
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റില്‍ ആദ്യം ദിനം ഇന്ത്യ വിക്കറ്റ് നഷ്ടമാക്കാതെ അവസാനിപ്പിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 246ന് എതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സോടെ കെ. എല്‍. രാഹുലും മൂന്ന് റണ്‍സോടെ ശിഖര്‍ ധവാനുമാണ് ക്രീസില്‍. നേരത്തെ വന്‍ തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ട് പിന്നീട് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ഒരുഘട്ടത്തില്‍ സ്‌കോര്‍ 100 പോലും കടക്കുമോ സംശയിക്കേണ്ട നിലയില്‍ നിന്ന് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 78 റണ്‍സെടുത്ത സാം കുറനാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മൊയീന്‍ അലി (40), സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ശക്തമായ പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി ജയപ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.
86ന് ആറ് എന്ന പരിതാപകരമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. അലിസ്റ്റര്‍ കുക്ക് (17), കീറ്റ്ണ്‍ ജെന്നിങ്‌സ് (0), ജോ റൂട്ട് (4), ജോണി ബെയര്‍സ്‌റ്റോ (6), ബെന്‍ സ്‌റ്റോക്‌സ് (23), ജോസ് ബട്‌ലര്‍ (21) എന്നിവര്‍ പെട്ടന്ന് പുറത്തായി. എട്ടാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന മൊയീന്‍ അലിയും കുറാനുമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അലി, ആദില്‍ റാഷിദ് എ്ന്നിവരെ അശ്വിന്‍, ഇശാന്ത് ശര്‍മ എന്നിവര്‍ മടക്കിയെങ്കിലും ബ്രോഡ് പിടിച്ചു നിന്നു. 63 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ബ്രോഡിനെ ബുംറ പുറത്താക്കി. അധികം വൈകാതെ കുറാനെ അശ്വന് ബൗള്‍ഡാക്കി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കുറാന്റെ ഇന്നിങ്‌സ്. 34 റണ്‍സ് എക്‌സ്ട്രാ ഇനത്തിലും ഇന്ത്യ വഴങ്ങി.
പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 21 നു മുന്നിലാണ്. മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം. ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സാം കുറനും മോയിന്‍ അലിയും ടീമിലെത്തി. ക്രിസ് വോക്‌സ്, ഒല്ലി പോപ്പ് എന്നിവര്‍ പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!