
കൊച്ചി: കലിപ്പടക്കാനാകാതെ ഐഎസ്എല്ലില്‍ നിന്നും പുറത്തായ ബ്ലാസ്റ്റേഴ്‌സില്‍ കോച്ച് ഡേവിഡ് ജെയിംസിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയ ബെര്‍ബറ്റോവിനും മൈക്കല്‍ ചോപ്രയ്ക്കും പുറകെ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും വിവാദത്തെ പരാമര്‍ശിച്ച് രംഗത്തെത്തി.
' നല്ലതൊന്നും പറയാനില്ലെങ്കില്‍, ആരോടും ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്, ചില കാര്യങ്ങള്‍ ഒന്നും മിണ്ടാതിരിക്കുക' ഹ്യൂം തന്റെ ട്വിറ്ററില്‍ ഇന്നത്തെ ചിന്ത എന്ന ഹാഷ്ടാഗില്‍ കുറിച്ചു.
പതിനാല് മിനിറ്റിന് ശേഷം ഹ്യൂ വീണ്ടും ഇങ്ങനെയെഴുതി : ' ആരേയും ആഴത്തില്‍ പരിശോധിക്കുന്നില്ല. ജീവിതം തുടരുന്നു. അനാവശ്യമായി വിവാദങ്ങള്‍ക്ക് വേണ്ടി എഴുതുന്ന നിരവധി കമന്റുകള്‍ വായിക്കേണ്ടി വരുന്നു. എല്ലാം വിവാദങ്ങള്‍ക്ക്വേണ്ടി മാത്രം'. പിന്നീട് ഹ്യൂം നന്നായി പറയാനാവാത്ത ഒരു കാര്യവും പറയേണ്ടതില്ലെന്ന ജിഫ് ഇമേജും ഷെയര്‍ ചെയ്തു.
എന്നാല്‍ ഹ്യൂമിന്റെ ട്വിറ്റുകളെക്കുറിച്ച് വ്യത്യസ്ത കമന്റുകളാണ് വരുന്നത്. പരിശീലകന്‍ ഡേവിഡ് ജെയിംസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്താര്‍ ബെര്‍ബറ്റോവിന് പിന്തുണയുമായാണ് മുന്‍ താരം മൈക്കല്‍ ചോപ്ര രംഗത്തെത്തിയത്. താന്‍ ജീവിതത്തില്‍ കണ്ട മോശം പരിശീലകനാണ് ജെയിംസ് എന്നായിരുന്ന ബെര്‍ബറ്റോവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ലോകത്തെ മികച്ച പരിശീലകര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള ബെര്‍ബ പറയുന്നത് വസ്തുതയായിരിക്കും എന്ന ചോപ്രയുടെ കമന്റിന് പുറകേയാണ് ഹ്യൂമിന്റെ ട്വിറ്റുകള്‍ പുറത്തുവന്നത്.
സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പരിശീലകനായ മ്യുളന്‍സ്റ്റീന്റെ ശ്രമഫലമായി ഐഎസ്എല്ലിലെത്തിയ ബെര്‍ബറ്റോവ് തുടക്കം മുതലേ ഇന്ത്യന്‍ താരങ്ങളുമായി ഒത്തുപോയിരുന്നില്ല. ടീം മീറ്റിംഗുകളില്‍ പങ്കെടുക്കാതെ പ്ലേ സ്റ്റേഷനില്‍ സമയം ചെലവിട്ടിരുന്ന ബെര്‍ബറ്റോവ്, അറാട്ട ഇസുമി അടക്കമുള്ള താരങ്ങളുമായി പലവട്ടം ഡ്രെസ്സിംഗ് റൂമില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബംഗളുരുവിനെതിരായ അവസാന മത്സരത്തില്‍ അടക്കം, ആദ്യ ഇലവനില്‍ ഇല്ലെങ്കില്‍ സ്റ്റേഡിയത്തിലെത്താതെ ഹോട്ടലില്‍ തന്നെ തങ്ങുന്നതായിരുന്നു ബെര്‍ബറ്റോവിന്റെ പതിവ്.
സൂപ്പര്‍ കപ്പിന് മുന്നോടിയായി താരങ്ങള്‍ തമ്മില്‍ കോച്ചിനെതിരെ വെളിപ്പെടുത്തലുമായെത്തുന്നത് ആരാധകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്തായാലും പടയ്ക്കുള്ളിലെ കല്ലുകടിയായി മാറിയിരിക്കുകയാണ് താരങ്ങുടെ വിഴുപ്പലയ്ക്കല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!