ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ കൂറ്റന്‍ ജയം ഇന്ത്യക്ക് തിരിച്ചടിയായി. സെമിയിലെത്താന്‍ വരുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

മുംബൈ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വെയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതോടെ തിരിച്ചടി നേരിട്ട് ഇന്ത്യ. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് വിന്‍ഡീസും സിംബാബ്‌വെയും. ഇന്ന് 107 റണ്‍സിന്റെ ജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. ഷിറോംണ്‍ ഹെറ്റ്‌മെയര്‍ (34 പന്തില്‍ 85), റോവ്മാന്‍ പവല്‍ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് വീന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.4 ഓവറില്‍ 147ന് എല്ലവാവരും പുറത്തായി.

ജയത്തോടെ വിന്‍ഡീസ് രണ്ട് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത്. ഉയര്‍ന്ന നെറ്റ് റണ്‍റേറ്റാണ് വിന്‍ഡീസിനെ ഒന്നാമതെത്തിച്ചത്. ഈ നെറ്റ് റണ്‍റേറ്റ് തന്നെയാണ് ഇന്ത്യയുടെ ഭീതി വര്‍ധിപ്പിക്കുന്നത്. വിന്‍ഡീസിന്റെ നെറ്റ് റണ്‍റേറ്റ് നിലവില്‍ +5.350. ദക്ഷിണാഫ്രിക്കയുടേത് +3.800. ഇന്ത്യക്കാവട്ടെ -3.800. വരുന്ന മത്സരങ്ങളില്‍ സിംബാബ്‌വെയേയും വിന്‍ഡീസിനേയും തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്തുക പ്രയാസമായിരിക്കും. അവസാന നാലിലെത്തുമോ എന്ന് തീരുമാനിക്കുന്നത് നെറ്റ് റണ്‍റേറ്റ് ആയിരിക്കും.

ചെന്നൈയില്‍ സിംബാബ്‌വെക്കെതിരെ വലിയ മാര്‍ജിനിലുള്ള ജയം തന്നെ ഇന്ത്യക്ക് വേണ്ടി വരും. എന്നാല്‍ ചെന്നൈയിലെ സ്പിന്നിനെ തുണയ്ക്കുന്ന ട്രാക്കില്‍ സിക്കന്ദര്‍ റാസ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാര്‍ ഇന്ത്യക്ക് പണിയാവും. ഞായറാഴ്ച്ച വിന്‍ഡീസിനെതിരായ മത്സരവും വ്യത്യസ്തമായിരിക്കില്ല. ഇരുവരേയും വലിയ മാര്‍ജിനില്‍ മറികടക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുപ്പമാണ്. സിംബാബ്വെക്കെതിരെ ജയിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നോക്കൗട്ട് പോരാട്ടമായിരിക്കും ഇത്. ഗ്രൂപ്പ് ഘടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന വിന്‍ഡീസിനെ വീഴ്ത്തുക ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകും.

ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക രണ്ട് പോയിന്റ് നേടിയെങ്കിലും അവരും സെമിസ്ഥാനം ഉറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. പക്ഷെ സിംബാബ്വെക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും വരാനിരിക്കുന്ന 2 മത്സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ പോലും ദക്ഷിണാഫ്രിക്കക്ക് സെമിയിലെത്താന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരെ നേടിയ കൂറ്റന്‍ ജയത്തിലൂടെ മികച്ച നെറ്റ് റണ്‍റേറ്റ് സ്വന്തമാക്കാനായത് ദക്ഷിണാഫ്രിക്കക്ക് അനുകൂലമാകും. സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സെമിയിലെത്തുക. ടീമുകള്‍ പോയിന്റുകള്‍ തുല്യമായാല്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീമിനാകും ആദ്യം സെമി ഉറപ്പിക്കാനാവുക.

YouTube video player