
തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യക്ക് എയ്ക്ക് ജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിനാണ് ദ്രാവിഡിന്‍റെ കുട്ടികള്‍ വിജയിച്ചത്. ലയണ്‍സ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 46.3 ഓവറില്‍ നാല് വിക്കറ്റിന് മറികടന്നു. പുറത്താകാതെ 73 റണ്‍സെടുത്ത ഋഷഭ് പന്തും 47 റണ്‍സുമായി ദീപക് ഹൂഡയുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.
ഇന്ത്യ എയ്ക്ക് ഗെയ്‌ക്ക്‌വാദിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും 42 റണ്‍സെടുത്ത സഹ ഓപ്പണര്‍ കെ എല്‍ രാഹുലും 35 റണ്‍സുമായി റിക്കി ഭുയിയും രക്ഷകരായി. നായകന്‍ അങ്കിത് ബാവ്‌നെ 12 റണ്‍സില്‍ പുറത്തായി. എന്നാല്‍ പന്തും ഹൂഡയും ക്ഷമയോടെ ബാറ്റുവീശിയപ്പോള്‍ ഇന്ത്യ എ വിജയിച്ചു. ലയണ്‍സിനായി വില്‍ ജാക്ക്‌സ് രണ്ടും ഗ്രിഗറിയും സ്റ്റീവനും ഓരോ വിക്കറ്റും നേടി.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഒല്ലി പോപ് (65), സ്റ്റീവന്‍ മുല്ലനി (58) എന്നിവരാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ ക്യാപ്റ്റന്‍ സാം ബില്ലിങ്‌സ് 24 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഷാര്‍ദുല്‍ ഠാകൂര്‍ നാല് വിക്കറ്റ് നേടി. ദീപക് ചാഹര്‍ രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ മൂന്ന് ഏകദിനങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം 31-ാം തിയതി നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!