കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെക്കുറിച്ച് ഗാംഗുലി; അത് ധോണിയല്ല

By Web TeamFirst Published Nov 13, 2018, 12:12 PM IST
Highlights

ബാറ്റ്സ്മാനെന്ന നിലയില്‍ മങ്ങിയ ഫോമിലായിരിക്കുമ്പോഴും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയുടെ മികവ് ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. വിക്കറ്റിന് പിന്നില്‍ ധോണി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവനെന്ന് ഭൂരിപക്ഷംപേരും പറയുമ്പോഴും ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.

കൊല്‍ക്കത്ത: ബാറ്റ്സ്മാനെന്ന നിലയില്‍ മങ്ങിയ ഫോമിലായിരിക്കുമ്പോഴും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയുടെ മികവ് ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. വിക്കറ്റിന് പിന്നില്‍ ധോണി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവനെന്ന് ഭൂരിപക്ഷംപേരും പറയുമ്പോഴും ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.

വൃദ്ധിമാന്‍ സാഹയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ഗാംഗുലി പറഞ്ഞു.ഒരു പുസ്തക പ്രകാശനച്ചടങ്ങിനിടെയാണ് ബംഗാളിന്റെ താരം കൂടിയായ സാഹയെ കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ഗാംഗുലി വിശേഷിപ്പിച്ചത്. ഐപിഎല്ലിനിടെ തള്ളവിരലിന് പരിക്കേറ്റ സാഹയ്ക്ക് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് സാഹയുടെ തോളിന് ഗുരുതര പരിക്കുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

2014ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷം ഇന്ത്യയുടെ വിക്കറ്റ് കാവല്‍ക്കാരനായ 34കാരനായ സാഹ ഇന്ത്യക്കായി 32 ടെസ്റ്റുകള്‍ കളിച്ചു. പരിക്കിനെത്തുടര്‍ന്ന് പുറത്തായ സാഹക്ക് പകരം ടീമിലെത്തിയ റിഷഭ് പന്ത് ടെസ്റ്റില്‍ മികവ് കാട്ടുകയും ചെയ്തു.

വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ടീമിലും സാഹക്ക് ടീമില്‍ സ്ഥാനമില്ല. റിഷഭ് പന്തും പാര്‍ഥിവ് പട്ടേലുമാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ചത്. ഓസ്ട്രേലിയന്‍ പരമ്പരക്കുശേഷം അടുത്ത വര്‍ഷം ജൂലൈ വരെ ഇന്ത്യ ടെസ്റ്റ് ഒന്നും കളിക്കാത്തതിനാല്‍ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന സാഹയുടെ രാജ്യാന്തര കരിയറും അനിശ്ചിതത്വത്തിലായി.

click me!