്‍കാരുടെ ആരാധനാപാത്രമാണ്. അറ്റിലയ്ക്ക് ഇപ്പോള്‍ 15 വയസുണ്ട് ഓരോ പിറന്നാളും വലിയ ആഘോഷത്തോടെയാണ് ഫ്രാങ്ക്ഫര്‍ട്ടുകാര്‍ കൊണ്ടാടുന്നത്. പരിചയസമ്പന്നനായ ഒരു പരിശീലകനോടൊപ്പം ഒരു സഭാകമ്പവും കൂടാതെ ഈ സുന്ദരന്‍ കഴുകനും ഉണ്ടാകും. ശരിക്കും ടീമിനെ പന്ത്രണ്ടാമനാണ് അറ്റില എന്നു പറയുന്നതില്‍ അതിശയോക്തിയുണ്ടാകില്ല.

എവിടെ കയറാം എവിടെ കയറാന്‍ പാടില്ല എന്നൊക്കെ കൃത്യമായി അറിയാവുന്നയാളാണ് അറ്റില. ഒരു ടീം അംഗത്തിനുള്ള സകല പരിഗണയും അറ്റിലക്കും ടീം മാനേജ്‌മെന്റും കളിക്കാരും നല്‍കുന്നുണ്ട്. എന്തിന്, ഇടവേളയില്‍ കളിക്കാര്‍ക്ക് ഒപ്പം ഡ്രസിങ് റൂമില്‍ കയറി കാര്യങ്ങളന്വേഷിക്കാനും അറ്റിലയ്ക്കു സ്വാതന്ത്ര്യം ഉണ്ട്. അറ്റില തലമുറയിലെ മൂന്നാം പതിപ്പാണ് ഇപ്പോഴുള്ളത്. ക്ലൗസ് റ്റൊഫ്‌മൊളര്‍ ഫ്രാങ്ക്ഫര്‍ട്ട് പരിശീലകനായിരുന്ന 1993ലാണ് അറ്റിലയ്ക്കു ടീമിനൊപ്പം സ്ഥാനംകിട്ടിയത്. അന്നു മുതല്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ അറ്റിലയും സ്റ്റേഡിയത്തിലെത്തും.  !

ഇപ്പഴത്തെ അറ്റില ജനിച്ചത് 2004-ലാണ്. ജര്‍മനിയിലെ കോബുര്‍ഗില്‍ രണ്ടുവര്‍ഷത്ത പരിശീലനത്തിന് ശേഷം പരിശീലകനായ നോര്‍ബെര്‍ട്ട് ലച്ചിന്‍സ്‌കക്കിനൊപ്പം ഫ്രാങ്ക്ഫര്‍ട്ട് ടീമിനെ കളിക്കളത്തില്‍ അനുഗമിക്കുന്നു. കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായി. ഓരോ സീസണ്‍ കഴിയുമ്പോഴും 15 ദിവസത്തെ അവധിക്കാല ജീവിതത്തിനായി ഏതെങ്കിലും ഉല്ലാസകേന്ദ്രത്തിലേക്ക് അറ്റിലയെ കണ്ടുപോകും.

തടിച്ചുകൊഴുത്ത് നല്ല കുട്ടപ്പനായി വര്‍ധിത ആവേശത്തോടെ മടങ്ങിവരും. ഇതുവരെ 200 മത്സരങ്ങളില്‍ അറ്റില ടീമിനെ അനുഗമിച്ചിട്ടുണ്ട്. ജര്‍മനിയിലെ കോബര്‍ഗില്‍ 2004 ഏപ്രില്‍ 30നു ജനിച്ച അറ്റിലയ്ക്ക് നാലു കിലോഗ്രാം ഭാരമുണ്ട്. മുയല്‍, പ്രാവ്, കോഴിഎന്നിവയുടെ ഇറച്ചിയാണ് ഇഷ്ടഭക്ഷണം. കക്ഷിക്ക് ചെവിയല്‍പ്പം പിന്നോട്ടാണ്, അതായത് കേള്‍വി കുറവ്. എന്നാല്‍, കാഴ്ചയുടെ കാര്യത്തില്‍ ആള് പുലിയാണ്. മനുഷ്യന്റെ കാഴ്ചശക്തിയുടെ 10 മടങ്ങ് കാഴ്ചയാണ് അറ്റിലയ്ക്കുള്ളത്.

click me!