14-കാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവന്‍ഷി ഈ വര്‍ഷത്തെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതില്ല. അണ്ടര്‍-19 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം, പരിശീലന ക്യാമ്പുകളും ടൂര്‍ണമെന്റുകളും കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനം. 

പട്‌ന: ഇന്ത്യന്‍ ക്രിക്കറ്റിലെ 14 വയസ്സുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവന്‍ഷി ഈ വര്‍ഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതില്ല. അടുത്തിടെ നടന്ന അണ്ടര്‍-19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരം, പരിശീലന ക്യാമ്പുകളും ടൂര്‍ണമെന്റുകളും കാരണമാണ് പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചത്. ബീഹാര്‍, താജ്പൂര്‍ സ്വദേശിയായ വൈഭവ്, അവിടുത്തെ മോഡസ്റ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് വൈഭവിനായി അഡ്മിറ്റ് കാര്‍ഡ് വരെ ലഭിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ നിരന്തരമായ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വന്നതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈഭവിന്റെ പരീക്ഷാ ഫോമുകള്‍ പൂരിപ്പിക്കുകയും പൊദ്ദാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ പിതാവ് സഞ്ജീവ് സൂര്യവന്‍യുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ വര്‍ഷം പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചതെന്ന് മോഡസ്റ്റി സ്‌കൂള്‍ ഡയറക്ടര്‍ ആദര്‍ശ് കുമാര്‍ പിന്റു അറിയിച്ചു.

ഇന്ത്യയെ അണ്ടര്‍-19 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ വൈഭവ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 62.71 ശരാശരിയില്‍ 439 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കി. 2022-ല്‍ ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ് സ്ഥാപിച്ച റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്. വരാനിരിക്കുന്ന 2026 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് വൈഭവ് കളിക്കുക.

അണ്ടര്‍-19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വൈഭവ് തന്നെയാണ്. 25 ഇന്നിംഗ്സുകളില്‍ നിന്നായി നാല് സെഞ്ചുറികളടക്കം 1,412 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

YouTube video player