
ജെംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരെ പെനാല്‍റ്റി പാഴാക്കി ബ്ലാസ്റ്റേഴ്‌സ് തോല്‍വിയോടടുത്ത് നിന്നിരുന്ന സമയം. ആദ്യ പകുതിയിലെ ഇരട്ട ഗോളില്‍ മുന്നിട്ടുനിന്നിരുന്ന ഉരുക്കു ടീമിന് 71-ാം മിനുറ്റില്‍ സ്റ്റൊയാനോവിച്ച് ആദ്യ മറുപടി നല്‍കി. എന്നാല്‍ വീണ്ടും കുതിച്ചും കിതച്ചും മഞ്ഞക്കുപ്പായക്കാര്‍ ഓടിക്കളിച്ചപ്പോള്‍ അവസാന പത്ത് മിനുറ്റിലേക്കായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണുകളെല്ലാം.
കാത്തിരിപ്പിനൊടുവില്‍ 85-ാം മിനുറ്റില്‍ അത് സംഭവിച്ചു. ബ്ലാസ്റ്റേഴ്‌സിന് പലകുറി ഭാഗ്യത്തിന്‍റെ മഞ്ഞക്കൊടി കാട്ടിയ ആ താടിക്കാരന്‍റെ കാലുകളില്‍നിന്ന് പന്ത് വലയെ ചുബിച്ചു. ദുംഗലിന്‍റെ പാസ് വലയിലേക്ക് തിരിച്ചുവിട്ട് സി.കെ വിനീത് കളിയുടെ ഗതിമാറ്റി. ഇതോടെ ഗോള്‍നില 2-2. രണ്ട് അസിസ്റ്റുകളും കളിയിലുടനീളം വലനെയ്‌ത കാലുകളുമായി ദുംഗല്‍ കളിയിലെ താരമായ മത്സരത്തില്‍ വീരനായകനാകുകയായിരുന്നു സി.കെ വിനീത്.
ഐഎസ്എല്‍ കരിയറില്‍ മഞ്ഞപ്പടയ്ക്കായി സി.കെയുടെ കാലുകളില്‍ നിന്ന് പായുന്ന 11-ാം ബുള്ളറ്റ്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമായി വിനീത്. വിഖ്യാത താരം ഇയാന്‍ ഹ്യൂമിന്‍റെ 10 ഗോളുകളെന്ന നേട്ടമാണ് വിനീതിന്‍റെ കാലുകള്‍ പിന്നിലാക്കിയത്. മറ്റൊരു മലയാളി താരമായ സഹലിന്‍റെ മുന്നേറ്റവും മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ സമനില(2-2) പ്രകടനത്തില്‍ നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!