
ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും രണ്ടാം ടെസ്റ്റില്‍ മാത്രം കളിച്ച നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ തല ഉയര്‍ത്തി തന്നെയാണ് ഗ്രൗണ്ട് വിട്ടത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ഹോള്‍ഡര്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളും വീഴ്ത്തി താന്‍ തന്നെയാണ് ഈ ടീമിലെ മികച്ചവനെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ഒപ്പം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ മറ്റൊരു ബൗളറും സ്വന്തമാക്കാത്ത അപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.
കഴിഞ്ഞ ഒറു നൂറ്റാണ്ടിനിടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും മികച്ച ശരാശരിയില്‍ 30ല്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന നേട്ടമാണ് 26കാരനായ ഹോള്‍ഡറുടെ പേരിലായത്. ഈ വര്‍ഷം ഇതുവരെ 33 വിക്കറ്റുകള്‍ നേടിയ ഹോള്‍ഡറുടെ ബൗളിംഗ് ശരാശരി 11.87 ആണ്. ഒരു ബൗളറുടെ കഴിഞ്ഞ 100 വര്‍ഷത്തിനിടെ ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയാണിത്. 2003ല്‍ 12.36 ശരാശരിയില്‍ 30 വിക്കറ്റുകള്‍ വീഴത്തിയിട്ടുള്ള പാക് പേസര്‍ ഷൊയൈബ് അക്തറിന്റെതേയിരുന്നു ഇതുവരെയുള്ള ഏറ്റവും മികച്ച ബൗളിംഗ് ശരാശരി.
ഇതിന് പുറമെ 2000ല്‍ കോര്‍ട്നി വാല്‍ഷിനുശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ വിന്‍ഡീസ് പേസ് ബൗളറെന്ന നേട്ടവും ഹോള്‍ഡര്‍ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!