
ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ബൗള്‍ഡാക്കിയ ആദില്‍ റഷീദിന്റെ കുത്തിത്തിരിഞ്ഞ പന്തിനെച്ചൊല്ലി പുതിയ വിവാദം. ആഷസ് പരമ്പരയില്‍ ഷെയ്ന്‍ വോണ്‍ മൈക്ക് ഗാറ്റിംഗിനെതിരെ എറിഞ്ഞതുപോലെ റഷീദ് എറിഞ്ഞതും നൂറ്റാണ്ടിലെ പന്താണെന്നായിരുന്നു ആദ്യ വിശേഷണങ്ങള്‍. എന്നാല്‍ റഷീദ് എറിഞ്ഞത് നോ ബോളാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്.
പന്തെറിയുമ്പോള്‍ ബൗളിംഗ് ക്രീസിലോ പോപ് അപ് ക്രീസിലോ റഷീദിന്റെ കാലുണ്ടായിരുന്നില്ല. പിച്ചില്‍ പേസര്‍മാരുണ്ടാക്കിയ കാല്‍ അടയാളത്തില്‍ പന്ത് പിച്ച് ചെയ്യിക്കാനായി ബൗളിംഗ് ക്രീസില്‍ നിന്നും പുറത്തുനിന്നാണ് റഷീദ് പന്തെറിഞ്ഞത്. ഇക്കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ആരാധകര്‍ പറയുന്നു.
ക്രിക്കറ്റ് നിയമപ്രകാരം പന്തെറിയുമ്പോള്‍ ബൗളറുടെ കാല്‍ എവിടെയായിരിക്കണമെന്ന് പറയുന്നത് ഇതാണ്.
എന്തായാലും നൂറ്റാണ്ടിലെ പന്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴും വലിയ അവകാശവാദത്തിനൊന്നും റഷീദ് മുതിര്‍ന്നിട്ടില്ല. രാഹുലിന്റെ വിക്കറ്റ് കിട്ടിയത് ഭാഗ്യമാണെന്നായിരുന്നു മത്സരശേഷം റഷീദിന്റെ പ്രതികരണം. റഷീദ് നേടിയ രാഹുലിന്റെ വിക്കറ്റാണ് ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ പോലുമുണ്ടായിരുന്ന ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. രാഹുലിന് പിന്നാലെ അപകടകാരിയായ റിഷഭ് പന്തിനെയും റഷീദ് തന്നെയാണ് മടക്കിയത്.
ടെസ്റ്റ് പരമ്പരക്ക് മുമ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതപോലുമില്ലാതിരുന്ന റഷീദ് ഏകദിന പരമ്പരയിലെ മികവിന്റെ പേരിലാണ് അവസാന നിമിഷം ടെസ്റ്റ് ടീമിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!