പയ്യോളി കടപ്പുറത്ത് നിന്ന് അത്ഭുതം വിരിയിച്ച ഉഷ; അസമിലെ നെല്‍പ്പാടത്തുനിന്ന് ട്രാക്കില്‍ പൊന്നുവിളയിച്ച ഹിമ

Web Desk |  
Published : Jul 13, 2018, 01:18 PM ISTUpdated : Oct 04, 2018, 03:00 PM IST
പയ്യോളി കടപ്പുറത്ത് നിന്ന് അത്ഭുതം വിരിയിച്ച ഉഷ; അസമിലെ നെല്‍പ്പാടത്തുനിന്ന് ട്രാക്കില്‍ പൊന്നുവിളയിച്ച ഹിമ

Synopsis

അസമിലെ നാഗോണിലെ നെല്‍പ്പാടത്ത് കാല്‍പന്ത് കളിച്ചു നടന്ന പെണ്‍കൊടിയായിരുന്നു ഹിമ ഇന്ത്യാ മഹാരാജ്യത്തിന്‍റെ എക്കാലത്തെയും വലിയ വിജയം ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരി  

ഫിൻലാൻഡ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത് ലറ്റായാണ് പിടി ഉഷയെന്ന പയ്യോളി എക്സ്പ്രസ് വിശേഷിപ്പിക്കപ്പെടുന്നത്. പയ്യോളിയിലെ കടപ്പുറത്ത് നിന്നും ലോക ട്രാക്കില്‍ അത്ഭുതം വിരിയിച്ച ഉഷയുടെ നേട്ടങ്ങള്‍ രാജ്യത്തിന് വലിയ തിളക്കം നല്‍കിയിട്ടുണ്ട്. ലോസ് ആഞ്ചല്‍സില്‍ ഉഷയ്ക്ക് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തില്‍ നഷ്ടമായ വെങ്കലം ഇന്ത്യയുടെ എക്കാലത്തെയും ദു:ഖമാണ്.

ഉഷയ്ക്ക് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായെങ്കില്‍ ഇതാ, അസമില്‍ നിന്നും പതിനെട്ട് വയസ്സുള്ള പെണ്‍കൊടി ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള സ്വര്‍ണം കൊയ്തെടുത്തിരിക്കുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലില്‍ ഹിമ സ്വര്‍ണവര്‍ണമണിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ എക്കാലത്തെയും വലിയ നേട്ടമായി.

പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി 132 കോടിയുള്ള ജനതയ്ക്കുവേണ്ടി ചരിത്രം കുറിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. എന്നാല്‍ ആ വിശ്വ വിജയം ഹൃദയം കൊണ്ട് ഏറ്റെടുക്കാനും പ്രോത്സാഹിപ്പിക്കാനും വലിയ ആഘോഷങ്ങള്‍ നടത്താറുള്ള ഇന്ത്യാ മഹാരാജ്യത്തിന് സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഒരു ലോക പോരാട്ടത്തില്‍ ഇന്ത്യക്കുവേണ്ടി ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ താരം എന്ന ഇതിഹാസമാണ് അസമിലെ പെണ്‍കൊടി നേടിയെടുത്തത് എന്നുപോലും പലരും അറിഞ്ഞിട്ടുണ്ടാകില്ല.

അതേ, അറിയണം. അറിഞ്ഞാല്‍ മാത്രം പോര, മനസ് നിറഞ്ഞ് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും വേണം. അസമിലെ നെല്‍പ്പാടത്ത് നിന്നും ലോക ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ കനകം വിളയിച്ച ഹിമ രാജ്യത്തിന് അത്ലറ്റിക്സില്‍ പുതിയ മേല്‍വിലാസമാണ് എഴുതിച്ചേര്‍ത്തത്. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലില്‍ നാലാം നമ്പര്‍ ലൈനില്‍ ഓടിയാണ് ഹിമ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.

അസമിലെ നാഗോണിലെ നെല്‍പ്പാടത്ത് കാല്‍പന്ത് കളിച്ചു നടന്ന പെണ്‍കൊടിയായിരുന്നു ഹിമ. ആണ്‍കുട്ടികള്‍ക്കൊപ്പം വീറോടെ പൊരുതുന്ന ഹിമയുടെ പ്രകടനം അവടുത്തെ അത്ലറ്റിക്സ് പരിശീലകന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഫിന്‍ലന്‍ഡില്‍ ലോക ശക്തികള്‍ക്കുമേല്‍ വിജയം നേടുന്ന തരത്തിലേക്ക് വളര്‍ന്നത്. അത്ലറ്റിക്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഹിമ. ജില്ലാ തല പോരാട്ടങ്ങളില്‍ ഗംഭീര വിജയം സ്വന്തമാക്കിയ ഹിമയെ ഗുവാഹത്തിയിലയച്ച് പരിശീലിപ്പിക്കാന്‍ കോച്ച് ആവശ്യപ്പെടുകയായിരുന്നു.

നെല്‍പ്പാടത്ത് നിന്നും അന്നം കണ്ടെത്താന്‍ വിഷമിച്ചിരുന്ന രോണ്‍ജിത്ത് ദാസെന്ന കര്‍ഷകനും ജോമാലിയ്ക്കും മകളെ 140 കിലോമിറ്റര്‍ അകലെയുള്ള ഗുവാഹത്തിയിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഹിമയുടെ കുതിപ്പിന് മുന്നില്‍ പ്രതിബന്ധങ്ങളെല്ലാം കാറ്റില്‍ പറന്നു. സംസ്ഥാന തല പോരാട്ടങ്ങളില്‍ നിന്നും അവള്‍ പറന്നുയര്‍ന്നത് ഈ രാജ്യത്തിന്‍റെ എക്കാലത്തെയും വലിയ വിജയത്തിലേക്കാണ്. 2016 ല്‍ പോളണ്ടില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയിലൂടെ സ്വര്‍ണം നേടിയിട്ടുണ്ടെങ്കില്‍ ട്രാക്കില്‍ ഇത് ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ്. 

ഫിന്‍ലന്‍ഡിലെ കലാശപോരാട്ടത്തില്‍  അവസാന നിമിഷത്തെ കുതിപ്പിലാണ് ഹിമ സ്വര്‍ണം നേടിയെടുത്തത്. 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ ഹിമ സ്വര്‍ണം കരസ്ഥമാക്കിയത്. 52.07 സെക്കന്റില്‍ ഓടിയെത്തിയ മിക്ലോസ് വെളളിയും 52.28 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ ടെയ്ലര്‍ മാന്‍സന്‍ വെങ്കലവും സ്വന്തമാക്കി.

ചരിത്രം കുറിച്ച ഹിമയുടെ ഓട്ടം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സ്‌ട്രൈക്ക് റേറ്റില്‍ കാര്യമൊന്നുമില്ല'; വിജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ
'ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു'; തള്ളികളയാനുള്ള കാരണം വ്യക്തമാക്കി റാഷിദ് ഖാന്‍