
ദുബായ്: ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പര ജയത്തോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടുമായുള്ള അകലം കുറച്ച് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയെങ്കിലും 122 റേറ്റിംഗ് പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുതന്നെയാണ്. 126 പോയന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ തോല്‍വിയോടെ മൂന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു.
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായ എംഎസ് ധോണി മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്തെത്തി. കേദാര്‍ ജാദവ് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 35-ാമത് എത്തിയതാണ് മറ്റൊരു നേട്ടം.
ഇന്ത്യയുടെ ജസ്പ്രീത് ബൂമ്ര തന്നെയാണ് ബൗളിംഗില്‍ ഒന്നാമത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 12 വിക്കറ്റുമായി തിളങ്ങിയ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്തി. അഫ്ഗാന്റെ റഷീദ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ ആറ് സ്ഥാനങ്ങളുയര്‍ന്ന് പതിനേഴാം സ്ഥാനത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!