
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ് നിരാശയുടെ പടുകുഴിയാലാണ്ടുനില്‍ക്കുന്ന വിരാട് കോലിക്കും ടീമിനും ഒരു സന്തോഷവാര്‍ത്ത. 18ന് ട്രെന്റ്ബ്രിഡ്ജില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബൂംമ്ര പൂര്‍ണ കായികക്ഷമത വീണ്ടെടടുത്തുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കിടെ വിരലിന് പരിക്കേറ്റ ബൂംമ്ര ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യ രണ്ട് ടെസ്റ്റിലും കളിച്ചിരുന്നില്ല. പരിക്ക് ഭേദമാവുമെന്ന പ്രതീക്ഷയില്‍ ബൂംമ്രയെ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ബൂംമ്ര മടങ്ങിവരുന്നതോടെ ഇന്ത്യയുടെ പേസ് നിര കൂടുതല്‍ ശക്തമാവും.
ബൂമ്ര മടങ്ങിയെത്തുമ്പോള്‍ ഉമേഷ് യാദവിനാവും ടീമിലെ സ്ഥാനം നഷ്ടമാവുക. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ ഷാമിയും ഇഷാന്ത് ശര്‍മയും പേസര്‍മാരായി ടീമില്‍ തുടര്‍ന്നേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ടെസ്റ്റില്‍ അരങ്ങേറിയ ബൂംമ്ര മികവ് കാട്ടിയിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബൂംമ്രക്ക് തിളങ്ങാനാവുമെന്നുതന്നെയാണ് കോലിയുടെ പ്രതീക്ഷ.
പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദീക് പാണ്ഡ്യ തുടരുമോ എന്നാണ് കണ്ടറിയേണ്ടത്. അതേസമയം, ബൂംമ്ര മടങ്ങിയെത്തിയാലും ഇന്ത്യയുടെ പ്രധാന പ്രതിസന്ധിയായ ബാറ്റിംഗ് തകര്‍ച്ചക്ക് ആശ്വാസമാവില്ല. മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റമുണ്ടാകുമോ അതോ, രണ്ടാം ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
രണ്ടാം ടെസ്റ്റില്‍ പേസിനെ സഹായിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും മൂന്നാം പേസറെ കളിപ്പിക്കാതെ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിച്ച ടീം മാനേജ്മെന്റിന്റെ നടപടി വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ കരുതലോടെയാവും മൂന്നാം ടെസ്റ്റിനുള്ള ടീമിലെ കോലിയും കോച്ച് രവി ശാസ്ത്രിയും ചേര്‍ന്ന് നിശ്ചയിക്കുക എന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!