
മെല്‍ബണ്‍: ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയിലെ നിര്‍ണായക മൂന്നാം ടെസ്റ്റിന് 26ന് മെല്‍ബണില്‍ തുടക്കമാവുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലാണ്. പെര്‍ത്തിലേതുപോലെ അതിവേഗ പിച്ചായിരിക്കില്ല മെല്‍ബണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. മെല്‍ബണ്‍ ടെസ്റ്റില്‍ നിര്‍ണായകമാവാനിടയുള്ള മൂന്ന് കാര്യങ്ങള്‍ ഇവയാണ്.
ടോസ്: ബോക്സിംഗ് ഡേ ടെസ്റ്റില്‍ ടോസ് ഏറെ നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനായിരിക്കും തീരുമാനിക്കുക.നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം ഒവിവാക്കാനായിരിക്കും ടോസ് നേടുന്ന ടീം തീരുമാനിക്കുക. മികച്ച ബാറ്റിംഗ് ട്രാക്കായ മെല്‍ബണില്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോര്‍ നേടാനാവും ടോസ് നേടുന്നവര്‍ ശ്രമിക്കുക.
ഡ്രോപ് ഇന്‍ പിച്ച്:പെര്‍ത്തിലേതുപോലെ മെല്‍ബണിലും ഡ്രോപ് ഇന്‍ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പെര്‍ത്തില്‍ നിന്ന് വ്യത്യസ്തമായി ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും മെല്‍ബണില്‍ പ്രതീക്ഷിക്കേണ്ട. അവസാനം മെല്‍ബണില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ടെസ്റ്റില്‍ ഉയര്‍ന്ന സ്കോര്‍ പിറന്നിരുന്നു. ഇംഗ്ലണ്ടിനായി അലിസ്റ്റര്‍ കുക്ക് ഡബിള്‍ സെഞ്ചുറി നേടുകയും ചെയ്തു. പെര്‍ത്തിലേത് പോലെ പേസ് ബൗളര്‍മാര്‍ക്ക് പേസോ ബൗണ്‍സോ ലഭിക്കാത്ത പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് എത്രമാത്രം ഫലപ്രദമായി പന്തെറിയാനാവുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ തീവ്രത അറിയാവുന്നതിനാല്‍ പിച്ചില്‍ പുല്ല് നിലനിര്‍ത്താനുള്ള സാധ്യതയും വിരളമാണ്.
സ്പിന്നര്‍മാര്‍: പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റില്‍ കളിയിലെ കേമനായത് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണായിരുന്നു. അതുപോലെ മെല്‍ബണിലെ ഫ്ലാറ്റ് പിച്ചിലും ലിയോണിന് നിര്‍ണായക പങ്കുണ്ടാവുമെന്നുറപ്പ്. ഇന്ത്യന്‍ നിരയില്‍ അശ്വിന്‍ മടങ്ങിയെത്തുമെന്നുറപ്പ്. കുല്‍ദീപ് യാദവിനെയും മെല്‍ബണില്‍ ഇന്ത്യ കളിപ്പിച്ചാല്‍ അത്ഭുതപ്പെടാനില്ല.
അഡ്‌ലെയ്ഡില്‍ ടേണും ബൗണ്‍സുമുണ്ടായിട്ടും ലിയോണിനെ പോലെ തിളങ്ങാന്‍ അശ്വിനായിരുന്നില്ല. ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റെടുക്കാന്‍ അശ്വിന്‍ നന്നേ വിയര്‍പ്പൊഴുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മെല്‍ബണില്‍രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കാനുളള സാധ്യത കൂടുതലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!