അല്‍ ജസീറയുടെ ഒത്തുകളി ആരോപണം ഞെട്ടിച്ചുവെന്ന് ഓസീസ് താരം

First Published Jul 24, 2018, 3:48 PM IST
Highlights

കരിയറിലും ജീവിതത്തിലും നല്ല ഓര്‍മകളും അനുഭവങ്ങളും മാത്രം തന്നിട്ടുള്ള ഒരു കളിയെ വ‍ഞ്ചിക്കാന്‍ എങ്ങനെയാണ് തനിക്കാവുകയെന്നും മാക്സ്‌വെല്‍

മെല്‍ബണ്‍: തനിക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണം ഞെട്ടിച്ചുവെന്ന് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്‍. അല്‍ജസീറ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഓസ്ട്രേലിയന്‍ താരങ്ങളില്‍ ചിലര്‍ ഒത്തുകളിയില്‍ പങ്കാളികളായെന്ന വാര്‍ത്ത പുറത്തുവന്നത്, 2017ല്‍ ഇന്ത്യക്കെതിരെ നടന്ന റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിലാണ് ചില ഓസീസ് താരങ്ങള്‍ സ്പോട് ഫിക്സിംഗ്(തത്സമയ ഒത്തുകളി) നടത്തിയതായി ആരോപണമുയര്‍ന്നത്. മാക്സ്‌വെല്ലിനും ഇഥില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്ന് മാക്സ്‌വെല്‍ പ്രതികരിച്ചു. കരിയറിലും ജീവിതത്തിലും നല്ല ഓര്‍മകളും അനുഭവങ്ങളും മാത്രം തന്നിട്ടുള്ള ഒരു കളിയെ വ‍ഞ്ചിക്കാന്‍ എങ്ങനെയാണ് തനിക്കാവുകയെന്നും മാക്സ്‌വെല്‍ എസ്ഇഎന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. എന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയശേഷം സ്റ്റീവ് സ്മിത്തിനെ ആലിംഗനം ചെയ്തതിന്റെ ഓര്‍മകള്‍ ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാണ്. എന്റെ കരിയറിലെ ഏറ്റവും മനോഹരനിമിഷങ്ങളിലൊന്നായിരുന്നു അത്. ആ കളിക്കെതിരെ ആണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.

2015ലെ ലോകകപ്പ് വിജയം കഴിഞ്ഞാല്‍ എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട മത്സരമായിരുന്നു അത്. ഏറെ നാള്‍ക്കുശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ താന്‍ സ്ഥാനം നഷ്ടമാകുന്ന തരത്തില്‍ ഒത്തുകളിക്കുമെന്ന് പറയുന്നത് തന്നെ പമ്പര വിഡ്ഢിത്തമാണെന്നും മാക്സ്‌വെല്‍ പറഞ്ഞു. ഐപിഎല്ലിനിടെ പോലും സംശയാസ്പദമായി എന്തെങ്കിലും സാഹചര്യമുണ്ടായാല്‍ അക്കാര്യം അപ്പോള്‍ തന്നെ അഴിമതിവിരുദ്ധ സെല്ലിനെ വിവരം അറിയിക്കാറുണ്ടെന്നും മാക്സ്‌വെല്‍ പറഞ്ഞു.

click me!