
മുംബൈ: സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും കുംബ്ലെയുമെല്ലാം ഒരു ടീമില്‍ ഒരുപാട് കാലം ടീം ഇന്ത്യക്കായി ഒരുമിച്ച് കളിച്ചവരാണ്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനാവാനുള്ള അഭിമുഖത്തിനെത്തിയപ്പോള്‍ കുംബ്ലയോട് സച്ചിനും ഗാംഗുലിയും ലക്ഷ്മണുമെല്ലാം എന്തായാരിക്കും ചോദിച്ചിരിക്കുക. ഇക്കാര്യം കുബ്ലെ തന്നെ പറയുന്നു.
വ്യത്യസ്തമായൊരു അനുഭമായിരുന്നു അത്. ഞാനാദ്യമായാണ് ജോലിക്കായി ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നത്. അതും എന്റെ കൂടെ കളിച്ചവരാണ് മേശയ്ക്കപ്പുറമിരുന്ന് അഭിമുഖം നടത്തുന്നത്. ഒരുപാട് പിരിമുറുക്കമുണ്ടായിരുന്നു. ടീം അംഗങ്ങളായിരുന്നപ്പോള്‍ ഒരുമിച്ച് ഒരുപാട് തവണ ഇതുപോലെ ടീം മീറ്റിംഗുകളിലും അല്ലാതെയുമെല്ലാം പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് അതുപോലെയല്ലല്ലോ. എങ്കിലും പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ഞാനും സച്ചിനും ദാദയും ലക്ഷ്മണും ജൂനിയര്‍ ടീമിന്റെ ചുമതലയുള്ള ദ്രാവിഡുമെല്ലാം ഒരുപാട് കാലം ഒരുമിച്ച് ഡ്രസ്സിംഗ് റൂം പങ്കിട്ടവരാണ്. അതുകൊണ്ടുതന്നെ സഹതാരങ്ങളെന്നതിലുപരി കളിക്കളത്തിലും പുറത്തും ഞങ്ങള്‍ക്കിടയില്‍ ആത്മബന്ധമുണ്ട്.ഞങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനാകുമെന്ന കാര്യത്തില്‍ അതുകൊണ്ടുതന്നെ ശുഭാപ്തി വിശ്വാസമുണ്ട്-കുംബ്ലെ പറഞ്ഞു.
ഇന്ത്യന്‍ പരിശീലകനായിരുന്ന ജോണ്‍ റൈറ്റിന്റെ രീതികളോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും കുംബ്ലെ വ്യക്തമാക്കി. യുവതാരങ്ങളടങ്ങിയ ടീമിന്റെ വിശ്വാസം ആര്‍ജ്ജിക്കാനാവും താന്‍ ആദ്യം ശ്രമിക്കുകയെന്ന് പറഞ്ഞ കുംബ്ലെ അതിനായി അവര്‍ക്കൊപ്പം കളിക്കാനും പരിശീലിക്കാനും തനിക്ക് മടിയില്ലെന്നും പറഞ്ഞു. പുതിയ ദൗത്യത്തിന് തന്റെ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും കുംബ്ലെ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!