
ക്വാളിഫയർ ഒന്ന്. മത്സരത്തിന്റെ നാലാം ഓവർ. സ്ട്രൈക്കില്‍ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. കരിയറിന്റെ പീക്കിലുള്ള ബാറ്റർ. പന്ത് ഒരു ആറടി അഞ്ചിഞ്ച് പൊക്കക്കാരന്റെ കൈകളിലിരുന്ന് തിളങ്ങുന്നുണ്ട്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഹാർഡ് ലെങ്‌ത്. പ്രോപ്പർ ഒരു ടെസ്റ്റ് ക്രിക്കറ്റ് ഡെലിവറി. ശ്രേയസിന്റെ ബാറ്റും പന്തും തമ്മില്‍ ഒരു നൂല്‍ ഇട വ്യത്യാസം മാത്രം. അടുത്ത പന്ത് എറിയുന്നതിന് മുൻപ് ഒരു കാഴ്ച അവിടെ കണ്ടു.
ജോഷ് ഹേസല്‍വുഡ് റണ്ണപ്പ് അളന്നിരിക്കുന്നു. വിക്കറ്റില്‍ നിന്ന് തനിക്ക് എന്ത് ലഭിക്കുമെന്ന ബോധ്യമുണ്ടാകാൻ വേണ്ടി വന്നത് രണ്ടേ രണ്ട് പന്തുകള്‍ മാത്രം. അടുത്ത പന്ത് ശ്രേയസ് ആദ്യം നേരിട്ടതിനേക്കാള്‍ കുറച്ചിറങ്ങിയാണ് പിച്ച് ചെയ്ത്. ഗുഡ് ലെങ്തിന് കുറച്ച് ഷോർട്ട്. ഈ പന്തിന് ശേഷം അല്‍പ്പം ആശ്വാസവും ആത്മവിശ്വാസവും ശ്രേയസിന് ലഭിച്ചിട്ടുണ്ടാകണം, പക്ഷേ അത് ശ്രേയസിന് ലഭിച്ചതായിരുന്നില്ല. ഹേസല്‍വുഡ് കൊടുത്തതായിരുന്നു.
മറ്റൊരു ഹാർഡ് ലെങ്ത് പന്തുകൂടി വരുന്നുമെന്നതായിരിക്കണം ശ്രേയസിന്റെ പ്രതീക്ഷ. കാരണം ഹെസല്‍വുഡിന്റെ പൊക്കം അയാളുടെ പന്തുകളെ പ്രവചിക്കാൻ എളുപ്പമാക്കുന്ന ഒന്നാണ്. ഏത് നിമിഷത്തിലും ഷോർട്ട് ബോളിനും സാധ്യതയുണ്ട്. അവിടെയായിരുന്നു ശ്രേയസിന് ഓസീസ് താരമൊരുക്കിയ കെണി. ഇത്തവണ ഗുഡ് ലെങ്തില്‍ പന്ത് ഹിറ്റ് ചെയ്തു, ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവെറി, മറ്റ് പന്തുകളില്‍ നിന്ന് വ്യത്യസ്തമായി വേഗവുമുണ്ടായിരുന്നു.
ശ്രേയസിന് അടിമുടി പിഴയ്ക്കുന്നു. ഹാർഡ് ലെങ്ത് ആകാശം മുട്ടിക്കാനിരുന്ന ശ്രേയസിന് ഹേസല്‍വുഡിന്റെ സർപ്രൈസ്. പന്ത് ബാറ്റിലുരസി ജിതേഷ് ശർമയുടെ കൈകളിലേക്ക്. നാലാം തവണ ഹേസല്‍വുഡിന് മുന്നില്‍ ശ്രേയസ് കീഴടങ്ങി. ഫോർമാറ്റുകള്‍ക്കും വിക്കറ്റിന്റെ സ്വഭാവത്തിനും അതീതമായുള്ള മികവ്. അങ്ങനെയുള്ള താരത്തിന് സീം മൂവ്മെന്റും അപ്രതീക്ഷിതമായ ബൗണ്‍സും സമ്മാനിക്കുന്ന വിക്കറ്റ് കിട്ടിയാല്‍ എന്തായിരിക്കും ഫലം.
Yes, this is what Hazelwood brings to the table! ഇതുതന്നെയായിരുന്നു ബെംഗളൂരുവിന്റെ ഫൈനലിലേക്കുള്ള കുതിപ്പിന്റെ പ്രധാന ഇന്ധനം. ശ്രേയസിന്റെ വിക്കറ്റിന് സമാനമായിരുന്നു ജോഷ് ഇംഗ്ലിസിനെ വീഴ്ചത്തിയ പന്തിലെ ബ്രില്യൻസും. ഇംഗ്ലിസ് ലോകക്രിക്കറ്റിലെ തന്നെ മികച്ച പുള്ളർമാരിലൊരാളാണ്. ഇംഗ്ലിസിന്റെ നെഞ്ചിന് മുകളിലായാണ് പന്ത് എത്തിയത്. പ്രകോപനത്തെ ചെറുക്കാൻ ഇംഗ്ലിസെന്ന അറ്റാക്കിങ് ബാറ്റർക്ക് കഴിയുമായിരുന്നില്ല.
പക്ഷേ, പന്തിന്റെ വേഗത അളക്കുന്നതില്‍ വലം കയ്യൻ ബാറ്റര്‍ക്ക് പിഴച്ചു. ഷോട്ടുതിർക്കാനുള്ള സാവകാശമോ ബാറ്റില്‍ അഡ്ജസ്റ്റുമെന്റുകള്‍ നടത്താനോ സാധിക്കാതെ. ടോപ് എഡ്‌ജ്, ഭുവിയുടെ കൈകളില്‍. രാജസ്ഥാൻ റോയല്‍സിനെതിരായ സീസണിലെ രണ്ടാം മത്സരം. രാജസ്ഥാന് ജയിക്കാൻ രണ്ട് ഓവറില്‍ 18 റണ്‍സ്. 19-ാം ഓവര്‍ എറിയാനെത്തിയ ഹേസല്‍വുഡ് വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രമായിരുന്നു, നേടിയത് രണ്ട് വിക്കറ്റും. അന്നറിഞ്ഞതാണ് ഹേസല്‍വുഡിന്റെ പന്തുകളുടെ മൂല്യം.
ഹേസല്‍വുഡില്ലാത്ത ബെംഗളൂരുവിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ എടുക്കാം. ചെന്നൈ സൂപ്പർ കിംഗ്‍സിനെതിരെ വഴങ്ങിയത് 211 റണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 231 റണ്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 227 റണ്‍സ്. ഹേസല്‍വുഡിന് പകരക്കാരനായി എത്തിയ ദക്ഷിണാഫ്രിക്കൻ പേസര്‍ ലുങ്കി എൻഗിഡിക്ക് ആ മികവിനൊത്ത് ഉയരാനെ കഴിയാതെ പോയിരുന്നു. വഴങ്ങിയ കൂറ്റൻ സ്കോറുകളെല്ലാം ഹേസല്‍വുഡിന്റെ അഭാവം എടുത്തുകാണിക്കുകയും ചെയ്തു.
സീസണില്‍ ഇതുവരെ ബെംഗളൂരു ജഴ്‌സിയില്‍ 11 മത്സരങ്ങളിലാണ് ഹേസല്‍വുഡ് ഇറങ്ങിയത്. 21 വിക്കറ്റുകള്‍, അതും 15.80 ശരാശരിയില്‍. അവസരത്തിനൊത്ത് പല കളികളിലും പല ബൗളര്‍മാരും ഉയര്‍ന്നിട്ടുണ്ട് ബെംഗളൂരുവിനായി. പക്ഷേ, എല്ലാ മത്സരത്തിലും ഒരേ പോലെയാണ് ഹേസല്‍വുഡിന്റെ പന്തുകള്‍. എറിയുന്ന 24 പന്തുകളിലും ആ കൃത്യതയുണ്ടാകും. ഇന്നലെ ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് തന്റെ അവസാന ഓവറിനായി ഹേസല്‍വുഡ് എത്തിയത്.
പക്ഷേ, ഒരു യോര്‍ക്കറിനായിരുന്നില്ല ഹേസല്‍വുഡ് ശ്രമിച്ചത്. ലെങ്ത് ബോളിലായിരുന്നു ഒമര്‍സായിയെ ജിതേഷിന്റെ കൈകളിലെത്തിച്ചത്. Batters win you matches, bowlers win you tournaments. ഇനി ഒരു മത്സരം അകലെയാണ് മോഹക്കപ്പ്. അത് ചിന്നസ്വാമിയിലെത്തണമെങ്കില്‍ ഹേസല്‍വുഡ് മാജിക്ക് ആവര്‍ത്തിക്കണമെന്നതില്‍ തര്‍ക്കമില്ല.+