ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അച്ചടക്കം ഉറപ്പാക്കാൻ അനിൽ കുബ്ലെയുടെ പുതിയ തന്ത്രങ്ങൾ. കളിക്കാരെ തന്നെയാണ് കുബ്ലെ ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ടീം ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത് മുതൽ അനിൽ കുബ്ലെ പരിഷ്കരണത്തിന്‍റെ പാതയിലാണ്. ഏറ്റവും പ്രാധാന്യം അച്ചടക്കത്തിന്.. പരിശീലനത്തിന് വൈകിയെത്തുന്ന കളിക്കാരിൽ നിന്ന് 50 ഡോളർവീതം പിഴചുമത്താൻ ടീം വെസ്റ്റ് ഇൻഡീസിലെത്തിയപ്പോഴേ തീരുമാനിച്ചിരുന്നു. ഇതിനായി കളിക്കാരിൽ നിന്നുതന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് കുംബ്ലെ. ഭുവനേശ്വർ കുമാറാണ് കമ്മിറ്റി തലവൻ. പിഴ ഈടക്കേണ്ട ചുമതല ചേതേശ്വർ പുജാരയ്ക്ക്. പരാതിയുള്ളവർക്ക് അപ്പീൽ നൽകാം. ശിഖർ ധവാൻ ആയിരിക്കും അപ്പീൽ പരിഗണിക്കുക. കളിക്കാരിൽ നിന്ന് ഈടാക്കുന്ന പിഴ സന്നദ്ധപ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് ഭുവനേശ്വർ കുമാർ പറഞ്ഞു. മുൻകോച്ച് ജോൺ റൈറ്റ് ടീമിൽ നടപ്പാക്കിയ ബഡ്ഡി പ്രോഗ്രാമും കുബ്ലെ തിരികെ കൊണ്ടുവന്നു. സീനിയർ താരത്തിനൊപ്പം പുതിയ കളിക്കാർ റൂം പങ്കിടുന്ന രീതിയാണിത്. കളിക്കാരുടെ സൗഹൃദവും ആത്മബന്ധവും കൂട്ടാൻ ഇതിലൂടെ കഴിയുമെന്ന് കുംബ്ലെ വിശ്വസിക്കുന്നു. ടീമിൽ അച്ചടക്കം കർശനമാക്കുന്പോഴും വിശ്രമത്തിലും ഉല്ലാസത്തിനും കുംബ്ലെ കളിക്കാർക്ക് അവസരം നൽകുന്നുണ്ട്. വ്യാഴാഴ്ച ആന്‍റിഗയിലാണ് ഒന്നാം ടെസ്റ്റ്.