
ശൈശവ വിവാഹം തടയാൻ ഫുട്ബോൾ കൊണ്ട് പറ്റുമോ. പറ്റുമെന്ന് ഫാത്തിമ പറയും. പന്ത് കൊണ്ട് സമൂഹത്തെ മാറ്റി മറിക്കുന്ന കെനിയകാരിയുടെ വേറിട്ട ജീവിതമാണ് ഇവിടെ പറയുന്നത്. പന്ത് കൊണ്ട് വിസ്മയം തീർക്കുന്ന ഒരു പാട് താരങ്ങൾ ഉണ്ട്. പക്ഷെ ഫാത്തിമ അബ്ദുൽ ഖാദർ അദാന് അവരിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു.
പത്തു വർഷം മുൻപ് ഫാത്തിമ ഒരു സാധാരണ കെനിയൻ സ്ത്രീ മാത്രം. പക്ഷെ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്ങ്ങൾക്കു പന്ത് കളി പരിഹാരം ആകുമെന്ന കണ്ടെത്തൽ ഫാത്തിമയുടെ ജീവിതം മാത്രമല്ല മാറ്റി മറിച്ചത്. പെൺകുട്ടികൾക്കു മാത്രമായുള്ള ഫാത്തിമയുടെ ഫുട്ബോൾ പരിശീലന കേന്ദ്രം ഇന്ന് ലോക ശ്രദ്ധ നേടുകയാണ്.
കളിയിലൂടെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നു. ഇടവേളകളിൽ ആണ് യഥാർത്ഥ പരിശീലനം. ശൈശവ വിവാഹത്തെ ചെറുക്കാനുള്ള ബോധ വൽക്കരണം.. കളിയിൽ ജയിക്കാം തോൽക്കാം പക്ഷെ ജീവിതത്തിൽ തോൽക്കരുത് എന്ന ഫാത്തിമ നൽകുന്ന സന്ദേശം പല കുടുംബങ്ങളിലും മാറ്റത്തിന് കാരണമായി.
വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും പ്രാധാന്യവും കളിക്കൊപ്പം നൽകുന്നു. രണ്ടായിരം കുട്ടികൾക്കാണ് ഫാത്തിമ ഇതുവരെ പരിശീലനം നൽകിയത്. ശൈശവ വിവാഹവും പ്രായം കുറഞ്ഞ അമ്മമാരും പെരുകുന്ന കെനിയയിൽ ഫാത്തിമയുടെ കളിച്ചു പഠിപ്പിക്കൽ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നീങ്ങുകയാണിപ്പോള്‍.