
മെല്‍ബണ്‍: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ജേതാക്കളാകുമെന്ന് പ്രവചിച്ച മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ ഒടുവില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ചു. മെല്‍ബണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനുശേഷമാണ് വോണ്‍ തനിക്കു പറ്റിയ തെറ്റ് ഏറ്റു പറഞ്ഞത്.
പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസീസ് വിജയം നേടിയതിന് ശേഷം ഈ മാസം 20നായിരുന്നു പരമ്പര ഓസ്ട്രേലിയ നേടുമെന്നും നഥാന്‍ ലിയോണായിരിക്കും ഈ പരമ്പരയില്‍ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും വോണ്‍ പ്രവചിച്ചത്. എന്നാല്‍ മെല്‍ബണില്‍ ഇന്ത്യ തിരിച്ചടിച്ചതോടെ വോണ്‍ വാക്ക് മാറ്റി.
എനിക്ക് തെറ്റ് പറ്റി. ഇന്ത്യ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. ഉയര്‍ന്ന നിലവാരമുള്ള ടീമാണ് ഇന്ത്യയുടേത്. ചേതേശ്വര്‍ പൂജാരയും ജസ്പ്രീത് ബൂമ്രയും അസാമാന്യ മികവുള്ള താരങ്ങള്‍ മാത്രമല്ല നല്ല വ്യക്തികളുമാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഓസ്ട്രേലിയക്കായില്ല. അവരുടെ ബാറ്റിംഗ് ദയനീയമായിരുന്നു എന്നായിരുന്നു വോണിന്റെ ട്വീറ്റ്.
പരമ്പരയിലെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസീസ് ജയിച്ചു. മെല്‍ബണില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്. സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!