
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ പുറത്തുവന്ന ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത തിരിച്ചടി. ടീം റാങ്കിംഗില്‍ ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ബാറ്റിംഗ്, ബൗളിംഗ് റാങ്കിംഗുകളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.
ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍ മാത്രമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലോകേഷ് രാഹുലും പത്താം സ്ഥാനത്തുള്ള രോഹിത് ശര്‍മയും മാത്രം. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ്, ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലി പന്ത്രണ്ടാം സ്ഥാനത്താണ്. മുന്‍ നായകന്‍ എംഎസ് ധോണിയാകട്ടെ 53-ാം സ്ഥാനത്താണ്.
ബൗളിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള യുസ്‌വേന്ദ്ര ചാഹല്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക താരം. നാലാം സ്ഥാനത്താണ് ചാഹല്‍.അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിംദ് ഖാനാണ് ഒന്നാമത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബൂംമ്ര 21-ാം സ്ഥാനത്താണ്. ഭുവനേശ്വര്‍ കുമാര്‍ 23-ാം സ്ഥാനത്തും. ടീം റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാക്കിസ്ഥാന്റെ ഫക്കര്‍ സമന്‍ ആണ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമത്. പാക് താരം ബാബര്‍ അസം അഞ്ചാം സ്ഥാനത്തുണ്ട്. ട്വന്റി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യക്കാരാരുമില്ല. 13-ാം സ്ഥാനത്തുള്ള സുരേഷ് റെയ്നയാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!