
റിയോഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായതോടെ നെയ്മര്‍ കുട്ടിക്കളിയെല്ലാം മാറ്റിവെച്ച് കുറച്ചുകൂടി പക്വതയോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുന്‍ ബ്രസീല്‍ താരം ഗില്‍ബര്‍ട്ടോ സില്‍വ. ലോകകപ്പിലെ നെയ്മറുടെ പ്രകടനങ്ങളുടെ പേരിലേറ്റ വിമര്‍ശനങ്ങളാകാം നെയ്മര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തങ്ങള്‍ നല്‍കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചതെന്നും സില്‍വ വ്യക്തമാക്കി.
ലോക ഫുട്ബോളില്‍ മഹത്തായ പാരമ്പര്യമുള്ള ബ്രസീല്‍ ടീമിന്റെ നായകനെന്ന നിലയില്‍ നെയ്മര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടെന്നും സില്‍വ പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ വ്യക്തിപരമായും ക്യാപ്റ്റനെന്ന നിലയിലും ഉയരാനുള്ള അവസരമാണ് നെയ്മര്‍ക്ക് ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍സി നെയ്മറെ കൂടുതല്‍ പക്വമിതിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സില്‍വ പറഞ്ഞു.
വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ കളിയില്‍ ശ്രദ്ധിച്ചാല്‍ നെയ്മര്‍ക്ക് ഇനിയും ഉയരങ്ങള്‍ താണ്ടാനാവുമെന്നും സില്‍വ പറഞ്ഞു. ലോകകപ്പ് ഫുട്ബോളില്‍ അമിതാഭിനയത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നെയ്മറെ അമേരിക്കയ്ക്കെതിരായ സൗഹൃദ മത്സരത്തിലാണ് ക്യാപ്റ്റനായി നിയോഗിച്ചത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ ക്യാപ്റ്റനെ നിയോഗിക്കുന്ന റൊട്ടേഷന്‍ രീതി പരീക്ഷിക്കാനും ബ്രസീല്‍ കോച്ച് ടിറ്റെ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച എല്‍സാല്‍വദോറിനെ നടക്കുന്ന സൗഹൃദ മത്സരമാണ് ക്യാപ്റ്റനെന്ന നിലയില്‍ നെയ്മറുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!